Connect with us

Kerala

കെ എസ് ആര്‍ ടി സി പ്രതിസന്ധി; 22ന് യോഗം

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ മാസം 22ന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. യോഗത്തില്‍ ധനമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുക്കും.
ബന്ധപ്പെട്ട സംഘടനകളെയും യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നതിന് ആവശ്യമായ തുകയുടെ പകുതി കോര്‍പറേഷന്‍ കണ്ടെത്തും. ബാക്കി തുക കണ്ടെത്തുന്ന കാര്യത്തിലും 22ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി അറിയിച്ചു.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന മുന്‍ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷത്തെ കെ രാജുവുമാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
2014 ലെ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമം നടപ്പാക്കുന്നതോടെ പ്രത്യേക പെന്‍ഷന്‍ ഫണ്ട് കണ്ടെത്താനും ഈ പ്രതിസന്ധി പരിഹരിക്കാനും കഴിയും. നിലവില്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് മാത്രം പ്രതിവര്‍ഷം 750 കോടി രൂപ വേണം. സ്‌പെയര്‍ പാര്‍ട്‌സിനത്തില്‍ 120 കോടിയും ഡീസല്‍വിലയായി 864 കോടിയും വായ്പാ തിരിച്ചടവിനായി 612 കോടിയും കണ്ടെത്തണം. ഇതിന് പുറമെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കോടതിവിധി പ്രകാരം 144 കോടിയും മാറ്റിവെക്കണം. മോട്ടോര്‍വാഹന നികുതിയായി 11 കോടിയും വര്‍ഷാവര്‍ഷം സര്‍ക്കാറിലേക്ക് നല്‍കേണ്ടതുണ്ട്.
പെന്‍ഷന് വേണ്ട 500 കോടിയും ഉള്‍പ്പെടെ പ്രതിവര്‍ഷം 3081 കോടി രൂപ പ്രവര്‍ത്തനച്ചെലവായി കണ്ടെത്തണം. കോര്‍പറേഷന്റെ വരുമാനമാകട്ടെ 1860 കോടിയും. 1221 കോടിയുടെ റവന്യു കമ്മിയാണ് കോര്‍പറേഷന്‍ നേരിടുന്നത്. കെ എസ് ആര്‍ സി ഡിപ്പോകളോട് അനുബന്ധിച്ച് നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും പ്രശ്‌നമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.