Connect with us

Kerala

മര്‍കസ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം

Published

|

Last Updated

കോഴിക്കോട്: പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നില്‍ നിന്ന് നയിച്ച, രാജ്യത്തെ ബഹുമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 37-ാം വാര്‍ഷിക സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസ് നഗറില്‍ 18 മുതല്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകപ്രശസ്ത പണ്ഡിതന്‍മാര്‍, മന്ത്രിമാര്‍, കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ പ്രമുഖര്‍ അണിനിരക്കും.

“രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനം പതിനെട്ടിന് വൈകിട്ട് നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജിദ്ദ സര്‍വകലാശാല പ്രൊഫസര്‍ ശൈഖ് അബ്ദുല്ല ഫദ്അഖ് മുഖ്യാതിഥിയായിരിക്കും. മര്‍കസ് എക്‌സലന്‍സി പ്രമുഖര്‍ സംബന്ധിക്കും. സമാപന ദിവസമായ 21ന് വൈകിട്ട് നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം യു എ ഇ മതകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് മത്വര്‍ അല്‍ കഅബി ഉദ്ഘാടനം ചെയ്യുമെന്ന് മര്‍കസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന് വൈകീട്ട് നാലിന് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ നേതൃത്വത്തില്‍ നടക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ വലിയ ജനബാഹുല്യം എത്തുന്ന സമ്മേളനത്തിന് ഇത്തവണ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന് നാല് വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. പതിനെട്ടിന് വൈകിട്ട് ഏഴിന് മര്‍കസ് നഗറില്‍ നടക്കുന്ന ആത്മീയ സംഗമത്തില്‍ ലോകപ്രശസ്ത ആത്മീയ നേതാക്കള്‍ സംബന്ധിക്കും. പത്തൊമ്പതിന് വൈകീട്ട് മൂന്നിന് കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ പ്രവാസി സംഗമം നടക്കും. സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നോളജ് സിറ്റിയില്‍ പ്രവൃത്തി പൂര്‍ത്തിയായ യൂനാനി മെഡിക്കല്‍ കോളജിന്റെ ആദ്യ ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കും. ഇതേസമയം കാരന്തൂരിലെ മര്‍കസ് നഗറില്‍ ആദര്‍ശ സമ്മേളനവും തുടര്‍ന്ന് ഖുര്‍ആന്‍ സമ്മേളനവും നടക്കും. ഖുര്‍ആന്‍ സമ്മേളനം ഉസ്‌ബെക്കിസ്ഥാനിലെ മുഫ്തി മുഹമ്മദ് സ്വാദിഖ് യൂസുഫ് ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാഫിളുകള്‍ക്കുള്ള സനദ്ദാനം വേള്‍ഡ് ഇസ്‌ലാമിക് ലീഗ് ഉപദേഷ്ടാവ് ഡോ. ഹാശിം മുഹമ്മദ് അലി മഹ്ദി നിര്‍വഹിക്കും.
ഇരുപതിന് രാവിലെ ഒമ്പതിന് നടക്കുന്ന വിദ്യാഭ്യാസ സംവാദം ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മര്‍കസ് ഹരിതം കാര്‍ഷിക പദ്ധതി കൃഷിമന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ദേശീയ ചാരിറ്റി സെമിനാര്‍ ബീഹാറില്‍ നിന്നുള്ള എം പി ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് “എന്റെ മര്‍കസ്” സംഗമം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന ശൈഖ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ ദഅ്‌വ സംഗമം നടക്കും. ദഅ്‌വ സമ്മേളനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രായോഗിക രീതികളില്‍ ചര്‍ച്ച നടക്കും. ഉച്ചക്ക് മര്‍കസില്‍ നിന്ന് ഈ വര്‍ഷം ബിരുദം എടുക്കുന്ന സഖാഫിമാര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം നടക്കും. തുടര്‍ന്ന് വൈകീട്ടോടെ ആഗോള പണ്ഡിത പ്രമുഖരുടെ സാന്നിധ്യത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജമ്മു കാശ്മീര്‍, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 93 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബി പി സിദ്ദീഖ് ഹാജി, യൂസഫ് ഹൈദര്‍ പങ്കെടുത്തു.

Latest