Connect with us

National

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെയും ഉറങ്ങി രഞ്ജിത് സിന്‍ഹ

Published

|

Last Updated

ഗുവാഹത്തി: സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹ കഴിഞ്ഞ ദിവസത്തെ അബദ്ധം ഇന്നലെയും ആവര്‍ത്തിച്ചു. തന്ത്രപ്രധാന യോഗത്തിനിടെ അദ്ദേഹം ഇന്നലെയും ഉറങ്ങി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നെങ്കില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോഴായിരുന്നു സിന്‍ഹയുടെ ഇത്തരത്തിലുള്ള പ്രതികരണം. “സ്മാര്‍ട്ട് പോലീസിംഗ്” എന്ന വിഷയത്തില്‍ മോദി കത്തിക്കയറുമ്പോള്‍ സി ബി ഐ മേധാവി തൂങ്ങിയുറങ്ങുന്ന ദൃശ്യം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഇസില്‍ ഭീഷണി, ഇന്ത്യന്‍ യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ട് ഇസില്‍ പോലെയുള്ള സംഘടനകളിലെത്തുന്നത്, അര്‍ണിയയിലെ തീവ്രവാദി ആക്രമണവും പാക് സഹായവും തുടങ്ങിയ അതിപ്രധാന വിഷയങ്ങളെ സംബന്ധിച്ച് രാജ്‌നാഥ് സിംഗ് സംസാരിക്കുമ്പോഴാണ് സി ബി ഐ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഇങ്ങനെ പെരുമാറിയത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ സി ബി ഐ വക്താവ് തയ്യറായില്ല. എന്നാല്‍, സിന്‍ഹക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വക്താവ് ചൂണ്ടിക്കാട്ടി. അസമില്‍ നടക്കുന്ന ദേശ സുരക്ഷയെ സംബന്ധിച്ച പ്രധാന സമ്മേളനത്തില്‍ രാജ്യത്തെ പോലീസ് മേധാവിമാരും മറ്റ് ഏജന്‍സികളുടെ തലവന്‍മാരും പങ്കെടുക്കുന്നുണ്ട്. സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രഞ്ജിത് സിന്‍ഹ മറ്റൊരു വിവാദത്തില്‍ കൂടി പെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് 2 ജി കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി നീക്കിയിരുന്നു. കേസിലെ കുറ്റാരോപിതരെ സിന്‍ഹ സഹായിച്ചുവെന്ന ആരോപണം വിശ്വാസ യോഗ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2ജി കേസുമായി ബന്ധപ്പെട്ട മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ ഉള്‍പ്പെട്ട എയര്‍സെല്‍- മാക്‌സിസ് കേസിന്റെ വിചാരണാ നടപടി വൈകിപ്പിച്ചുവെന്ന ആരോപണവും സിന്‍ഹക്കെതിരെ ഉണ്ടായിരുന്നു. ചൊവ്വാഴ്ച സിന്‍ഹ വിരമിക്കും

Latest