Connect with us

Kasargod

വലിയപറമ്പ: വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫ് പിടിച്ചെടുത്തു

Published

|

Last Updated

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ ടി വി രവി വിജയിച്ചു. അഞ്ചിനെതിരെ ആറു വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ ടി കെ നാരായണനെ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസ് അംഗം കെ വി രാമചന്ദ്രന്റെ വോട്ട് അസാധുവായതാണ് രവി വിജയിക്കാന്‍ ഇടയായത്. റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിച്ച പ്രകാരം ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതാണ് രാമചന്ദ്രന്റെ വോട്ട് അസാധുവാകാന്‍ കാരണം. നിലവില്‍ ആറു വീതം അംഗങ്ങളാണ് എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ക്കായുള്ളത്. തിരഞ്ഞെടുപ്പില്‍ തുല്യത പാലിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കാനിരിക്കെയാണ് രാമചന്ദ്രന്റെ വോട്ടു അസാധുവായതും രവി തിരഞ്ഞെടുക്കപ്പെട്ടതും.
കോണ്‍ഗ്രസ് അംഗം മെട്ടമ്മല്‍ ബേബി കൂറുമാറി വോട്ടു ചെയ്തത് കാരണം യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്ത പഞ്ചായത്താണ് വലിയപറമ്പ. 13 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് ഏഴും, എല്‍ ഡി എഫിന് ആറ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബേബി കൂറുമാറി വോട്ട് ചെയ്തതാണ് യു ഡി എഫിന് ഭരണം നഷ്ടപ്പെടാന്‍ ഇടയായത്. തുടര്‍ന്ന് ബേബി എല്‍ ഡി എഫിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും കൂറുമാറ്റ നിരോധ നിയമപ്രകാരം ബേബിയെ കോടതി അയോഗ്യയാക്കിയത് കാരണം വൈസ് പ്രസിഡന്റ്് തിരഞ്ഞെടുപ്പ് വേണ്ടിവന്നു.
കോണ്‍ഗ്രസ് ഗ്രൂപ്പ്‌വഴക്കാണ് കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

---- facebook comment plugin here -----

Latest