Connect with us

Gulf

നാഷനല്‍ പെയിന്റ്‌സ് പാലം തുറന്നു

Published

|

Last Updated

ഷാര്‍ജ: നിര്‍മാണം പൂര്‍ത്തിയാക്കിയ നാഷനല്‍ പെയിന്റ്‌സ് പാലം ഇന്നലെ ഗതാഗതത്തിനായി തുറന്നു. ഇതോടെ ഷാര്‍ജക്കും ദുബൈക്കും ഇടയില്‍ ഈ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമാവും.

ഷാര്‍ജയിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഫിഫ്ത്ത് ഇന്റസ്ട്രിയല്‍ ഇന്റര്‍ചെയ്ഞ്ചി(നാഷനല്‍ പെയിന്റ്‌സ് ബ്രിഡ്ജ്)ല്‍ മേല്‍പ്പാലം പണിതത്. മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ഇതാണ് സമയത്തിന് മുമ്പായി ഫെബ്രുവരിയോടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലം തുറക്കുന്നതോടെ 100 ശതമാനം ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രിയും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ അഭിപ്രായപ്പെട്ടിരുന്നു.
പാലം തുറന്നതോടെ ഈ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവര്‍ അഹഌദത്തിലാണ്. . കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പദ്ധതി പൂര്‍ത്തിയാവുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഇതുവഴി പതിവായി സഞ്ചരിക്കുന്ന മലയാളിയായ സെയ്ഫുദ്ദീന്‍ വ്യക്തമാക്കി. പാലം പൂര്‍ത്തിയായത് എന്നെപ്പോലെ ദിനേന ദുബൈക്കും ഷാര്‍ജക്കും ഇടയില്‍ യാത്ര ചെയ്യുന്ന പതിനായിരങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കയാണെന്നും മെക്കാനിക്കല്‍ എഞ്ചിനിയറായ സെയ്ഫുദ്ദീന്‍ പറഞ്ഞു.
മേഖലയിലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന കുപ്പിക്കഴുത്തുകള്‍ മാറ്റിയിരിക്കുന്നതും ഗതാഗതത്തിന് ഇരട്ടി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതും ഗുണം ചെയ്യും. പാലത്തില്‍ ഓരോ ദിശയിലും രണ്ട് ട്രാക്ക് വീതമാണ് നിര്‍മിച്ചിരിക്കുന്നത്.
ഇവിടെ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് മാറ്റിയത് കുരുക്ക് രൂക്ഷമാവാന്‍ ഇടയാക്കിയിരുന്നു.
35 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും. നാഷനല്‍ പെയിന്റ്‌സ് മേല്‍പ്പാലവുമായി ബന്ധപ്പെട്ട് റാംപ്‌സും എക്‌സിറ്റും ഉള്‍പ്പെടെയുള്ള ജോലികളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തീകരിച്ചത്. ഇത് കൂടി പൂര്‍ത്തിയായതോടെയാണ് മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നത്.
പദ്ധതിയുടെ അടുത്ത ഘട്ടമായ ഫോര്‍ത്ത് ഇന്റര്‍ചെയ്ഞ്ചിലെ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരികയാണ്.
മേഖലയിലെ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വീതി കൂട്ടുന്ന പ്രവര്‍ത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. മൂന്നു നിരയുള്ള റോഡിനെ അഞ്ചു നിരയാക്കിയാണ് ഓരോ ദിശയിലും റോഡ് വികസിപ്പിക്കുക. മഴ വെള്ളം ഒഴുക്കിവിടാന്‍ അഴുക്കുചാലും നിര്‍മിക്കും. തെരുവു വിളക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.4 കോടി ദിര്‍ഹം മുടക്കിയാണ് ഒന്നാം ഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കിയത്. 46.8 കോടി ദിര്‍ഹത്തിന്റെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്തവളത്തിലും ഖലീഫ ബിന്‍ സായിദ് റോഡിലും ഇന്റര്‍സെക്ഷനുകള്‍ നിര്‍മിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.