Connect with us

Wayanad

എല്‍ ഡി എഫിനുമേല്‍ കുറ്റം കെട്ടിവെക്കുന്നു: പിണറായി

Published

|

Last Updated

നീലേശ്വരം: കടലാടിപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറാണെന്നും ജനരോഷം എതിരാകുമെന്ന് കണ്ടപ്പോള്‍ അത് ഇടതുപക്ഷത്തിന്റെ മേല്‍ ചാരി രക്ഷപ്പെടാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കടലാടിപ്പാറ സന്ദര്‍ശിച്ച ശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.
ഖനനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. റവന്യൂ ഭൂമി പാട്ടത്തിന് നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്‍ ഡി എഫ് ഭരണകാലത്ത് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. 2005ല്‍ കടലാടിപ്പാറയില്‍ അലൂമിനിയം കാല്‍സിനേഷന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞത് വ്യവസായ മന്ത്രിയായിരുന്ന ഇബ്്‌റാഹിം കുഞ്ഞാണ്. റവന്യൂ സെക്രട്ടറി അന്ന് ജില്ലാ കലക്ടറുമായി ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ജില്ലാ കലക്ടര്‍ രണ്ട് തവണ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു. ഇതില്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഒരു ഖനനവും നടത്താന്‍ പാടില്ലെന്ന് എല്‍ ഡി എഫ് എം എല്‍ എമാര്‍ ആവശ്യപ്പെട്ടതാണ്. 2006ല്‍ പള്ളിപ്രം ബാലന്‍ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്റെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ട് 2010 ല്‍ മാത്രമാണ് ലഭിച്ചത്. ജനങ്ങളുടെ ഏകാഭിപ്രായം മാനിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതില്‍ യാതൊരു ഖനനാനുകൂല നടപടിയും സ്വീകരിച്ചിട്ടില്ല.
വസ്തുതകള്‍ ഇതൊക്കെയായിരിക്കെയാണ് കെ പി സി സി പ്രസിഡന്റും കോണ്‍ഗ്രസും തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യു ഡി എഫ് കള്ളക്കളി തുടര്‍ന്നാല്‍ സി പി എം സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.