Connect with us

Kerala

ടി പി വധ ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ നമ്പര്‍ കിര്‍മാനി ജയിലിലും ഉപയോഗിച്ചു

Published

|

Last Updated

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ ഫോണ്‍ നമ്പറാണ് കിര്‍മാനി മനോജ് കോഴിക്കോട് ജയിലില്‍ നിന്നും ഉപയോഗിച്ചത് എന്ന് കണ്ടെത്തി. ജയിലില്‍ കിര്‍മാനി മനോജ് ഉപയോഗിച്ചത് 9847562679 എന്ന നമ്പറാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനക്ക് ഉപയോഗിച്ച ഈ നമ്പര്‍ കട്ട് ചെയ്തു എന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ടി പി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച മൊബൈലിലെ സിം കാര്‍ഡുകള്‍ എടുത്തത് മറ്റുള്ളവരുടെ പേരിലാണെന്ന് കണ്ടെത്തിയിരുന്നു. ആയഞ്ചേരി അഹമ്മദ്, മാഹി സ്വദേശി അജേഷ്, തലശ്ശേരി സ്വദേശി പ്രത്യഷ്, ന്യൂമാഹിയിലെ ഫൈസല്‍ എന്നിവരുടെ പേരിലാണ് കണക്ഷനുകള്‍ എടുത്തത്. മൊത്തം 11 സിം കാര്‍ഡുകളാണ് പ്രതികള്‍ ഉപയോഗിച്ചത്. 9847562679 എന്ന നമ്പറില്‍ നിന്നാണ് കിര്‍മാനി മനോജിന്റെ കോള്‍ പോയത്. 9562945872 എന്ന നമ്പറില്‍ നിന്നാണ് മുഹമ്മദ് ഷാഫി വിളിച്ചത്.

പ്രതികള്‍ നിരന്തരം വിളിച്ചവരെ പോലീസ് ചോദ്യം ചെയ്തു. പ്രതികള്‍ തന്നെയാണ് തങ്ങളെ വിളിച്ചത് എന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഫോണ്‍ വിളിച്ചോ എന്ന കാര്യവും പരിശോധിക്കും. കോഴിക്കോട് ജയിലിന് സമീപമുള്ള ടവര്‍ വഴിയാണ് വിളികള്‍ പോയത്.