Connect with us

Kottayam

കേരള കോണ്‍ഗ്രസിലെ ഒരുവിഭാഗം ജോസഫ് അനുകൂലികള്‍ പാര്‍ട്ടി വിടുന്നു

Published

|

Last Updated

കോട്ടയം: ജോസഫ്- ജോര്‍ജ് വിഭാഗങ്ങള്‍ തമ്മില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍പ്പിലേക്ക്. പി സി ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തള്ളിയതാണ് ഒരു വിഭാഗം നേതാക്കളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. മന്ത്രി പി ജെ ജോസഫ്, കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫ് എന്നിവര്‍ക്ക് പാര്‍ട്ടി പിളര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് വിമത നേതാക്കളെ അവര്‍ അറിയിച്ചു കഴിഞ്ഞു.
ജോര്‍ജിനെതിരെ പരസ്യ നിലപാടുമായി രംഗത്ത് എത്തിയ പാര്‍ട്ടി കോ- ഓര്‍ഡിനേറ്റര്‍ ഡോ. കെ സി ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരാണ് ജോര്‍ജിനെ പിന്തുണക്കുന്ന പാര്‍ട്ടി നേതൃത്വവുമായി ഇനി ഒത്തുപോകേണ്ടെന്ന് നിലപാടെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി കോതമംഗലം എം എല്‍ എ. ടി യു കുരുവിള രംഗത്തുണ്ടെങ്കിലും കൂറുമാറ്റ നിരോധവും യാക്കോബായ സഭയിലെ ഉന്നതരുടെ സമ്മര്‍ദവും മാണിയെ തള്ളിപ്പറയുന്നതില്‍ നിന്ന് അദ്ദേഹത്തെയും പിന്നോട്ടു വലിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കുകയാണ് വിമത നേതാക്കളുടെ ലക്ഷ്യം. എന്നാല്‍ ജോര്‍ജിനെതിരായ വ്യക്തിപരമായ വൈരാഗ്യങ്ങളുടെ പേരില്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നവര്‍ വിട്ടുപോകട്ടെയെന്ന നിലപാടാണ് കെ എം മാണിയുടെതെന്ന് അറിയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ പി സി ജോര്‍ജിനെ പിന്തുണച്ച മാണിയുടെ നീക്കത്തിന് പിന്നില്‍ വിമത നേതാക്കള്‍ക്കുള്ള സന്ദേശമായിരുന്നുവെന്നാണ് സൂചന. അതേസമയം കേരള കോണ്‍ഗ്രസില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി സര്‍ക്കാറിന് യാതൊരു വിധ ഭീഷണിയും ഉണ്ടാക്കില്ലെന്ന് കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് പുറമെ ഒരു രാജ്യസഭാ സീറ്റ് കൂടിയുള്ള കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് വിട്ടുനല്‍കുക അപ്രായോഗികമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ എം മാണിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇടുക്കി കേരള കോണ്‍ഗ്രസിന് വാങ്ങിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ ഇടുക്കി സീറ്റില്‍ കണ്ണുവെച്ച് പാര്‍ട്ടിക്കുള്ളില്‍ വിമത വേഷം കെട്ടിയ ഫ്രാന്‍സിസ് ജോര്‍ജിനെ സംരക്ഷിക്കുക പാര്‍ട്ടി നേതൃത്വത്തിന് വിഷമകരവുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസുമായി സീറ്റ് പ്രശ്‌നത്തില്‍ കലഹിക്കുന്നത് കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവും മാണിക്കുണ്ട്. ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ ക്യത്യമായി വിലയിരുത്തിയാണ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന വിമത ശബ്ദങ്ങള്‍ അവഗണിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.