Connect with us

Ongoing News

ലൈലത്തുല്‍ ഖദ്ര്‍: ഒരു സമഗ്ര പഠനം

Published

|

Last Updated

വര്‍ഷത്തില്‍ ഏറ്റവും പുണ്യ രാത്രി ലൈലതുല്‍ ഖദ്‌റാണ്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അര്‍ത്ഥം. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്.

സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം.
ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്‌സീര്‍ ഖുര്‍തുബിയില്‍ കാണാം. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) ഇക്‌രിമ (റ) പറയുന്നു. ലൈലതുല്‍ ഖദ്‌റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28).
ഇമാം റാസി (റ) പറയുന്ന മറ്റൊരുകാരണം:-
ഖദ്ര്‍: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം.  (ibid 32/28)

ലൈലത്തുല്‍ ഖദ്ര്‍ ഖുര്‍ആനില്‍

ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചു. സൂറത്തുല്‍ ഖദ്ര്‍ എന്ന അഞ്ച് സൂക്തങ്ങളുള്ള 97-ാം അധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.””

വിശുദ്ധ ഖുര്‍ആന്‍ രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലതുല്‍ ഖദ്‌റിലായിരുന്നു. ഒറ്റ ഗഡുവായായിരുന്നു ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലതുല്‍ ഖദ്‌റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  (സ്വവി. 4/319, 320)

മാനവരാശിയുടെ വാര്‍ഷിക ബജറ്റ്‌

ഭൗതിക ബജറ്റ് അവതരണത്തിന് പല ഘട്ടങ്ങളുണ്ട്. ആദ്യം നിര്‍ദ്ദേശ സ്വരൂപണം, പിന്നെ ബജറ്റിന്റെ കരട് നിര്‍മാണം, പിന്നെ പരിഷ്‌കരണം, ശേഷം ജന പ്രതിനിധി സഭയില്‍ അത് അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ആവശ്യമായ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം സഭ അതംഗീകരിക്കും. ഒടുവില്‍ അത് പ്രാബല്യത്തില്‍ വരും.

അതുപോലെ മാനവ കുലത്തിനുള്ള വാര്‍ഷിക ബജറ്റും ലൈലത്തുല്‍ ഖദ്‌റിലാണ് പ്രാബല്യത്തില്‍ വരിക. അന്ത്യനാള്‍വരെയുള്ള ജീവ ജാലങ്ങള്‍ക്കുള്ള വിഹിതവും വിധിയും നേരത്തെ തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷാവര്‍ഷം ബറാഅത്ത് രാവില്‍ (ശഅ്ബാന്‍ 15) അടുത്തവര്‍ഷത്തേക്ക് ഓരോ വ്യക്തിക്കുമുള്ള ആഹാരം, ആയുസ്സ്, മരണം, തുടങ്ങിയവ അല്ലാഹു അവന്റെ ഇച്ഛപ്രകാരം, വിധികള്‍ നടപ്പാക്കാന്‍ ചുമതല നല്‍കപ്പെട്ട മലക്കുകളുടെ സൗകര്യാര്‍ത്ഥം നിശ്ചയിച്ചു നല്‍കുന്നു. ഈ മാഗ്നാകാര്‍ട്ട അടിസ്ഥാനമാക്കി മലക്കുകള്‍ അതു നടപ്പാക്കും. അല്ലാഹു അത് ഏല്‍പിച്ചു കൊടുക്കുന്നതും പ്രാബല്യത്തില്‍ വരുന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. മുദബ്ബിറാതുല്‍ ഉമൂര്‍ എന്നറിയപ്പെടുന്ന ജിബ്‌രീല്‍, മീക്കാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീനാലു മലക്കുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. (സ്വാവി 4/320 നോക്കുക).

ലൈലതുല്‍ ഖദ്ര്‍ പ്രവാചക വചനങ്ങളില്‍

മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ കൊണ്ട് അല്ലാഹു അനുഗ്രഹിച്ചതിന്റെ പിന്നിലെ രഹസ്യമെന്ത്? മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇതിനുത്തരമുണ്ട്. മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധ സമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധനയും നിര്‍വ്വഹിച്ച് ആയിരം മാസം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ) യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ഇബ്‌നു ജരീര്‍).

ധാരാളം ഹദീസുകളില്‍ നബി (സ) ലൈലതുല്‍ ഖദ്‌റിന്റെ മാഹാത്മ്യത്തെ കുറിച്ച് സുവിശേഷം നല്‍കിയിട്ടുണ്ട്. പ്രസ്തുത രാവിന്റെ പ്രത്യേകതകള്‍, അതിനു വേണ്ടി അരയും തലയും മുറുക്കി പ്രവാചകന്‍ (സ) ആരാധനാ നിമഗ്നനായത്, കുടുംബത്തെ വിളിച്ചുണര്‍ത്തി ഇത് ബോധിപ്പിച്ചത്. ഹദീസുകള്‍ പരന്നുകിടക്കുന്നു. നന്മയില്‍ ജാഗ്രത്താവുക തിരുനബിയുടെ പ്രകൃതിയായിരുന്നു. കാരണം ഈ വിശുദ്ധരാവ് അവിടുത്തെ അഭിലാഷപ്രകാരം അല്ലാഹു നല്‍കിയ സമ്മാനമാണ്. അനസ് (റ) പറയുന്നത് കാണാം. പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യത്തെ പ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി).
950 വര്‍ഷമാണ് നൂഹ് നബി (അ) ജീവിച്ചത്. അദ്ദേഹത്തിന്റെ സമുദായത്തിനും തത്തുല്യമായ പ്രായമായിരിക്കണം. അത്ര ദീര്‍ഘായുസ്സികളായിരുന്നു മുന്‍കാല സമൂഹങ്ങള്‍. ദീര്‍ഘ കാലത്തെ പ്രാര്‍ത്ഥനയിലും തപസ്യകളിലും അന്തര്‍ഭവിച്ച് ഇലാഹി സാമീപ്യത്തിന്റെ പടവുകള്‍ കയറിപ്പോയി അവര്‍. എന്നാല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) 63- വര്‍ഷമാണ് ജീവിച്ചത്. തന്റെ സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ശരാശരി 60-70 ആയിരിക്കുമെന്ന് അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ഇത്ര ഹ്രസ്വായുസ്സികള്‍ നൂറ്റാണ്ടുകളുടെ ആരാധനകള്‍ നിര്‍വ്വഹിച്ച സമൂഹത്തിന്റെ തോളോടുചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹതനേടുന്നതെങ്ങനെ?. നബിയുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി (സ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ വിശുദ്ധരാവുകൊണ്ടാണ്. ആരാവില്‍ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കിയവര്‍ ഭാഗ്യവാന്‍മാര്‍. ആ രാത്രിയെ വിസ്മരിക്കരുതെന്ന് പ്രവാചകര്‍ ആഹ്വാനം ചെയ്തു. സല്‍മാന്‍ (റ) പറയുന്നു. “”ശഅ്ബാന്‍ മാസത്തിന്റെ ഒടുവില്‍ നബി (സ) ഉത്‌ബോധിപ്പിച്ചു. ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തേക്കാള്‍ നന്മനിറഞ്ഞതാണത്.”” (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍).
ബൈഹഖിയും, ഇബ്‌നു ഖുസയ്മയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: അബൂശൈഖ് (റ) നിവേദനം. “”ഹലാലായ ഭക്ഷണം കൊണ്ട് റമളാനില്‍ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നവനു റമളാന്‍ രാവുകള്‍ മുഴുക്കെ മലക്കുകള്‍ പ്രാര്‍ഥിക്കുന്നതും ലൈലത്തുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍ (അ) അവന്റെ കരം ചുംബിക്കുന്നതുമാണ്.”” ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിഷേധിക്കപ്പെട്ടവര്‍ പരാജിതനാണെന്ന് ബൈഹഖിയും നസാഇയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ കാണാം.

ഏതു രാവില്‍?

ഇത്രയേറെ പ്രാധാന്യമുള്ള ആ രാവ് എന്നായിരിക്കും. അതെക്കുറിച്ച് കൃത്യമായ പരാമര്‍ശം ലഭ്യമാകാതിരുന്നത് എന്ത്‌കൊണ്ട്? സ്വാഭാവികമായും ഉയര്‍ന്നു വരാവുന്ന സന്ദേഹങ്ങളാണിത്. ഒരു പഠിതാവ് ന്യായമായും ഉന്നയിക്കുന്ന ചോദ്യങ്ങള്‍. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവയ്ക്കും ഉത്തരം കണ്ടെത്താം.
ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം നബി (സ)ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് സത്യം. ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. “”നബി (സ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.””

ഇക്കാരണം കൊണ്ടു തന്നെ ലൈലതുല്‍ ഖദ്ര്‍ ഇന്നദിവസമാണെന്ന് കൃത്യമായി പറയുക വയ്യെങ്കിലും സൂക്ഷജാനികളായ പണ്ഡിതന്‍മാര്‍ ശ്രദ്ധേയമായ നിഗമനങ്ങളില്‍ എത്തിയതായി കാണാം. റമളാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയട്ടെ: “”നബി (സ) പറഞ്ഞു. നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക”” (ബുഖാരി) ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: “”അബ്‌നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ കുറിച്ചുള്ള സ്വപ്ന ദര്‍ശനമുണ്ടായി. റമളാന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്ന ദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമളാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കട്ടെ.””
“”നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍”” (ബുഖാരി) ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കുമെന്ന് കൂടി കാണാം. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. “”ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.”” (അബൂദാവൂദ്, ത്വബ്‌റാനി).

അബൂഹ്‌റെയ്‌റ (റ) പറയുന്നു: “”ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരു പത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.”” ഈ ഹദീസ് ഇമാം സ്വയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട്. (ദുര്‍ദുല്‍ മന്‍സൂര്‍ 6/372).

അവസാനപത്തല്ലാത്ത മറ്റു രണ്ടു പത്തുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കാണാം. ഒന്നിങ്ങനെ: ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം. “”ഒരാള്‍ നബി (സ) യോട് പരിഭവം പറഞ്ഞു. തിരുനബിയെ, ഞാനൊരു പടു വൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്‌കാരത്തിനൊന്നും ആവതില്ല. അതുകൊണ്ട് ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെടാന്‍ അതെന്നാണെന്ന് നിര്‍ണയിച്ചു തന്നാലും. നബി (സ) പറഞ്ഞു. നിങ്ങള്‍ ഏഴാമത്തെ രാവ് സജീവമാക്കുക.”” (ത്വബ്‌റാനി, ഇബ്‌നുജറീര്‍, ബൈഹഖി).
സൈദ്ബ്‌നു അര്‍ഖമിനോട് ഈ രാവിനെ കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് റമളാന്‍ പതിനേഴാം രാവാണെന്നാണ്. കാരണം ഖുര്‍ആന്‍ അവതരിച്ചതും ബദ്‌റില്‍ മുസ്‌ലിംകളും മുശ്‌രിക്കുകളും ഏറ്റുമുട്ടി സത്യം വിജയിച്ചതും അന്നാണെന്നാണ്. ആദിനത്തില്‍ സംശയിക്കേണ്ടെന്നും ഉപേക്ഷവരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇമാം മാലിക് (റ)ന്റെ അഭിപ്രായം ലൈലതുല്‍ ഖദ്ര്‍ വര്‍ഷത്തില്‍ എപ്പോഴുമാകാമെന്നും പ്രത്യേകിച്ച് റമളാനില്‍, അതുതന്നെ അവസാനപത്തില്‍ ആകാമെന്നാണ്. ഇമാം അബൂഹനീഫ (റ) ഇമാം ശാഫിഈ (റ) എന്നിവര്‍ റമളാനില്‍ മാത്രമാണ് ആ രാവെന്നും അവസാനപത്തിലാവാന്‍ ഏറെ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായക്കാരാണ്.
മറ്റൊരു വ്യത്യസ്തമായ അഭിപ്രായം അബില്‍ ഹസനിശ്ശാദുലി (റ) ഉന്നയിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: റമളാനിന്റെ ആദ്യ ദിവസം ഏതെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈലതുല്‍ ഖദ്‌റിന്റെ നിര്‍ണയം. നോമ്പ് തുടങ്ങിയത് ഞായറാഴ്ചയാണെങ്കില്‍ 29-ാം രാവിലും തിങ്കളാഴ്ചയാണെങ്കില്‍ 21-ാം രാവിലും ചൊവ്വാഴ്ചയാണെങ്കില്‍ 27-ാം രാവിലും ബുധനാഴ്ചയാണെങ്കില്‍ 19-ാം രാവിലും വ്യാഴാഴ്ചയാണെങ്കില്‍ 25-ാം രാവിലും വെള്ളിയാഴ്ചയാണെങ്കില്‍ 17-ാം രാവിലും ആദ്യനോമ്പ് ശനിയാഴ്ചയായിരുന്നെങ്കില്‍ 23-ാം രാവിലുമായിരിക്കും. ലൈലതുല്‍ ഖദ്ര്‍ (സ്വാവി 4/320, 321) എങ്കിലും ഹദീസ് പണ്ഡിതന്‍മാരുടെ പ്രസിദ്ധമായ നിഗമനം റമളാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളിലാണെന്നതാണ് (ibid 321).

27-ാം രാവിന്റെ തെളിവ്‌

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ റമളാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. “”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.”” (തര്‍ശീഹ്, 1/168,  റാസി 32/30).

ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27 നാണെന്നതിന് ഇതില്‍ സൂചനയുണ്ട്.

മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്.
പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9×8=27) 27-ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു. “”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27-ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. സിര്‍റുബ്‌നു ഹുബൈശി (റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബീ അബ്ദുര്‍റഹ്മാന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ 27-ാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ 27-ാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ) സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്.

മലക്കുകളുടെ ഇറക്കം

ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളിലൊന്നായി ഖുര്‍ആന്‍ സുവിശേഷമറിയിക്കുന്നത് വാനലോകവാസികളായ മാലാഖമാരുടെ ഭൗമലോകത്തേക്കുള്ള ആഗമനത്തെ കുറിച്ചാണ്. ആരാണ് മലക്കുകള്‍? പ്രകാശം കൊണ്ടാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്. സ്ത്രീ- പുരുഷ- ലിംഗവിശേഷണങ്ങള്‍ക്ക് അതീതരും അമാന്യമല്ലാത്ത ഏത് രൂപം സ്വീകരിക്കാനും കഴിയുന്നവരുമാണ് അവര്‍. അല്ലാഹു അജ്ഞാപിച്ചതെന്തും അവര്‍ അനുസരിക്കും. അതിനെതിരില്‍ പ്രവര്‍ത്തിക്കുകയുമില്ല. അന്നപാനം, വികാര-വിസര്‍ജന കര്‍മങ്ങളെ തൊട്ടെല്ലാം ശുദ്ധരുമാണവര്‍.

മലക്കുകളുടെ ഇറക്കത്തെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. ശൈഖ് അഹ്മദ്ബ്‌നു മുഹമ്മദുസ്വാവി (റ) പറയുന്നു. “”മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ കുന്നൊഴിയാതെ ജിബ്‌രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യാപാനി, കുടുംബ ബന്ധം മുറിച്ചവര്‍, പന്നിമാംസംഭോജി എന്നിവര്‍ക്ക് ജിബ്‌രീല്‍ സലാം ചൊല്ലുകയില്ല. (സ്വാവി 4/321)
ഇമാം റാസി (റ) കഅ്ബ് (റ)നെ ഉദ്ധരിച്ച് വിശദീകരിക്കുന്നതിങ്ങനെ: സിദ്‌റതുല്‍ മുന്‍തഹാ നിവാസികളായ മലക്കുകളെല്ലാം മുഅ്മിനീങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്‌രീലുമൊത്ത് ലൈലതുല്‍ ഖദ്‌റില്‍ ആഗതമാവും. ഭൂമിയിലെമ്പാടും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്ത് കൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്‌രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്‌രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം ആനന്ദ തുന്ദിലമണിയുകയും ചെയ്യും. അവരുടെ ഹൃത്തടം ആര്‍ദ്രമാവുകയും നയനങ്ങള്‍ ഈറനണിയുകയും ചെയ്യും.

ലൈലതുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കായെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്‌റതുല്‍ മുന്‍തഹാ അന്വേഷിക്കും. അതിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ത്ഥിക്കും. “”അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേ യെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.”” (റാസി 32/34).
മലക്കുകള്‍ക്കൊപ്പം റൂഹ് ഇറങ്ങും എന്ന് പ്രസ്തുത സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. എന്താണ് റൂഹ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയിട്ടുണ്ട്. ലൈലതുല്‍ ഖദ്‌റില്‍ മാത്രം അവതരിക്കുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളല്ലാത്ത സ്വര്‍ഗ്ഗീയ സേവകരായ പ്രത്യേക സൃഷ്ടികളാണെന്നും ഈസാനബി (അ)യാണെന്നും ഖുര്‍ആന്‍ തന്നെയാണെന്നും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമാണെന്നുമെല്ലാം അഭിപ്രായമുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കളാണെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജിബ്‌രീല്‍ (അ) ആണെന്നാണ് മറ്റൊരു പക്ഷം. മലക്കുകളുടെ നേതാവായ ജിബ്‌രീലിന്റെ മഹത്വം കാരണമാണ് അല്ലാഹു പേര്‍ എടുത്തു പറഞ്ഞത് എന്നെല്ലാം മുഫസ്സിരീങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അല്ലാമാ സ്വാവി (റ) ഉദ്ധരിച്ച മറ്റൊരു വിശദീകരണം: ഭീമാകാരരൂപിയായ, അര്‍ശിനു താഴെയുള്ള ഒരു മലക്കാണ് റൂഹ്. അതിന്റെ പാദങ്ങള്‍ ഏഴു ഭൂമിക്കടിവരെ നീളുന്നു. ആയിരം തലകളുണ്ടതിന്. ഓരോന്നും ഭൂഗോളത്തേക്കാള്‍ വലുതത്രെ. ഓരോ ശിരസ്സിലും ആയിരം മുഖങ്ങള്‍, ഓരോ മുഖത്തും ആയിരം വായകള്‍, ഓരോ വായയിലും ആയിരം വീതം നാവുകളും, അവയെല്ലാം അല്ലാഹുവിന് തസ്ബീഹ്, തഹ്മീദ്, തംജീദുകളില്‍ മുഴുകും. ഓരോ നാവിന്റെയും ദിക്‌റുകളുടെ ഭാഷ മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ആ മലക്ക് തസ്ബീഹ് ചൊല്ലാന്‍ തുടങ്ങിയാല്‍ ഏഴാകാശങ്ങളിലെ മറ്റുമലക്കുകള്‍ സുജൂദില്‍ വീഴും; ഈ മലക്കിന്റെ വായകളില്‍ നിന്നുള്ള പ്രകാശ ജ്വാലകള്‍ തങ്ങളെ നശിപ്പിക്കുമെന്ന് പേടിച്ച്. പ്രഭാത- പ്രദോഷങ്ങളിലേ ഈ മലക്ക് തസ്ബീഹ് ഉരുവിടാറുള്ളു. ഈ മഹോന്നതനായ മലക്ക് ഖദ്‌റിന്റെ രാവില്‍ ഇറങ്ങിവരും. എന്നിട്ട് നോമ്പനുഷ്ടിച്ച മുഹമ്മദ് നബി (സ)യുടെ സമൂഹത്തിനുവേണ്ടി പൊറുക്കലിനെ തേടും. അതിന്റെ നാവുകളെല്ലാം ഉപയോഗിച്ചുതന്നെ. പ്രഭാതോദയം വരെ റൂഹ്എന്ന ഈ മലക്ക് ഇപ്രകാരം പ്രാര്‍ത്ഥനാ നിമഗ്നനായിരിക്കും. (സ്വാവി 4/321)

ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്തവര്‍

ഖദ്ര്‍ രാവിന്റെ പുണ്യത്തെക്കുറിച്ച് ആലൂസി ഉദ്ധരിക്കുന്നതിങ്ങനെ. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം വിഹിതം നല്‍കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിനോട്, നാഥാ ബാക്കിയുള്ള റഹ്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ആജ്ഞലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്‌രീല്‍ മുന്‍ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്‌ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍. (റൂഹുല്‍ മആനി 30/196).
ബൈഹഖി, ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഹദീസില്‍ ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്ത നാലു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് കാണാം. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി (സ) പറയുന്നു. “”പ്രഭാതമായാല്‍ തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്‌രീല്‍ (അ) പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോടാരായും. “മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?” ജിബ്‌രീലിന്റെ മറുപടി ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ ഹദീസ് ശ്രവിച്ച സ്വഹാബികള്‍ നബി (സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് റസൂലേ? നബി (സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.””

ഖദ്‌റില്‍ ഉള്‍പ്പെടാന്‍

ശാരീരികമായ ആരാധനകളില്‍ ഏറ്റവും പ്രതിഫലം ലഭിക്കുക നിസ്‌കാരത്തിനാണെന്നറിയാത്തവരുണ്ടാവില്ല. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ ഈ പ്രതിഫലങ്ങളെ കുറിച്ചെല്ലാം ഓര്‍ത്ത് നിസ്‌കാരത്തില്‍ മുഴുകിയാല്‍ ശാരീരിക വിശ്രമം ആവശ്യമാണല്ലോ. ശരീരം തളര്‍ന്നാല്‍ പിന്നെന്തു ചെയ്യണം? വെറുതെയിരിക്കുകയോ. പണ്ഡിതന്‍മാര്‍ അതിനും പ്രതിവിധി പറഞ്ഞിട്ടുണ്ട്. ഇമാം സ്വാവി (റ) പറയുന്നത് നോക്കുക: ദീര്‍ഘ നിസ്‌കാരാദികര്‍മങ്ങള്‍ കൊണ്ട് ക്ഷീണിച്ചയാള്‍ പ്രതിഫലം പതിന്‍മടങ്ങായ ഖുര്‍ആനിക വചനങ്ങളില്‍ മുഴുകണം. ആയതുല്‍ കുര്‍സിയ്യ് (അത് ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്തുകളാണെന്ന് ഹദീസുകളിലുണ്ട്). സൂറത്തുല്‍ ബഖറയുടെ ഒടുവിലുള്ള ആമനര്‍റസൂലു (രാത്രിയില്‍ ഇതു പാരായണം ചെയ്യുന്നവര്‍ക്ക് രക്ഷാകവചമായി ഇതുതന്നെ മതിയെന്നും ഹദീസിലുണ്ട്. ഖുര്‍ആന്റെ പാതിക്ക് തുല്യമായ ഇദാ സുല്‍സിലതി എന്നു തുടങ്ങുന്ന സൂറത്ത്, ഖുര്‍ആന്റെ നാലിലൊന്നിന് തുല്യമായ സൂറതുല്‍ കാഫിറൂന, മൂന്നിലൊന്നിനു തുല്യമായ സൂറതുല്‍ ഇഖ്‌ലാസ്, ഖുര്‍ആന്റെ ഹൃദയമെന്നറിയപ്പെടുന്ന സൂറതു യാസീന്‍ എന്നിവ ഓതുകയാണ് വേണ്ടത്. അതു പോലെ ഇസ്തിഗ്ഫാര്‍ (അസ്തഗ്ഫിറുല്ലാഹല്‍ അളീം) തസ്ബീഹ് (സുബ്ഹാനല്ലാഹ്) തഹ്മീദ് (അല്‍ഹംദുലില്ലാ) തഹ്‌ലീല്‍ (ലാഇലാഹ ഇല്ലല്ലാഹ്) എന്നിവയും മറ്റ് ദുക്‌റുകളും നബി (സ) യുടെ മേലുള്ള സ്വലാത്തും വര്‍ധിപ്പിക്കുക. അതുപോലെ തനിക്കും, ഇഷ്ടക്കാര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി നന്‍മ കൊണ്ട് പ്രാര്‍ഥിക്കുക, ആവുന്ന ദാനധര്‍മങ്ങള്‍ ചെയ്യുക, അവയവങ്ങള്‍ ദോഷമുക്തമാക്കുക. ഇശാഉം മഗ്‌രിബും ജമാഅത്തായി നിസ്‌കരിച്ചാല്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ ഇശാഉം സുബ്ഹും) ലൈലതുല്‍ഖദ്‌റിന്റെ വിഹിതം ലഭിച്ചുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മറ്റൊരുഹദീസില്‍ ഇശാഅ് ജമാഅത്തായി നിസ്‌കരിച്ചാല്‍ രാത്രിയുടെ ആദ്യ പാതിയും സുബ്ഹ് ജമാഅത്തായി നിസ്‌കരിച്ചാല്‍ അന്ത്യപാതിയും നിസ്‌കരിച്ചവനെ പോലെയാണെന്നും കാണാം.
സാത്വികരും ശുദ്ധരുമായ ചിലര്‍ക്കെല്ലാം ലൈലതുല്‍ ഖദ്ര്‍ അനുഭവേദ്യമായിരിക്കും. അത് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. അത്തരം ആളുകളുടെ നിരയിലേക്ക് തന്നെയും ഉയര്‍ത്തുവാന്‍ അല്ലാഹുവിനോട് കേഴുകയാണ് ഏകപോംവഴി. പ്രശസ്ത സൂഫി വര്യന്‍ അബൂയസീദില്‍ ബിസ്താമി (റ) മൂന്നു പ്രാവശ്യം ലൈലതുല്‍ ഖദ്‌റിനെ നേരിട്ടിട്ടുണ്ട്. (ഇത് മൂന്നും ഇരുപത്തിയേഴാം രാവിനായിരുന്നു) ഒരാള്‍ ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെട്ടുവെങ്കിലും അത് അനുഭവേദ്യമായില്ല, മറ്റൊരാള്‍ ഖദ്‌റില്‍ ഉള്‍പ്പെടുകയും അത് അനുഭവിച്ചറിയാന്‍ കൂടി സൗഭാഗ്യമുണ്ടായി, ഇവരിരുവരും തുല്യരാണോ? ഇമാ സ്വാവി (റ) പറയുന്നു. ആദ്യത്തെയാള്‍ക്ക് ലൈലതുല്‍ ഖദ്‌റിന്റെ പ്രതിഫലം ലഭിക്കും. എങ്കിലും രണ്ടാമത്തെയാളാണ് പരിപൂര്‍ണ്ണന്‍. (സ്വാവി 4/320)

കണ്ടാല്‍ മിണ്ടരുത്!

വിശ്വാസികളില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ അവന്‍ വെളിപ്പെടുത്തുന്നതാണ്. വിശുദ്ധഹദീസുകളും സജ്ജനങ്ങളുടെ വെളിപ്പെടുത്തലുകളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (6/461) വ്യക്തമാക്കിയതാണിത്. എന്നാല്‍ തനിക്കനുഭവേദ്യമായ ആ അനുഗ്രഹം വെളിപ്പെടുത്തുക മൂലം ഉള്‍നാട്യം, അഹങ്കാരം തുടങ്ങി മനുഷ്യസഹജവും പൈശാചിക പ്രേരണയും മൂലമുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ അത് പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്ന് ഇമാം നവവി (റ)യടക്കമുള്ളവര്‍ രേഖപ്പെടുത്തിയത്. ഹാവിയുടെ രചയിതാവിനെ ഉദ്ധരിച്ച് ഇമാം നവവി (റ) മറ്റൊരിടത്ത് പറയുന്നു. ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ക്ക് അത് മറച്ചുവെക്കല്‍ സുന്നത്തുണ്ട്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും അവന്‍ പ്രാര്‍ഥിക്കണം. മതത്തിനും പരലോകത്തിനും വേണ്ടിയുള്ളതായിരിക്കണം അവന്റെ പ്രാര്‍ത്ഥനകളിലഖിലവും. (6/451).

ഖദ്ര്‍ രാവിന്റെ ലക്ഷണങ്ങള്‍

ലൈലതുല്‍ ഖദ്‌റിന്റെ കൃത്യമായ ദിനത്തെ കുറിച്ച് അറിയിച്ചു തന്നിട്ടില്ലെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ആകാന്‍ സാധ്യതയുള്ള ചില രാവുകളെക്കുറിച്ചും അതില്‍തന്നെ 27-ാം രാവിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി തന്നെ വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രത്യേകമായ വല്ലലക്ഷണവും കൊണ്ട് ആ ദിവസം നമുക്കറിയാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഹദീസുകളില്‍ ചില ലക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉബാദത്ബ്‌നു സ്വാമിതി (റ)ല്‍ നിന്ന് നിവേദനം: ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചിന്ദ്രശോഭ പൗര്‍ണ്ണമി ദിനത്തിലേതുപോലെ തേജോമയവുമായിരിക്കും. തെന്നിമാറുന്ന നക്ഷത്രങ്ങള്‍ ഒട്ടും കാണുകയുമില്ല. (ബൈഹഖി, അഹ്മദ്).
മുസ്‌ലിം (റ) അബൂമുന്‍ദിര്‍ (റ) ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: “”ലൈലതുല്‍ ഖദ്‌റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും””
ലൈലതുല്‍ ഖദ്‌റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്‌റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322)
ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: “ലൈലതുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്‌കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്.” ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ.

Latest