Connect with us

Editors Pick

നബിനിന്ദാ സിനിമ നിര്‍മിച്ച ഡച്ച് നേതാവ് മദീനാ പള്ളിയില്‍

Published

|

Last Updated

മദീന: നബിനിന്ദാ സിനിമയിലൂടെ കുപ്രസിദ്ധനാകുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത ഡച്ച് രാഷ്ട്രീയ നേതാവ് അര്‍നൗഡ് വാന്‍ ഡൂണ്‍ മദീന പള്ളിയിലെത്തി. നബിനിന്ദാ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനിടവന്നതില്‍ അദ്ദേഹം അതിയായ ഖേദം രേഖപ്പെടുത്തി. പശ്ചാത്താപവിവശനായി തെറ്റുകള്‍ ഏറ്റ് പറഞ്ഞ് പ്രാര്‍ഥന നിര്‍വഹിച്ചാണ് അദ്ദേഹം പള്ളി വിട്ടത്.
ഡച്ച് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്നു ഡൂണ്‍. ഫിത്‌ന എന്ന പേരില്‍ പാര്‍ട്ടി സിനിമ നിര്‍മിച്ചപ്പോള്‍ അദ്ദേഹം അതില്‍ പ്രധാന പങ്ക് വഹിച്ചു. സിനിമക്കെതിരെ ലോകത്താകമാനം പ്രതിഷേധമുയര്‍ന്നപ്പോള്‍ തിരുനബിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഡൂണ്‍ തയ്യാറാകുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറ്റിമറിച്ചു. കഴിഞ്ഞ മാസം ഇസ്‌ലാം ആശ്ലേഷിക്കുന്നതിലാണ് ഈ സത്യാന്വേഷണം കലാശിച്ചത്.
ഇനിയുള്ള തന്റെ ജീവിതം നബികീര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കുമെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രചാരകനായി താന്‍ മാറുമെന്നും ഡൂണ്‍ പറഞ്ഞു. ഫ്രീഡം പാര്‍ട്ടിയുടെ ഭാഗമായി നിന്നപ്പോള്‍ നടത്തിയ ഇസ്‌ലാംവിരുദ്ധ പ്രചാരവേലകള്‍ക്കെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദീന പള്ളിയിലെ ഇമാമുമാരായ ശൈഖ് അലി അല്‍ ഹുദൈഫി, ശൈഖ് സ്വലാഹ് അല്‍ ബദര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൂണ്‍ ഉംറക്കായി പുറപ്പെട്ടു.
ഇസ്‌ലാം ആശ്ലേഷിക്കാനുള്ള തീരുമാനം ട്വിറ്ററിലൂടെയാണ് അര്‍നൗഡ് വാന്‍ ഡൂണ്‍ പുറം ലോകത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അപ്പോള്‍ അതിനെ പരിഹാസപൂര്‍വമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും സുഹൃത്തുക്കളും കണ്ടത്. പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ച് അദ്ദേഹം നേരിട്ട് രംഗത്തെത്തി. 46കാരനായ ഡൂണ്‍ പിന്നീട് അല്‍ ജസീറക്ക് അഭിമുഖം നല്‍കി. താനെന്തോ ആവേശത്തില്‍ എടുത്ത തെറ്റായ തീരുമാനമായാണ് പലരും ഇസ്‌ലാം പ്രവേശത്തെ വിലയിരുത്തിയത്. ചിലര്‍ രാജ്യദ്രോഹിയെന്ന് വിളിച്ചു. നിരന്തരമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ശരിയായ തീരുമാനത്തിലെത്തിയതെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest