Connect with us

ആത്മായനം

ആത്മസമരങ്ങളുടെ സന്തോഷം

തൊണ്ട വരണ്ട പൈതലിനെ ഒരു ഭാഗത്ത് കിടത്തി മുലപ്പാല് വറ്റിപ്പോയ ആ ഉമ്മയുടെ ഗദ്ഗദം കേട്ട അല്ലാഹു അവർക്ക് വിജനമായ മരുച്ചൂടിൽ നിന്നും പ്രതീക്ഷയുടെ തെളിനീര് കൊടുത്തപോലെ അസാധ്യമെന്ന്, വഴിയടഞ്ഞു പോയെന്ന് നമ്മൾ കരുതിയ കാര്യങ്ങൾക്കു മുന്നിൽ തുറവി തരാൻ അല്ലാഹുവിന് കഴിയും. അവനു മാത്രമേ കഴിയൂ.

Published

|

Last Updated

ദൂരെ നിന്നൊരു വിളിയാളം കാതിലരിച്ചെത്തുന്നില്ലേ? നൂറ്റാണ്ടുകൾക്ക് മുന്നേ വിശുദ്ധ ഖഅബയുടെ പുനർനിർമാണം പൂർത്തിയാക്കി ഖലീലുല്ലാഹി ഇബ്റാഹിം(അ)ന്റെതാണാ വിളി.
സർവ കാലത്തെയും ജനാവലിയെ അഭിസംബോധന ചെയ്തുള്ള ആ വിളിയിൽ പ്രശോഭിതമായൊരു ചരിത്രത്തിന്റെ ഭാഗമാകാൻ വരൂ എന്ന ധ്വനിയുണ്ട്. ചരിത്രമെന്നു പറയുന്നത് ഗ്രന്ഥശാലകളിൽ പൊടിപിടിച്ചു കിടക്കുന്ന നിരുത്പാദകമായ ഒന്നല്ല. മറിച്ച്, ഹൃദയത്താളുകളിൽ നിരന്തരം മുളച്ചുപടരേണ്ട ഗംഭീരമായ ഉത്പാദനക്ഷമതയുള്ള ഒന്നത്രേ അത്. അതുകൊണ്ടാണ് ഇബ്റാഹിം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം ആണ്ട് തോറും ഈദായി (മടങ്ങിവരുന്നത്) ആവർത്തിക്കപ്പെടുന്നത്.

കാത്തിരിപ്പിനൊടുക്കം കിട്ടിയ മകനെ ബലി നടത്താനും സ്നേഹസമ്പന്നമായ കുടുംബത്തെ വിജനമായ ഊഷരഭൂമിയിൽ ഉപേക്ഷിക്കാനും തുടങ്ങി ഉള്ള് പൊള്ളുന്ന ദൈവിക നിർദേശങ്ങളെ അശേഷം വൈമനസ്യം കാണിക്കാതെ അക്ഷരം പ്രതി അനുസരിച്ചു ഇബ്റാഹിം നബി (അ). വിശ്വാസത്തിന്റെ ഉൾബലം കൊണ്ട് വൈര്യത്തിന്റെ തീകുണ്ഡം നിർവീര്യമായിപ്പോയ ചരിത്രമുണ്ട് ആ പ്രവാചകന്. കേൾക്കൂ… അല്ലാഹുവിന്റെ നിർദേശങ്ങളെ പരിമിതികളേറെയുള്ള ബുദ്ധികൊണ്ടളക്കാതെ അനുസരിക്കാൻ തയ്യാറുള്ളവരാണ് വിശ്വാസികൾ. ഇസ്്ലാമിക പാഠങ്ങളെ പുതിയ ട്രെൻഡുകൾക്കനുസരിച്ച് വെട്ടിയൊതുക്കുന്ന നയം നിരർഥകമാണ്.

പുതിയ കാലത്തോട് യോജിക്കില്ലെന്ന വാദം നിരത്തി ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്ത് ഹദീസുകളെയും പണ്ഡിത വീക്ഷണങ്ങളെയും കഷ്ണിക്കുന്ന ലാബുകൾ നിരവധി മുളച്ചുപൊന്തുന്നുണ്ടിന്ന്. അവർക്ക് ദൈവിക നിർദേശങ്ങളേക്കാൾ വലുത് അവരുടെ പരിമിതബുദ്ധിയാണ്. ആ മാപിനിയിൽ വെക്കാൻ കൊള്ളാത്തതവർ ഒഴിവാക്കും.
സഹൃദയരേ.. അല്ലാഹുവിനെ സമ്പൂർണമായി അനുസരിക്കുന്നവൻ മാത്രമാണ് യഥാർഥ വിശ്വാസി. “നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അംഗീകരിക്കുവിൻ’ എന്ന് നിരവധിയിടങ്ങളിൽ ഖുർആൻ ഓർമപ്പെടുത്തുന്നുണ്ട് (ഉദാ: 3:132 , 4:59)
സത്യവിശ്വാസികളേ…, നിങ്ങൾ സമ്പൂർണമായി ഇസ്്ലാമിൽ പ്രവേശിക്കൂ, നിങ്ങൾ ചെകുത്താന്റെ കാലടിപ്പാടുകൾ പിന്തുടരരുത്, അവൻ നിങ്ങളുടെ വ്യക്തമായ ശത്രുവാണ് ( സൂറ: ബഖറ 208) എന്ന നിർദേശം അതീവ ഗൗരവത്തിൽ സമീപിക്കേണ്ടതാണ്. മതത്തിന്റെ വിഷയത്തിൽ അർധസമർപ്പണം പോര, സമ്പൂർണാർപ്പണമാണ് വിശ്വാസി പുലർത്തേണ്ടത്. പള്ളിയിലെത്തുമ്പോൾ വിശ്വാസിയും അങ്ങാടിയിൽ അവിശ്വാസിയുമായി തീരുന്ന നിറംമാറ്റ പ്രക്രിയ മതത്തിൽ പാടില്ല.

അത് കാപട്യമാണ്. ആ കാപട്യത്തിനെതിരെയുള്ള സമരമാണ് ഈദ്. തക്ബീർ ധ്വനികളാൽ നമ്മൾ നിർവഹിക്കുന്നതും അതാണ്.പുരോഗമനത്തിന്റെ അതിവേഗകാലത്ത് നമ്മിൽ അടിഞ്ഞ് കൂടിയ ചില മൈക്രോബുകളുണ്ട്. അതിലൊന്നാണ് മനുഷ്യൻ എല്ലാത്തിനും സ്വയം പര്യാപ്തനാണെന്ന ഹുങ്കാരം. എന്നെ നിയന്ത്രിക്കാൻ ആളു വേെണ്ടന്ന വിചാരം. എന്റെ ജീവിതം എന്താവണമെന്നും ഏതുവരെയാകണമെന്നുമൊക്കെ ഞാൻ തീരുമാനിക്കുമെന്ന നിലപാട്.

നോക്കൂ… വിജനതയിൽ ഒറ്റക്കിട്ട് ഭർത്താവ് തിരികെ നടക്കുമ്പോൾ “ഹേ, അല്ലാഹുവിന്റെ നിർദേശത്തോടെയാണോ നിങ്ങളിത് ചെയ്തത്?’ എന്നാരാഞ്ഞ ഹാജറാ ബീവിയെ കാണണം. “അതെ’ എന്ന് മറുപടി കിട്ടിയപ്പോൾ “ഞങ്ങൾക്കല്ലാഹു മതിയെന്ന മറുപടിയിൽ നിർവൃതി പൂണ്ട് നിൽക്കുന്നത് കാണുന്നില്ലേ?.അല്ലാഹു നമ്മെ വഴിയാധാരമാക്കില്ലെന്ന ബോധത്തെ തിളക്കത്തോടെ കത്തിച്ചു നിർത്താനും കൂടിയുള്ളതാണ് ഈ ഈദാഘോഷം. തൊണ്ട വരണ്ട പൈതലിനെ ഒരു ഭാഗത്ത് കിടത്തി മുലപ്പാല് വറ്റിപ്പോയ ആ ഉമ്മയുടെ ഗദ്ഗദം കേട്ട അല്ലാഹു അവർക്ക് വിജനമായ മരുച്ചൂടിൽ നിന്നും പ്രതീക്ഷയുടെ തെളിനീര് കൊടുത്തപോലെ അസാധ്യമെന്ന്, വഴിയടഞ്ഞു പോയെന്ന് നമ്മൾ കരുതിയ കാര്യങ്ങൾക്കു മുന്നിൽ തുറവി തരാൻ അല്ലാഹുവിന് കഴിയും. അവനു മാത്രമേ കഴിയൂ.

അല്ലാഹു അക്ബറുല്ലാഹു അക്ബർ .
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്

എല്ലാറ്റിലുപരി വലിയവൻ അല്ലാഹു തന്നെ. അവൻ മാത്രമാണ് ആരാധനക്കർഹൻ. സർവ സ്തുതികളും അവനവകാശപ്പെട്ടതത്രേ.

Latest