Connect with us

National

ചൈനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും

സന്ദർശനം യാഥാർത്ഥ്യമായാൽ രണ്ട് വർഷം മുമ്പ് ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിർന്ന ചെെനീസ് നേതാവാകും വാങ് ചീ.

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപം ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് ശേഷം ഇന്ത്യ – ചൈന ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഈ പശ്ചാത്തലത്തില്‍ വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. സന്ദർശനം യാഥാർത്ഥ്യമായാൽ രണ്ട് വർഷം മുമ്പ് ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിർന്ന ചെെനീസ് നേതാവാകും വാങ് ചീ.

2020 മെയ് അഞ്ചിനാണ് പാങ്കോംഗ് തടാക തീരത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തത്. തുടര്‍ന്ന് ജൂണ്‍ 15ന് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 42 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സംഘര്‍ഷം ശമിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഇന്ത്യ – ചൈന ബന്ധത്തിന് സമീപ വര്‍ഷങ്ങളില്‍ തിരിച്ചടി നേരിട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ചീ കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയില്‍ അടുത്തിടെ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ നമ്മുടെ വിദേശകാര്യ മന്ത്രി ജയശങ്കറും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ പ്രയാസകരമായ ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.

കല്‍വാനിലെ സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആദ്യ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് വാങ് യി നേപ്പാളിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Latest