cover story
സഹന പര്‍വം
യുദ്ധക്കെടുതിയില്‍ നരകയാതന അനുഭവിക്കുന്ന സഹോദരന്മാരുണ്ട് ഗസ്സയടക്കമുള്ള വ്യത്യസ്ത നാടുകളില്‍. അവരെ ഓര്‍ക്കുകയും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുകയും വേണം. കുടുംബബന്ധം പുലര്‍ത്തുകയും സമാധാനത്തിന്റെ സന്ദേശം ആളുകള്‍ക്ക് കൈമാറുകയും ചെയ്യണം. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം.

അറഫാ സംഗമത്തിനൊരുങ്ങുമ്പോഴാണ് ഈ കുറിപ്പെഴുതുന്നത്. ഓരോ തവണ ഹജ്ജിന് വരുമ്പോഴും വ്യത്യസ്ത അനുഭൂതികളാണ്. മുന്‍ യാത്രകളില്‍ സാധിക്കാത്ത കാര്യങ്ങള്‍ പഠിക്കാനും സാധിക്കുമെങ്കില്‍ അവകള്‍ കൃത്യമായി നടപ്പിൽ വരുത്താനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാന്ദര്‍ഭികമായി ഒരു പുസ്തക പരിചയം നടത്താം.വിശുദ്ധ നാടുകളായ മക്കയും മദീനയും നിരന്തരം സന്ദര്‍ശിക്കുന്നവരോ അവിടങ്ങളിലെ സുപ്രധാനവും മഹത്തരവുമായ ഇടങ്ങളില്‍ ജീവിതത്തിലൊരിക്കലെങ്കിലും എത്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരോ ആണ് നമ്മള്‍. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഇരു ഗേഹങ്ങളിലും എത്തിപ്പെടുന്ന മിക്കവര്‍ക്കും അവിടങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ഒട്ടുമിക്ക ഇടങ്ങളും പല കാരണങ്ങളാല്‍ സന്ദര്‍ശിക്കാന്‍ സാധിക്കാറില്ല. ഇതിനൊരു പരിഹാരം വേണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊരു ഹജ്ജ് വേളയില്‍ ജിദ്ദ ഐ സി എഫ് ഒരുക്കിയ സ്വീകരണ വേദിയില്‍ മേല്‍വിഷയത്തില്‍ സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന ഒരു രചനയുടെ ആവശ്യകത ഞാനുണര്‍ത്തി. ഇതേ സമയത്ത് തന്നെയാണ് തിരുനബി(സ) നിസ്‌കരിച്ച സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാനും ആരാധനകളിലേര്‍പ്പെടാനുമുള്ള ആഗ്രഹം റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദ് അറിയിക്കുന്നതും ശിഷ്യനും പ്രതിഭയും പണ്ഡിതനും സഊദി ഗവണ്‍മെന്റിന്റെ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. നൗഫല്‍ അഹ്സനിയോട് അതൊക്കെയും ക്രോഡീകരിക്കാന്‍ ആവശ്യപ്പെടുന്നതും. എന്റെ ആഗ്രഹവും സുലൈമാൻ ഉസ്താദിന്റെ ആവശ്യവും ഒത്തുവരികയും ജിദ്ദ ഐ സി എഫിന്റെ സഹകരണത്തോടെ ഡോ. നൗഫല്‍ അഹ്സനി “ഹറമൈനിയിലെ മണ്ണും ഉറവയും’ എന്ന പുസ്തകം എഴുതുന്നതും. മക്കയിലെയും മദീനയിലെയും തിരുനബി(സ)യുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള പള്ളികളും കിണറുകളുമെല്ലാം പരാമര്‍ശിക്കുന്ന, പുണ്യഭൂമികയിലേക്കെത്തുന്നവര്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന കൊച്ചുഗ്രന്ഥമാണത്.
മസ്ജിദുല്‍ ഫത്ഹിലെ ബുധനാഴ്ച
ബുധനാഴ്ച ദിവസം വിശുദ്ധ മദീനയിലെ മസ്ജിദുല്‍ ഫത്ഹിലെത്താനും അവിടെ നിന്നും നിസ്‌കരിക്കാനും സാധിച്ചുവെന്നത് ഈ വര്‍ഷത്തെ വലിയ അനുഗ്രഹമായിരുന്നു. അല്‍ഹംദുലില്ലാഹ്. ബുധനാഴ്ച ളുഹ്റിനും അസറിനുമിടയില്‍ മസ്ജിദുല്‍ ഫത്ഹില്‍ നിന്നും നിസ്‌കരിക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍ വലിയ പ്രതിഫലമുണ്ടെന്ന് കിതാബുകളില്‍ കാണാം. അതിന്റെ കാരണം ഖന്തക്ക് (കിടങ്ങ്) യുദ്ധവുമായി ബന്ധപ്പെട്ടതാണ്. ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാലിലാണ് ഖന്തക്ക് സംഭവിക്കുന്നത്. എ ഡി 627ല്‍.
മദീനയിലെ പ്രബലരായ മൂന്ന് ജൂതഗോത്രങ്ങളാണ് ബനൂഖുറൈള, ബനുനളീര്‍, ബനൂ ഖൈനുകാഅ്. മൂന്ന് ഗോത്രങ്ങളുമായും മുസ്്‌ലിംകള്‍ സന്ധിയിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബനുനളീറും ബനൂഖൈനുകാഉം സന്ധി ലംഘിച്ചു. രാജ്യതന്ത്രത്തിനെതിരായി പ്രവര്‍ത്തിച്ചു. ഇതോടെ ഈ രണ്ട് ഗോത്രങ്ങള്‍ക്കും മദീനയില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. അവര്‍ പുറത്തുപോയി. ബനുനളീര്‍ ഗോത്രക്കാര്‍ ഖൈബറിലുള്ള ജൂതന്മാരുടെ അടുത്തേക്കാണ് പോയത്. ഇസ്്ലാമിനെതിരെ പടക്കൊരുങ്ങാന്‍ അവര്‍ കോപ്പുകൂട്ടി.
കുറച്ചുപേര്‍ മക്കയിലേക്ക് പോയി. “എടുത്തുചാട്ടമാണ് നിങ്ങളുടെ പരാജയത്തിന് കാരണം. അതുകൊണ്ട് ഒരുങ്ങിത്തയ്യാറായി ചെന്ന് യുദ്ധം ചെയ്യൂ’ എന്ന് ബദ്റിലും ഉഹ്ദിലും പരാജയമേറ്റുവാങ്ങിയ മക്കയിലെ ഇസ്്‌ലാമിന്റെ ശത്രുക്കള്‍ക്ക് അവര്‍ നയതന്ത്രോപദേശം നല്‍കി. അതോടെ അവരും തിരുനബി(സ)ക്കും സ്വഹാബാക്കള്‍ക്കുമെതിരെ സഖ്യം ചേരാന്‍ സമ്മതം മൂളി. ഇത്തരത്തില്‍ മദീനക്ക് പുറത്ത് വ്യത്യസ്ത നാടുകളിലുണ്ടായിരുന്ന ശത്രുക്കളെയെല്ലാം അവര്‍ ഒരുമിച്ചുകൂട്ടി. ശത്രു സൈന്യം യുദ്ധത്തിനൊരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചപ്പോഴാണ് മദീനയിലുണ്ടായിരുന്ന ബനൂഖുറൈളയും കൂടെനിന്ന് ചതിച്ചത്. ചുരുക്കത്തില്‍ അകത്തും പുറത്തും ശത്രുക്കളാണ്.
വല്ലാതെ പ്രയാസപ്പെട്ട സമയമായിരുന്നുവത്. സൂറതുല്‍ അഹ്സാബ് ഈ യുദ്ധത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മദീനയില്‍ തിരുനബി(സ)ക്കൊപ്പം വിശ്വാസികളാണെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന കപടവിശ്വാസികള്‍ ഈ പ്രതിസന്ധി സമയത്ത് തിരുനബി(സ)യെ പരിഹസിച്ചുകൊണ്ട് ഇങ്ങനെവരെ പറഞ്ഞു: “മുഹമ്മദ് നമ്മോട് മക്കയും ശാമും ഇറാഖുമെല്ലാം നമ്മുടെ അധീനതയില്‍ വരുമെന്ന് പറയുന്നു. എന്നാല്‍ നിലവില്‍ നമുക്കൊന്ന് മൂത്രമൊഴിക്കാന്‍ വരെ പോകാന്‍ പറ്റാത്ത സാഹചര്യമാണ്.’ പുതിയ യുദ്ധതന്ത്രങ്ങള്‍ കൂടിയാലോചിക്കുന്നതിനിടക്കാണ് പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി തങ്ങള്‍ ഖന്തക്ക് (കിടങ്ങ്) കുഴിക്കാമെന്ന തന്ത്രം പറയുന്നത്. ഈ അഭിപ്രായം പറഞ്ഞ ചരിത്രസന്ധിയിലെല്ലാം സല്‍മാനുല്‍ ഫാരിസി തങ്ങള്‍ക്ക് സ്വഹാബാക്കളില്‍ നിന്നും തിരുനബി(സ)യില്‍ നിന്നും കിട്ടിയ പ്രോത്സാഹനമെല്ലാം വായിക്കുമ്പോള്‍ പുളകം കൊള്ളും. അങ്ങനെയാണ് 2700 മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമുള്ള കിടങ്ങ് കുഴിക്കുന്നത്.
10 പേരടങ്ങുന്ന സംഘമായി തിരിഞ്ഞ് ഓരോരുത്തരും 25 മീറ്റര്‍ കുഴിച്ച് ഒരാഴ്ചകൊണ്ടാണ് പ്രസിദ്ധമായ ഖന്തക്ക് ഒരുങ്ങുന്നത്. ഭൂമിശാസ്ത്രപരമായി മദീനയുടെ മൂന്ന് ഭാഗവും പര്‍വതങ്ങളാണ്. അതുകൊണ്ടാണ് പര്‍വതങ്ങളില്ലാത്ത ഭാഗത്ത് ഖന്തക്ക് കുഴിച്ചത്. കൂടാതെ ശത്രുപാളയത്തിലെ ഒട്ടകങ്ങള്‍ക്കും കുതിരകള്‍ക്കും മറുപുറം കടക്കാനാകാത്ത സ്ഥിതിയിലുമായിരുന്നു കിടങ്ങ് തയ്യാറാക്കിയത്.അന്ന് ഖന്തക്കില്‍ തിരുനബി(സ) സില്‍അ് പര്‍വതമുകളില്‍ ഒരു കൂടാരം കെട്ടി. അവിടെ നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. അല്‍ മസാജിദു സബ്അ എന്നാണ് ഇവകള്‍ അറിയപ്പെടുന്നത്. മസ്ജിദ് സല്‍മാന്‍ ഫാരിസി, മസ്ജിദ് അബൂബക്കര്‍, മസ്ജിദ് ഉമര്‍ ബിന്‍ ഖത്വാബ്, മസ്ജിദ് അലിയ്യ് ബിന്‍ അബീത്വാലിബ്, മസ്ജിദ് ഫാത്വിമ സഹ്റയടക്കം ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മസ്ജിദ് ഖിബ്്ലതൈന്‍ കൂടി ചേര്‍ത്താണ് മസാജിദ് സബ്അ എന്ന് വിളിക്കാനുള്ള കാരണം. മഹാനായ ഉമറുബ്നു അബ്ദുല്‍ അസീസാണ് അവരുടെ ഭരണകാലത്ത് ഇവിടങ്ങളിലെല്ലാം പള്ളികള്‍ നിര്‍മിച്ചത്. പില്‍ക്കാലത്ത് സഊദി ഭരണകൂടം പുനരുദ്ധാരണാര്‍ഥം മസ്ജിദ് അബൂബകര്‍, മസ്ജിദ് ഉമര്‍ എന്നീ പള്ളികള്‍ പൊളിച്ച് ഖന്തക്കില്‍ വിശാലമായ പള്ളി നിര്‍മിച്ചിട്ടുണ്ട്.
മുസ്നദ് അഹ്മദില്‍ ജാബിര്‍ (റ)വിനെ തൊട്ട് ഉദ്ധരിക്കുന്നത് കാണാം: മൂന്ന് ദിവസം (തിങ്കള്‍, ചൊവ്വ, ബുധന്‍) തിരുനബി(സ) ഇവിടെ നിന്നും ദുആ ചെയ്തു. മൂന്നാം ദിവസം (ബുധനാഴ്ച) പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. അതിന് ശേഷം എനിക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ഞാന്‍ ബുധനാഴ്ച ഈ സമയത്തിനായി കാത്തിരിക്കുകയും ദുആ ചെയ്യുകയും ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്. മുമ്പൊന്നും കാണാത്ത വിധത്തില്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചായിരുന്നു തിരുനബി(സ) മസ്ജിദുല്‍ ഫത്ഹില്‍ നിന്നും അന്ന് ദുആ ചെയ്തിരുന്നതെന്ന് ജഅ്ഫര്‍ എന്നവര്‍ പിതാവ് മുഹമ്മദ് എന്ന സ്വഹാബിയെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്. ഇമാം അഹ്മദ് മുസ്നദില്‍ ഉദ്ധരിച്ച ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം സംഹൂദിയെ പോലുള്ള പണ്ഡിതര്‍ ഈ പള്ളിയില്‍ പോയി നിസ്‌കരിക്കലും ദുആ ചെയ്യലുമെല്ലാം നല്ല കാര്യമാണെന്ന് പറയുന്നുണ്ട്. ഖന്തക്ക് യുദ്ധത്തില്‍ മരണപ്പെട്ട സ്വഹാബാക്കളുടെ മഖ്ബറ മസ്ജിദുല്‍ ഫത്ഹിന്റെ സമീപത്താണ് നിലകൊള്ളുന്നത്.
ഇത് റമസാനല്ല, പക്ഷേ..!
ദുൽഹിജ്ജ ഒന്ന് മുതല്‍ മദീനയിലും മസ്ജിദുന്നബവിയിലുമെല്ലാം നോമ്പുതുറ ഒരുക്കാറുണ്ട്. നാട്ടിലെ റമസാനിന്റെ പ്രതീതിയാണ്. ആദ്യം കരുതിയിരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും വരുന്ന ഔദ്യോഗിക പ്രതിനിധികളില്‍ പലരും നോമ്പനുഷ്ഠിക്കുന്നവരായിരിക്കും. അവര്‍ക്കുള്ള ഇഫ്ത്വാര്‍ മാത്രമായിരിക്കുമെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങള്‍ ഇഹ്റാം ചെയ്യാന്‍ വേണ്ടി പോയത് ഖര്‍നുല്‍ മനാസിലേക്കാണ്. പോകുന്ന വഴിയില്‍ ത്വാഇഫിലെ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന്റെ പള്ളിയില്‍ കയറി. സഹായമന്വേഷിച്ച് ചെന്ന തിരുനബി(സ)യോട് നിസ്സഹകരണം കാണിച്ച, ഓര്‍ക്കാനിഷ്ടപ്പെടാത്ത പാരമ്പര്യം അവര്‍ക്കുണ്ടെങ്കിലും ത്വാഇഫ് വളരെ ഫലഭൂയിഷ്ഠവും മനോഹരവുമായ ഭൂമിയാണ്. എന്തുകൊണ്ട് ത്വാഇഫ് ദേശം ഇതര പ്രാദേശിക നാടുകളില്‍ നിന്നും വ്യത്യസ്തമായി എന്ന് ചോദിച്ചാല്‍ അതിന്റെ ചരിത്രം വീണ്ടും പിറകിലേക്ക് പോയി ഇബ്റാഹീം നബി(അ)യില്‍ ചെന്ന് നില്‍ക്കും.
തന്റെ പ്രിയപ്പെട്ട ഭാര്യ ഹാജറ ബീവിയെയും മകനെയും മരുഭൂമിയിലാക്കി പോകുമ്പോള്‍ ഇബ്റാഹീം നബി(അ) ഒരു പ്രാര്‍ഥന നടത്തി. വിശുദ്ധ ഖുര്‍ആന്‍ സൂറത് ഇബ്റാഹീമിലെ 37-ാം സൂക്തത്തില്‍ ആ പ്രാര്‍ഥന ഉദ്ധരിക്കുന്നുണ്ട്. തന്റെ കുടുംബത്തിനും സന്താന പരമ്പരകള്‍ക്കും വേണ്ടി ആ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കാനും താമസയോഗ്യമാക്കാനും ഉള്ളുതട്ടി പറയുന്നുണ്ട് ഇബ്റാഹീം നബി(അ).ചുരുക്കത്തില്‍, ഞങ്ങള്‍ ത്വാഇഫിലെ ഇബ്നു അബ്ബാസ് തങ്ങളുടെ പള്ളിയിലെത്തുമ്പോള്‍ വൈകീട്ട് അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിനാളുകളുടെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമാണ് ആ പള്ളി. മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും കഴിഞ്ഞാല്‍ ലോകത്ത് തന്നെ മുഴുവന്‍ സമയത്തും ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന പള്ളിയാണിതെന്ന ഖ്യാതികൂടിയുണ്ട് മസ്ജിദ് ഇബ്നു അബ്ബാസിന്.
ഇബ്നു അബ്ബാസ് തങ്ങളുടെ ചരിത്രങ്ങള്‍ മനസ്സില്‍ തികട്ടിവന്നു. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഏറ്റവും കൂടുതല്‍ ഫത്്വകള്‍ നല്‍കുകയും ചെയ്ത ചുരുക്കം സ്വഹാബാക്കളില്‍ ഒരാളാണ് ഇബ്നു അബ്ബാസ് തങ്ങള്‍. ഏകദേശം 30 മാസത്തോളം തിരുനബി(സ)യുടെ കൂടെയായിരുന്നു ഇബ്നു അബ്ബാസ് തങ്ങള്‍. അവരുടെ പതിനഞ്ചാം വയസ്സിലാണ് അശ്റഫുല്‍ ഖല്‍ഖ് തിരുനബി(സ) തങ്ങള്‍ വഫാതാകുന്നത്. വിജ്ഞാനദാഹിയായിരുന്നു മഹാനവര്‍കള്‍. അവരുടെ വൈജ്ഞാനിക തൃഷ്ണകാണിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. ചിലതുപറയാം, തിരുനബി(സ)യുടെ വഫാത്തിനോടടുത്ത സമയത്താണ് സംഭവം. ഇഖ് രിമ(റ)യാണ് ഇബ്നു അബ്ബാസ് തങ്ങളെ തൊട്ട് ഈ സംഭവം ഉദ്ധരിക്കുന്നത്.
“തിരുനബി(സ)യുടെ വഫാത്തിനോട് അടുത്ത സമയത്ത് അന്‍സ്വാരികളില്‍പ്പെട്ട ഒരു സ്വഹാബിയോട് ഞാന്‍ പറഞ്ഞു: തിരുനബി(സ)യോട് ഏറ്റവും അടുത്ത സ്വഹാബാക്കളുടെ അരികിലേക്ക് നമുക്ക് അറിവന്വേഷിച്ച് പോയാലോ. ഇന്നവര്‍ ഒരുപാടുണ്ട്. അവര്‍ മരണപ്പെട്ടാല്‍ ആ അറിവ് നഷ്ടപ്പെടും.’ ഇതുകേട്ട അന്‍സ്വാരിയായ സ്വഹാബി തിരിച്ച് ചോദിച്ചു. “ഒരുപാട് സ്വഹാബാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. നമ്മള്‍ അവരില്‍ നിന്നും ഇല്‍മ് കരസ്ഥമാക്കിയത് കൊണ്ട് ജനങ്ങളൊന്നും നമ്മളെ തേടിവരില്ല.’ അയാളില്‍ നിന്നും തന്റെ പ്രതീക്ഷക്കൊത്ത മറുപടി ലഭിക്കാത്തതിനാല്‍ തന്നെ ഇബ്നു അബ്ബാസ് തങ്ങള്‍ സ്വയം അറിവ് തേടിയിറങ്ങാന്‍ തീരുമാനിച്ചു. മഹാനവര്‍കള്‍ എല്ലാ വലിയ സ്വഹാബാക്കളെയും തേടിപ്പിടിക്കുകയും അവരില്‍ നിന്നും അറിവ് കരസ്ഥമാക്കുകയും ചെയ്തു.
ഒരു ഹദീസ് ലഭിക്കാന്‍ വേണ്ടി മഹാനവര്‍കൾ ഒരു സ്വഹാബിയെ തേടി യാത്ര തിരിച്ചു. ഒരുപാട് ദൂരം യാത്ര ചെയ്ത് സ്ഥലത്തെത്തിയപ്പോള്‍ ഹദീസ് ചോദിക്കേണ്ട സ്വഹാബി ഉറങ്ങുകയാണ്. വിളിച്ചുണര്‍ത്താതെ ഇബ്നു അബ്ബാസ് (റ) തങ്ങളും സമീപത്ത് കിടന്നുറങ്ങി. മരുക്കാറ്റടിച്ച് പൊടിപാറി തിരിച്ചറിയാന്‍ സാധിക്കാത്തവിധമായിരുന്നു മഹാനവര്‍കളുടെ അവസ്ഥ. ഉറക്കമുണര്‍ന്ന സ്വഹാബി ഇബ്നു അബ്ബാസ് തങ്ങളെ കണ്ടപ്പോള്‍ ചോദിക്കുന്നുണ്ട് “നിങ്ങള്‍ തിരുനബി(സ)യുടെ പിതൃസഹോദരന്റെ മകനല്ലേ. എന്തിനാണിത്രയും ദൂരം എന്നെ തേടിവന്നത്. ഞാന്‍ നിങ്ങളെ തേടി അങ്ങോട്ട് വരുമായിരുന്നുവല്ലോ.’ അതിന് ഇബ്നു അബ്ബാസ് തങ്ങള്‍ നല്‍കിയ മറുപടി “അറിവ് തേടി ഞാന്‍ നിങ്ങളുടെ അടുത്തേക്കാണ് വരേണ്ടത്. നിങ്ങള്‍ എന്റെ അടുക്കലേക്കല്ല’. ഇതായിരുന്നു മഹാനവര്‍കള്‍ അറിവന്വേഷണത്തില്‍ കാണിച്ച സൂക്ഷ്്മത.
ചുരുക്കത്തില്‍, ഈ സംഭവത്തിന്റെ അവസാനം തുടക്കത്തില്‍ അറിവന്വേഷണത്തില്‍ പങ്കുചേരുന്നോയെന്ന് താന്‍ ചോദിച്ചിരുന്ന അന്‍സ്വാരിയെ ആളുകള്‍ക്കിടയില്‍ വന്ന് തന്നെ കാണുന്ന അവസ്ഥകൂടെ ഇബ്നു അബ്ബാസ് തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. തന്നേക്കാള്‍ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയായിരുന്നുവല്ലോ അദ്ദേഹമെന്ന് ഇബ്നു അബ്ബാസ് തങ്ങള്‍ ആത്മഗതം ചെയ്യുന്നതും നമുക്ക് വായിക്കാം.
അറിവന്വേഷിച്ച് ആളുകള്‍ ഇബ്നു അബ്ബാസ് തങ്ങളെ പൊതിയുമായിരുന്ന അവസ്ഥ പലരും ഉദ്ധരിക്കുന്നുണ്ട്. വൈജ്ഞാനിക കുതുകികളുടെ അഭയസ്ഥാനമായിരുന്നു അവര്‍. അബൂസ്വാലിഹ് പറയുന്നുണ്ട്: ഇബ്്‌നു അബ്ബാസ് തങ്ങള്‍ ഖുറൈഷി കുടുംബത്തിന്റെ അഭിമാനമായിരുന്നു. കാരണം വ്യത്യസ്ത നാടുകളില്‍ നിന്നും ആളുകള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് അറിവന്വേഷിച്ച് വന്ന് വഴികളെല്ലാം ബ്ലോക്കായി. എത്രത്തോളമെന്നാല്‍ വന്നവര്‍ക്ക് പോകാനോ മറ്റുള്ളവര്‍ക്ക് ഇങ്ങോട്ട് വരാനോ സാധിക്കാത്ത അവസ്ഥവരെയുണ്ടായി. അബൂസ്വാലിഹ് തുടര്‍ന്ന് പറയുന്നു: ഞാനിത് ഇബ്നു അബ്ബാസ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ എന്നോട് അത് നിയന്ത്രിക്കാന്‍ പറഞ്ഞു. എന്നിട്ട് തഫ്സീറും (വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം) ഹദീസും സംശയനിവാരണം നടത്താനുള്ളവര്‍ക്ക് ഒരു സമയവും ഫറാഇളില്‍ (അനന്തരാവകാശ ശാസ്ത്രം) സംശയമുള്ളവര്‍ക്ക് മറ്റൊരു സമയവും അങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ക്ക് നിശ്ചിത സമയം നിര്‍ണയിച്ച് കൊടുത്തു.
വലിയ സ്വഹാബാക്കള്‍ വരെ അവരുടെ അടുത്തുവന്ന് കാര്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. ചെറുപ്പത്തില്‍ തിരുനബി(സ)ക്ക് വുളൂഅ് ചെയ്യാന്‍ വെള്ളം കൊടുത്തപ്പോള്‍ “ഈ കുട്ടിയെ വലിയ അറിവാളനാക്കണേ’ എന്ന് നബി(സ) പ്രാര്‍ഥിച്ചു. തിരുനബി(സ)യുടെ പ്രശസ്തമായ പ്രാര്‍ഥനയാണ് മഹാനവര്‍കള്‍ക്ക് ഈ സൗഭാഗ്യങ്ങളെല്ലാം ഉണ്ടാകാനുള്ള കാരണമായി ഇമാം സഹാവിയെ പോലുള്ള പണ്ഡിതര്‍ വിശദീകരിക്കുന്നത്. സദാസമയവും ഇബ്നു അബ്ബാസ് തങ്ങളെ തന്റെ കൂടെ കൂട്ടുമായിരുന്ന ഉമര്‍(റ)നോട് പലരും ചോദിച്ചിട്ടുണ്ട്. വലിയ വലിയ സ്വഹാബാക്കളുള്ള സദസ്സിലേക്കെല്ലാം നിങ്ങളെന്തിനാണ് ഈ കുട്ടിയേയും കൂട്ടിവരുന്നതെന്ന്.
ഒരിക്കല്‍ ഉമര്‍(റ) എല്ലാവരോടുമായി സൂറതുന്നസ്വറിന്റെ വ്യാഖ്യാനം ചോദിച്ചു. പലരും പല അര്‍ഥങ്ങളും ഉദ്ദേശ്യങ്ങളും പറഞ്ഞു. അവസാനം കുട്ടിയായ ഇബ്നു അബ്ബാസ്(റ)നോട് ചോദിച്ചപ്പോള്‍ മഹാനവർകള്‍ “അത് തിരുനബി(സ)യുടെ വഫാത്തിലേക്കുള്ള സൂചനയാണെന്നും അതെങ്ങനെയെന്നും വിശദീകരിച്ചു. ആ വ്യാഖ്യാനം സദസ്സിലുള്ള എല്ലാവരുടെയും ഹൃദയം തൊട്ടു. അതോടെ എന്തുകൊണ്ടാണ് ഉമര്‍ (റ) ഇബ്്നു അബ്ബാസ്(റ)നെ സദാസമയവും കൂടെ നടത്തുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി.
മഹാനവര്‍കളുടെ ഖബര്‍ സ്ഥിതിചെയ്യുന്നത് ത്വാഇഫിലാണ്. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദറും ഭാര്യ ലെമീസും ഏക മകള്‍ ഹവ്വയും സഹോദരന്‍ ഇഫ്തിഖാര്‍ അലി അഹ്മദ് ഹാജിയും ഭാര്യ മറിയം അഞ്ചുമും ജ്യേഷ്ഠസഹോദരന്റെ ഭാര്യ ഫാത്വിമ അസ്മിന എന്നവരുമെല്ലാം ഇത്തവണ വിശുദ്ധ ഹജ്ജ് യാത്രയില്‍ ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളവിടെ എത്തുമ്പോള്‍ വലിയ സ്വഫുകളായി നീളത്തില്‍ സുപ്രയൊരുക്കുകയാണ്. ഒരു നിമിഷം വിശുദ്ധ റമസാനാണോയെന്ന് വരെ ചിന്തിച്ചുപോയി. മഗ്്രിബ് ആകുമ്പോഴേക്ക് നൂറുകണക്കിന് ആളുകളാണ് ഇഫ്ത്വാറിനെത്തിയത്. ഇതുപോലെ ഈ വിശുദ്ധഭൂമികയുടെ ഓരോ മുക്കുമൂലകളെ കുറിച്ച് എഴുതിത്തീര്‍ക്കാന്‍ സാധിക്കാത്തവിധം ചരിത്രങ്ങളും അനുഭവങ്ങളും ഓരോരുത്തര്‍ക്കുമുണ്ടാകും. മടുപ്പുളവാക്കാത്തവിധം ഈ നാടുകളിലേക്ക് ദിനംപ്രതി വിശ്വാസിലക്ഷങ്ങളെ ആകര്‍ഷിക്കുന്നതും ഈ ചരിത്രസന്ധികളുടെയെല്ലാം സംഗമഭൂമിയാണല്ലോ ഇതെല്ലാമെന്ന ബോധ്യമാണ്.
അറഫ വിസ്മയമാണ്
അറഫ ഒരു അത്ഭുതമാണ്. ഏതൊരു നിര്‍മിതിയും കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാകും. ഉദാഹരണത്തിന്, നമ്മളൊരു കെട്ടിടം പണിത് നിശ്ചിതവര്‍ഷം കഴിഞ്ഞാല്‍ നമുക്കതിന്റെ വിസ്തൃതി മതിയാകാതെവരും. നമ്മള്‍ അത് വിശാലമാക്കും. എന്നാല്‍ ആദ്യ മനുഷ്യന്‍ ആദം നബി(അ)യും ബീവി ഹവ്വാ ഉമ്മയും മുതല്‍ മനുഷ്യര്‍ ഒത്തുകൂടുന്ന സ്ഥലമാണ് അറഫ. അന്ന് അറഫയില്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മനുഷ്യകുലം സഹസ്രാബ്ദങ്ങള്‍ താണ്ടി. ഇന്ന് അവരുടെ സംഖ്യ 700 കോടിക്ക് മുകളിലാണ്. ഇതുവരെ അറഫ ജനങ്ങളാല്‍ നിറഞ്ഞ അനുഭവമുണ്ടായിട്ടില്ല. പലരും ചോദിക്കും അറഫ എപ്പോഴാണ് തുടങ്ങുകയെന്ന്. ഇതിന്റെ കാരണം അവരുടെ ടെന്റും അറഫയിലെത്തിയ മുഴുവന്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്തിട്ടും ഒരുപാട് സ്ഥലം അറഫയിലിനിയും ബാക്കിയായി നില്‍ക്കുന്നത് കൊണ്ടാകാം.
അറഫയില്‍ പ്രത്യേകിച്ച് തിരക്കുകളൊന്നും കാണാതിരിക്കുമ്പോഴാണ് ആളുകള്‍ അറഫ തുടങ്ങിയിട്ടില്ലേയെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് മുസ്ദലിഫയില്‍ എത്തുമ്പോഴാണ് അറഫയിലൊരുമിച്ചുകൂടിയ ജനലക്ഷങ്ങളുടെ ബാഹുല്യം മനസ്സിലാകുക. അപ്പോഴാണ് ഇത്രമേല്‍ ആളുകള്‍ അവിടെ ഒരുമിച്ചു കൂടിയിരുന്നോയെന്ന് നാം അത്ഭുതപ്പെടുക. അറഫയില്‍ ഒരുമിച്ചുകൂടല്‍ മാത്രമാണ് ഹജ്ജില്‍ ഒരേസമയം എല്ലാവരും ചെയ്യല്‍ അനിവാര്യമായ അനുഷ്ഠാനമായുള്ളത്.
സഊദി ഭരണകൂടം ഹാജിമാര്‍ക്ക് ചെയ്യുന്ന സേവനത്തിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. കഠിനചൂടിലായിരുന്നു ഇത്തവണത്തെ ഹജ്ജ്. എന്നാല്‍ അതിനെ പ്രതിരോധിക്കാനുള്ള വ്യത്യസ്ത സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഹാജിമാർക്ക് താമസിക്കാനുള്ള അറഫയിലും മിനയിലുമെല്ലാമുള്ള ടെന്റുകളിൽ എ സി സംവിധാനിച്ചിരിക്കുന്നു. വഴികളിലെല്ലാം ആയിരക്കണക്കിന് വെള്ളത്തിന്റെ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. തണുപ്പിക്കാന്‍ വെള്ളം സ്പ്രേ ചെയ്യുന്നത് പോലെ പമ്പ് ചെയ്യുകയും പ്രായമായവര്‍ക്ക് വിശറികൊണ്ട് വീശിക്കൊടുത്തും വ്യത്യസ്ത സ്വകാര്യ കമ്പനികൾ കുടകൾ നൽകിയും കൈകൾ കൊണ്ട് നടക്കാവുന്ന ചെറിയ പോർട്ടബിൾ ഫാനുകൾ നൽകിയും നിയമപാലകരായ പോലീസുകാരും പട്ടാളവും സദാസമയവും ഹാജിമാരുടെ സേവനത്തിലാണ്.
ഐ സി എഫ്- ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍മാരുടെ സഹായസഹകരണങ്ങളും സേവനങ്ങളും പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്തതാണ്.ഇന്ന് നാട്ടില്‍ ബലിപെരുന്നാളാണ്. യുദ്ധക്കെടുതിയില്‍ നരകയാതന അനുഭവിക്കുന്ന സഹോദരന്മാരുണ്ട് ഗസ്സയടക്കമുള്ള വ്യത്യസ്ത നാടുകളില്‍. അവരെ ഓര്‍ക്കുകയും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുകയും വേണം. കുടുംബബന്ധം പുലര്‍ത്തുകയും സമാധാനത്തിന്റെ സന്ദേശം ആളുകള്‍ക്ക് കൈമാറുകയും ചെയ്യണം. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്ന പ്രാര്‍ഥന പെരുന്നാള്‍ ആശംസയായി നേരുന്നു.