Connect with us

Prathivaram

ലബ്ബൈക്കല്ലാഹുമ്മ...ലബ്ബൈക്

പറഞ്ഞുതന്ന നമ്പർ പ്രകാരമുള്ള തമ്പ് കണ്ടെത്താനായി ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ ഞങ്ങൾ പരതിനോക്കി. നിറഞ്ഞുനിൽക്കുന്ന തമ്പുകൾക്കിടയിൽ ഞങ്ങളുടെ തമ്പ് എവിടെയും കണ്ടെത്താനായില്ല. നിരാശരായി ഞങ്ങൾ തിരിച്ചുവന്നപ്പോഴേക്കും പാലത്തിനടിയിൽനിന്നും ഹാജിമാരെ ഏതോ സംഘാടകർ കൂട്ടിക്കൊണ്ടുപോയിരുന്നു. ഞങ്ങൾ ഒറ്റപ്പെട്ടു. പിന്നീട് അവരെത്തേടിയായി ഞങ്ങളുടെ യാത്ര.

Published

|

Last Updated

ജ്ജ് നിർവഹണം ലക്ഷ്യം വെച്ച് പാരാവാരം കണക്കെ അഷ്ടദിക്കുകളിൽനിന്നെത്തുന്ന വിശ്വാസി ലക്ഷങ്ങൾക്ക് ആതിഥ്യമരുളാൻ സഊദി ഭരണകൂടം നടത്തുന്ന ഒരുക്കങ്ങൾ വർണിക്കുക സാധ്യമല്ല. വിവിധ രാജ്യക്കാരും ഭാഷക്കാരുമായി പരസഹസ്രങ്ങൾ പുണ്യഭൂമിയിലെത്തുമ്പോൾ അവർക്കാവശ്യമായതൊക്കെയും ഒരുക്കുന്ന തിരക്കിലാണിപ്പോൾ ഹറംശരീഫുകളുടെ സേവകർ. ഹജ്ജിന്റെ പ്രധാന ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയും പരിസരവും ജനനിബിഢമാണ്. പുണ്യമദീനയിലും ജനസാഗരമാണ്. എവിടെയും ആത്മീയോൽക്കർഷത്തിന്റെ നിമിഷങ്ങൾ!. ഹാജിമാരുടെ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെടുത്താൻ ഓരോ വർഷവും വ്യാപകമായ ശ്രമങ്ങളാണ് ഭരണകൂടം നടത്താറുള്ളത്. ഓരോന്നും കുറ്റമറ്റതാക്കാൻ അശ്രാന്ത പരിശ്രമം അവർ നടത്തുന്നു.

സർക്കാർ സംവിധാനങ്ങൾക്ക് പുറമെ, സന്നദ്ധ സംഘടനകൾ ചെയ്യുന്ന സേവനങ്ങളും പ്രശംസനീയമാണ്. ഓരോ രാജ്യക്കാർക്കും അവരുടെതായ മേഖലയിൽ സേവനങ്ങൾ ലഭ്യമാണെങ്കിലും ഇന്ത്യൻ തീർഥാടകർക്ക് വിശിഷ്യാ കേരളീയരായ ഹാജിമാർക്ക് മലയാളീ സന്നദ്ധ സംഘടനകൾ ചെയ്യുന്ന സേവനങ്ങൾ വേറിട്ട അനുഭവമാണ്. രിസാല സ്റ്റഡി സർക്കിൾ, ഐ സി എഫ്, കെ എം സി സി തുടങ്ങിയ സംഘടനകൾ ഹജ്ജാജിമാർക്ക് നൽകുന്ന സ്നേഹവും സാന്ത്വനവും എടുത്തു പറയേണ്ടതാണ്. മാസങ്ങൾക്ക് മുമ്പ് തന്നെ സന്നദ്ധ ഭടൻമാർക്ക് പരിശീലനം നൽകുക വഴി തങ്ങളുടെ സേവനങ്ങളത്രയും ഫലപ്രദമാക്കാൻ ശ്രമിക്കാറുണ്ട്. മുമ്പൊക്കെ വരച്ചുണ്ടാക്കിയതും അല്ലാത്തതുമായ ലൊക്കേഷൻ മാപ്പുകളായിരുന്നു ഉപയോഗപ്പെടുത്തിയതെങ്കിൽ പിന്നീട് വിവിധ ആപ്പുകളുണ്ടാക്കി ആളുകളുടെ യാത്രകളും മറ്റും എളുപ്പമാക്കുന്നു.

ഹജ്ജ് വേളകളിൽ രണ്ട്തരം വളണ്ടിയർമാർ രംഗത്തുണ്ടാകും. ഒന്ന് ഓരോ സംഘത്തോടൊപ്പം വരുന്ന വളണ്ടിയർമാരും മറ്റേത് സ്വകാര്യ സന്നദ്ധ വളണ്ടിയർമാരും. രണ്ടിലും അതിന്റെതായ അനുഭവങ്ങൾ മധുരിക്കുന്നതും കൈപ്പേറിയതുമുണ്ടാകും. പുറത്ത് നിന്നുള്ള വളണ്ടിയർമാർക്ക് ഹജ്ജിന്റെകർമങ്ങൾ പാരമ്യതയിലെത്തുമ്പോഴാണ് സേവനത്തിന് അവസരമുണ്ടാവുക. മിനയിലും മുസ്ദലിഫയിലുമാണ് പ്രധാനമായും വളണ്ടിയർമാർ കേന്ദ്രീകരിക്കുന്നത്. ജംറകളിൽ കല്ലേറ് നടക്കുമ്പോഴുണ്ടാവുന്ന തിരക്കിൽ പെട്ട് പലരും വഴി തെറ്റാറായിരുന്നു മുൻകാലങ്ങളിലെ അനുഭവം. ഇന്നത് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമായതിനാൽ താരതമ്യേന ബുദ്ധിമുട്ടുകൾ കുറവാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മിക്ക മേഖലകളിലും സൗകര്യങ്ങൾ വർധിപ്പിച്ചതിനാൽ പ്രയാസരഹിതമായി കർമങ്ങൾ ചെയ്യാനാകും. നേരത്തെ രണ്ട് തവണ എസ് വൈ എസ് ഹജ്ജ് സംഘത്തോടൊപ്പവും പിന്നീട് രണ്ട് തവണ ആർ എസ് സിയോടൊപ്പവും വളണ്ടിയർ സേവനത്തിനിറങ്ങാനായിട്ടുണ്ട്. അത്തരം വേളകളിലെ ആത്മനിർവൃതിയും സന്തോഷവും മധുരമൂറും അനുഭവങ്ങളാണ്. ആഗതമായ ഹജ്ജ് വേളയിൽ അത്തരം ചില അനുഭവങ്ങൾ പങ്ക് വെക്കാം.

വൈലത്തൂരിന്റെ സസ്പെൻഷനും പിന്നെ പ്രമോഷനും

2007 ലെ ഹജ്ജ് കർമത്തിന് കേരളത്തിൽനിന്നും എസ് വൈ എസിനു കീഴിൽ ആയിരം ഹാജിമാരുണ്ടായിരുന്നു. ബഹു. വൈലത്തൂർ യൂസുഫുൽ ബുഖാരി തങ്ങളായിരുന്നു ചീഫ് അമീർ. കൂട്ടത്തിലൊരംഗമാകാൻ വിനീതനും ഭാഗ്യമുണ്ടായി. യാത്രയിലുടനീളം ചീഫ് അമീറിനെ ഓരംപറ്റിയാണ് പ്രവർത്തിച്ചത്. ഏകദേശം പത്തിലധികം കരുത്തരായ അമീറുമാർ സംഘത്തിലുണ്ട്. ലതീഫ് സഅദി പഴശ്ശി, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കർ സഖാഫി വെണ്ണക്കോട് തുടങ്ങിയവർ അതിൽപ്പെടും. മക്കയിലെ ഏതാനും നാളത്തെ താമസത്തിനുശേഷം ഞങ്ങൾ മദീനയെ ലക്ഷ്യംവെച്ചുനീങ്ങി. മദീനയിലെത്തിയപ്പോൾ അവിടം കൊടുംതണുപ്പായിരുന്നു. നീണ്ട സമയം ചെക്കുപോയിന്റിലെ കാത്തിരിപ്പിനു ശേഷം ക്ഷീണിച്ച യാത്രാംഗങ്ങളെ മെല്ലെ മദീനയിലെ റൂമിലെത്തിച്ചു. തണുപ്പിന്റെ കാഠിന്യംകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാവരോടും റൂമിൽ കയറിയിരിക്കാൻ പറഞ്ഞു. തുടർന്ന് വൈലത്തൂർ തങ്ങളവർകൾ ഏതാനും ആളുകളെയും കൂട്ടി റൗളാശരീഫിന്റെ ചാരത്തെത്തി പ്രാർഥിച്ചു.

തുടർന്ന് റൂമിലെത്തി എല്ലാവരേയും ഹറം ശരീഫിലേക്ക് ആനയിച്ചു. പിന്നീട് മദീനയിലെ ഓരോ വഖ്ത് നിസ്കാരത്തിനും റൗളാശരീഫ് സിയാറത്തിനും എല്ലാവരും സജീവമായി.
മദീനയിൽ മിക്ക സമയവും തങ്ങളോടൊപ്പം ചെലവഴിക്കാനവസരമുണ്ടായി. അവിടുന്നുള്ള വിളികേൾക്കാൻ വല്ലാത്ത രസമാണ്. തമാശകൾ പറഞ്ഞ് വെണ്ണക്കോടും മറ്റും തങ്ങളെ രസിപ്പിക്കുകയും ചെയ്യും. രണ്ടുമൂന്ന് ദിവസം പിന്നിട്ടപ്പോൾ ഒരുനാൾ രാവിലെ പുറത്തുപോയതായിരുന്നു. പെട്ടെന്ന് എന്നെ അന്വേഷിച്ചപ്പോൾ ഞാനവിടെയില്ല. “എവിടെപ്പോയടാ അവൻ’. പുറത്ത് പോയതാണെന്ന് അവിടെയുള്ളവർ പറഞ്ഞപ്പോൾ, “ഞാനവനെ സസ്പെൻഡ് ചെയ്തിരിക്കുന്നു’ എന്നായിരുന്നു പ്രതികരണം. തിരിച്ചുവന്നപാടെ എല്ലാവരും പറയുന്നത്: തങ്ങൾ സംഘത്തിൽനിന്നും എന്നെ സസ്പെൻഡ് ചെയ്ത കാര്യമാണ്. എനിക്ക് വേണ്ടത്ര മുഖംതന്നില്ല. അൽപ്പംകൂടി കാത്തുനിന്നപ്പോൾ ഇളം ചിരി മാത്രം. പെടുന്നനെയതാ ഹജ്ജ് സെൽ ഓഫീസർ മൊയ്തു സഖാഫി റൂമിൽ വന്ന് പറയുന്നു. “എ പി ഉസ്താദ് മദീനയിൽ വിമാനമിറങ്ങിയിട്ടുണ്ട്. ഹറമിനടുത്തുള്ള ഔഖാഫ് ബിൽഡിംഗിലാണ് താമസം. മജീദിനെ അങ്ങോട്ട് അയക്കണം’. ഇത് കേട്ട മാത്രയിൽ തങ്ങളുടെ പ്രതികരണം: “ആടാ ഞാനവന് പ്രമോഷൻ നൽകിയിരിക്കുന്നു. എ പിയുടെ അടുത്ത് ചെല്ലടാ’ ആശ്വാസമായി. അതിലപ്പുറം അഭിമാനമായി തോന്നി. തങ്ങൾക്ക് കൂട്ടായി നിന്ന് ചെറിയ ചെറിയ ഖിദ്മകൾ ചെയ്തപ്പോൾ അല്ലാഹു നൽകിയ അനുഗ്രഹം. തങ്ങളുടെ വക പ്രമോഷൻ.

തങ്ങളുടെ ആശീർവാദവും വാങ്ങി ഔഖാഫ് ബിൽഡിംഗിലെത്തിയപ്പോഴേക്കും ഉസ്താദവർകൾ അവിടെയെത്തിയിരുന്നു. തുടർന്ന് രണ്ടുമൂന്ന് ദിവസം ഉസ്താദിന്റെ കൂടെയായിരുന്നു. ഓരോ ദിവസവും പ്രത്യേക സമയങ്ങളിൽ ഉസ്താദ് പുണ്യ റൗളയിലെത്തും. പുണ്യപൂമേനിയുടെ മുമ്പിൽ വിനയാന്വിതനായി ഉസ്താദ് നടത്തിയ പ്രാർഥനകൾ മനസ്സിന് ഏറെ കുളിരേകി. മദീനയിലെ താമസം കഴിഞ്ഞ് മറ്റുള്ളവർ യാത്രയായി. മക്കയിലെ ഉസ്താദിന്റെ താമസ സ്ഥലമായ രീഹ്ദാഇറിലും എളിയ സേവകനായി ഞാനുണ്ടായി. ബഹു. എം എ ഉസ്താദ്, പി പി ഉസ്താദ് തുടങ്ങിയ പല പ്രമുഖരും അവിടെയെത്തി. ബഹു. വൈലത്തൂരിന്റെ നേതൃത്വത്തിലുള്ള ബസ് യാത്രാസംഘവും അവിടെയെത്തി. മഹാരഥന്മാരോടൊപ്പമുള്ള ഹജ്ജ് യാത്ര ഏറെ ഹൃദ്യമായിരുന്നു.

മിനയിലെ തമ്പ് കാണാത്ത രാത്രി!

2000ന്റെ അവസാനമാണ് മലയോര മേഖല ഇസ്‌ലാമിക് ദഅ്വാ സമിതിയുടെ പ്രചാരണാർഥം സഊദിയിലെത്തുന്നത്. നാട്ടുകാരും കുടുംബക്കാരുമായി റിയാദിൽ ഒത്തിരി പേരുള്ളതിനാൽ റിയാദിലാണ് കേന്ദ്രീകരിച്ചത്. സമകാലികരായ സംഘടനാ പ്രവർത്തകരും അവിടെ ധാരാളമുണ്ട്. അതിനിടയിലാണ് ഹജ്ജ്കാലം വന്നെത്തുന്നത്. റിയാദിൽനിന്നും അക്കാലത്ത് ഏറ്റവും കൂടുതൽ ഹാജിമാരെ കൊണ്ടുപോകുന്നത് എസ് വൈ എസാണ്. ആ തവണ 11 ബസുകളിലായാണ് ഹാജിമാരെ കൊണ്ടുപോയത്. ഭാഗ്യവശാൽ അതിലൊരു അസി. വളണ്ടിയർ അവസരം ലഭിക്കുകയുണ്ടായി. ഓരോ ബസിലും അമീറുമാരുണ്ട്. ചീഫ് അമീർ റഷീദ് മുസ്‌ലിയാർ. അദ്ദേഹത്തിന്റെ ബസിൽ സഹ വളണ്ടിയറാണ് വിനീതൻ. ബഹു. ആട്ടീരി തങ്ങൾ, അബ്ദുല്ല സഅദി ചെറുവാടി തുടങ്ങി കേരളത്തിൽ നിന്നെത്തിയ പലരും അമീറുമാരാണ്. 2001 ഫെബ്രുവരി 28 നാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഹജ്ജ് യാത്രയാരംഭിച്ചത്. മദീനയിലാണ് ആദ്യമെത്തിയത്. അവിടെ ഒരു ദിവസം ചെലവഴിച്ചു. അവിടുന്ന് മക്കയിലേക്കുള്ള വഴിയിൽ ബീർ അലിയിൽനിന്നും ഇഹ്റാം കെട്ടി. പിറ്റേന്ന് രാവിലെ മക്കയിലെത്തി ത്വവാഫ് നിർവഹിച്ചു. അന്ന് രാത്രിയോടെ മിനയിലേക്ക് നീങ്ങി.

മിനയുടെയും മുസ്ദലിഫയുടെയും അതിർത്തിയിലാണ് ഞങ്ങൾക്ക് തയ്യാറാക്കിയ തമ്പുള്ളത്. ബസിറങ്ങി കിലോമീറ്ററുകളോളം നടന്ന് ഞങ്ങൾ മിനയെന്ന തമ്പ് നഗരത്തിലെത്തി. എല്ലാവരേയും മിനയിലെ പാലത്തിന്റെ താഴ്ഭാഗത്ത് നിർത്തി എന്നെയും അബ്ദുല്ല സഅദിയേയും ഞങ്ങൾക്കായുള്ള തമ്പ് കണ്ടെത്താൻ പറഞ്ഞയച്ചു. പറഞ്ഞുതന്ന നമ്പർ പ്രകാരമുള്ള തമ്പ് കണ്ടെത്താനായി ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ ഞങ്ങൾ പരതിനോക്കി. നിറഞ്ഞുനിൽക്കുന്ന തമ്പുകൾക്കിടയിൽ ഞങ്ങളുടെ തമ്പ് എവിടെയും കണ്ടെത്താനായില്ല. നിരാശരായി ഞങ്ങൾ തിരിച്ചുവന്നപ്പോഴേക്കും പാലത്തിനടിയിൽനിന്നും ഹാജിമാരെ ഏതോ സംഘാടകർ കൂട്ടിക്കൊണ്ടുപോയിരുന്നു. ഞങ്ങൾ ഒറ്റപ്പെട്ടു. പിന്നീട് അവരെത്തേടിയായി ഞങ്ങളുടെ യാത്ര. ഇന്നത്തെപ്പോലെ ഫോൺ സംവിധാനമില്ല. നേരം അർധരാത്രിവരെ ഞങ്ങൾ തിരഞ്ഞു. തമ്പോ ഞങ്ങളുടെ ഹാജിമാരെയോ കണ്ടെത്താനായില്ല. ഇടക്കിടെ പാലത്തിനടുത്തെത്തി നോക്കും. ഫലം നിരാശ!.

അടുത്ത തമ്പുകളിലൊക്കെ ആളുകളെത്തിത്തുടങ്ങുന്നതേയുള്ളൂ. അവിടെയുള്ള കോയിൻബൂത്തിൽനിന്നും റിയാദ് ഓഫീസിലേക്ക് വിളിച്ചുനോക്കി. അവരും ചില നമ്പറുകളൊക്കെ തന്നു. ഫലമുണ്ടായില്ല. ഒടുവിൽ അന്നത്തെ ദിനം ഞങ്ങൾ രണ്ടുപേരും മിനാ പാലത്തിന്റെ പരിസരത്ത് കഴിച്ചുകൂട്ടി. ടെലിഫോൺ ബൂത്തിന്റെ തറയിൽ അൽപ്പം വിശ്രമിക്കാമെന്ന് കരുതി. തരക്കേടില്ലാത്ത തണുപ്പാണ്. ഞങ്ങൾ ഇഹ്റാം വേഷത്തിലായതിനാൽ മറ്റു വസ്ത്രങ്ങളൊന്നുമില്ല. ലഗേജാണെങ്കിൽ സംഘത്തിലുള്ളവർ കൊണ്ടുപോയിട്ടുമുണ്ട്. ചുരുക്കത്തിൽ അർധരാത്രി പിന്നിട്ടതോടെ തണുത്തു വിറയ്ക്കാൻ തുടങ്ങി. തീരെ ഉറക്കം വന്നില്ല. ഇടക്കിടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് എഴുന്നേറ്റ് നോക്കും. ആരുമില്ല. എങ്ങനെയോ നേരം പുലർന്നു.

സുബ്ഹി കഴിഞ്ഞു വെളിച്ചം വെച്ചപ്പോൾ ഹജ്ജ് സംഘത്തിൽപ്പെട്ട ഒരാൾ ചായക്കടയും തിരഞ്ഞ് അലഞ്ഞെത്തിയിരിക്കുന്നു; ഞങ്ങൾക്കുമുമ്പിൽ ആശ്വാസമായി.
ഞങ്ങളൊന്നിച്ചു തമ്പിലേക്ക് നീങ്ങി. തമ്പിലെത്തിയത് പരമാർഥം എല്ലാവരുംകൂടി കണ്ണുകൂർപ്പിച്ച് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവരെ വഴിനടത്തേണ്ട ഞങ്ങളെ കാണാത്തതിലുള്ള ആശങ്കയാണവർക്ക്. ഞങ്ങൾക്കുണ്ടായ അനുഭവവും പൊല്ലാപ്പും വിവരിച്ചതോടെ അവർക്ക് ഞങ്ങളോട് സഹതാപമാണ് പിന്നീടുണ്ടായത്. പിന്നീട് ശുഭകരമായ അനുഭവമാണ് പ്രസ്തുത ഹജ്ജ് വേളയിൽ ഞങ്ങൾക്കുണ്ടായത്.

Latest