Connect with us

KPAC Lalitha passed away

കെ പി എ സി ലളിതയുടെ സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍

തൃപ്പുണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചു

Published

|

Last Updated

കൊച്ചി | അന്തരിച്ച മലയാളത്തിന്റെ പ്രമുഖ നടി കെ പി എ സി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ എട്ടിന് മൃതദേഹം പൊതുദര്‍ശനത്തിനായി തൃപ്പുണിത്തുറ ലായം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. 11.30 വരെ ഇവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. തുടര്‍ന്ന് തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിന് ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുപോകുക. അരമണിക്കൂര്‍ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കും.

കരര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെ പി എ സി ലളിത (74) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞു ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.

യഥാര്‍ഥ പേര്-മഹേശ്വരി അമ്മ. കെ പി എ സി നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്.

 

Latest