hamas- israel war
ഹമാസ് സൈനിക മേധാവിയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ
ഒക്‌ടോബർ 7 മുതൽ നടക്കുന്ന ആക്രമണത്തിൽ 724 കുട്ടികൾ ഉൾപ്പെടെ 2,215 ഫലസ്തീനികൾ കൊല്ലപ്പെടുകയും 8,714 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം
ടെൽ അവീവ് | ഇസ്റാഈൽ – ഹമാസ് സംഘർഷം എട്ടാം ദിനത്തിലേക്ക് കടക്കവെ ഹമാസിന്റെ സൈനിക മേധാവിയെ വധിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ. ഗസ്സയിൽ ഇന്നലെ രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി മുറാദ് അബു മുറാദ് കൊല്ലപ്പെട്ടതായാണ് ഇസ്റാഈൽ അവകാശവാദം.
ഇസ്രായേൽ പ്രതിരോധ സേന ഇന്നലെ രാത്രി ഗസ്സ സിറ്റിയിൽ റെയ്ഡ് നടത്തിയതായി ഇസ്രായേലി വാർത്താ വെബ്സൈറ്റ് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 150 ഇസ്റാഈലികളെ ഹമാസ് ബന്ദികളാക്കിയ പ്രദേശങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇസ്റാഈൽ സൈനികർ അവിടെ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ഹമാസ് ബന്ദികളാക്കിയവരുടെതാണെന്ന് പറയപ്പെടുന്നു.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ വെസ്റ്റ് ബാങ്കിലും ദൃശ്യമാണ്. അവിടെ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. 950ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നേരത്തെ ഗസ്സയുടെ വടക്കൻ നഗരങ്ങളിൽ നിന്നുള്ള 11 ലക്ഷം പേർക്ക് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു.
ഒക്‌ടോബർ 7 മുതൽ നടക്കുന്ന ആക്രമണത്തിൽ 724 കുട്ടികൾ ഉൾപ്പെടെ 2,215 ഫലസ്തീനികൾ കൊല്ലപ്പെടുകയും 8,714 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.