Kerala
മുങ്ങിയ കപ്പലില്‍ നിന്ന് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ഏറ്റെടുക്കും
കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും

കൊച്ചി | പുറങ്കടലില്‍ മുങ്ങിയ ചരക്കു കപ്പലില്‍ നിന്ന് കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ഏറ്റെടുക്കും. കണ്ടെയ്‌നര്‍ അടിഞ്ഞ സ്ഥലങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി മഹസര്‍ തയാറാക്കിയാണ് ഏറ്റെടുക്കുക. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കില്‍ കണ്ടുകെട്ടും. ഇന്നലെ രാത്രി ചേര്‍ന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
1962 ലെ കസ്റ്റംസ് ആക്ട് സെക്ഷന്‍ 21 അനുസരിച്ചാണ് നടപടി. കടലില്‍ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമം. തീരത്ത് കസ്റ്റംസ് മറൈന്‍ പട്രോള്‍ ബോട്ടുകള്‍ നിരീക്ഷണം ശക്തമാക്കി. ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞ കണ്ടയ്‌നറുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. കൊല്ലം തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകള്‍ കടല്‍മാര്‍ഗം കൊണ്ടുപോകാനാണ് നീക്കം.
റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തല്‍. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 27 കണ്ടെയ്‌നറുകള്‍ അടിഞ്ഞു. ഇതില്‍ നാലെണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്‌നറുകളാണ്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും കണ്ടെയ്‌നറുകള്‍ക്ക് സമീപം പോകരുതെന്നുമാണ് മുന്നറിയിപ്പ്.
അതിനിടെ, കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള ശ്രമമെന്നാണ് പരാതിക്കാരന്‍റെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്റെ സൽപ്പേര് കളയാനുള്ള ഗൂഢാലോചനയെന്നും പരാതിയില്‍ ആരോപിച്ചു.