Connect with us

Kerala

വന്ദേമാതരം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഹീനമായ ചതി പ്രയോഗം: എം എ ബേബി

വന്ദേമാതരം ഒരു കാലത്തും ദേശീയ ഗാനം അല്ലെന്നും അങ്ങനെ ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ബിനോയ് വിശ്വം

Published

|

Last Updated

ഡല്‍ഹി | വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്നത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഹീനമായ ചതി പ്രയോഗമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ദേശീയഗീതത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ എല്ലാവരും ആലപിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രമേ പാടുള്ളൂ എന്നും മറ്റ് വരികള്‍ വര്‍ഗീയ ചുവയുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. വന്ദേമാതരം ഒരു കാലത്തും ദേശീയ ഗാനം അല്ലെന്നും അതിനെ അങ്ങനെ ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.

ഏറ്റവും ഗുരുതരമായ ഒന്നാണ് ചീഫ് സെക്രട്ടറി വന്ദേമാതരത്തില്‍ ഇറക്കിയ ഉത്തരവ്. ആര്‍ എസ് എസിന്റെ പിന്‍ഗാമിയാവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഉത്തരവെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വന്ദേമാതരം പൂര്‍ണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.

അതേസമയം, ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം മുഴുവന്‍ ആലപിച്ചത് മതേതര സമൂഹത്തെ ഞെട്ടിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മുഴുവന്‍ വരികളും ആലപിക്കുകയായിരുന്നു. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ട എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെ ആലാപനം വിവാദമായി.

Latest