Connect with us

International

അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍; അമേരിക്ക അന്തിമ അനുമതി നല്‍കി

സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്‌സിനേഷന് വഴിയൊരുങ്ങുന്നത്.

Published

|

Last Updated

വാഷിംങ്ടണ്‍|  അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള തീരുമാനത്തിന്, അന്തിമ അനുമതി നല്‍കി അമേരിക്ക. സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്‌സിനേഷന് വഴിയൊരുങ്ങുന്നത്. ഫൈസര്‍ വാക്‌സീനാകും കുട്ടികള്‍ക്ക് നല്‍കുക. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്‌സീന്‍ നല്‍കുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയില്‍ ഉള്ളത്.

കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച് ഈ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ യുഎസ് അനുകൂല തീരുമാനമെടുത്തിരുന്നു. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കിയാല്‍ പാര്‍ശ്വഫലങ്ങളെക്കാല്‍ കൂടുതല്‍ ഗുണങ്ങളാണ് ഉണ്ടാകുകയെന്ന് യോഗം നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ യു.എസ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

രണ്ടായിരം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ വാക്‌സീന്‍ പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. വാക്‌സീന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളില്‍ നടത്തിയ പഠനങ്ങളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് അന്തിമ അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും.

രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും കാത്തിരുന്ന തീരുമാനമാണിത്. കുട്ടികള്‍ക്ക് കൂടി കൊവിഡ് വാക്‌സീന്‍ നല്‍കുന്നതോടെ ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മേധാവി ജാനറ്റ് വുഡ്കോക്ക് പറഞ്ഞു. യു.എസിനെ കൂടാതെ ചൈന, ക്യൂബ, ചിലി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഇതിനോടകം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest