Connect with us

Kerala

വേലി കെട്ടിയ സാരി നശിപ്പിച്ചതിന് പരാതി; ദമ്പതികളെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

യുവതിയെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | യുവതിയെയും ഭര്‍ത്താവിനെയും വടിവാള്‍ കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് അതുമ്പുംകുളത്തെ ചെങ്ങറ സമരഭൂമിയിലാണ് സംഭവം. ശ്യാം (50) എന്നയാളാണ് പിടിയിലായത്.

അതുമ്പുംകുളത്തെ റേഷന്‍ കടയില്‍ പോയി, താമസിക്കുന്ന ഷെഡിലേക്ക് കുട്ടികളുമായി മടങ്ങുന്നതിനിടെ യുവതിയെയും ഭര്‍ത്താവ് ബിനുവിനെയും തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഭയന്ന ഇവരുടെ രണ്ടുകുട്ടികള്‍ ബന്ധുവിനെ വിവരം അറിയിക്കാന്‍ ഓടിപ്പോയെങ്കിലും കാണാനാകാതെ തിരിച്ചെത്തി. ഈസമയം പ്രതി അതുമ്പുംകുളം ഭാഗത്തേക്ക് ഓടിപ്പോയെന്നും യുവതിയുടെ മൊഴിയിലുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ പരാതിയിലാണ് മലയാലപ്പുഴ എസ് ഐ. വി എസ് കിരണ്‍ പ്രതിയെ അറസ്റ്റു ചെയ്തത്. ബിനുവിന്റെ കുടുംബവും ശ്യാമുമായി വിരോധത്തില്‍ കഴിഞ്ഞുവരികയാണ്. ഇവരുടെ ഷെഡ് നില്‍ക്കുന്ന സ്ഥലത്തിന്റെ അതിരില്‍ വേലിയായി കെട്ടിയിരുന്ന സാരി മദ്യപിച്ചെത്തിയ ശ്യാം മുമ്പ് നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കിയ വിരോധത്താല്‍ ശ്യാം കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതായും, കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തി അതിരില്‍ നിന്ന് ചീത്ത വിളിച്ചതായും മൊഴിയിലുണ്ട്.

കൊല്ലം പിറവന്തൂര്‍ ആനക്കുളത്തുനിന്നും 20 വര്‍ഷം മുമ്പ് ചെങ്ങറ സമരഭൂമിയിലെത്തി താമസമാക്കിയതാണ് ബിനുവിന്റെ കുടുംബം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest