Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് കുറുകെ കാര്‍ നിര്‍ത്തി തടസം സൃഷ്ടിച്ചു; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി

പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്

Published

|

Last Updated

തിരുവനന്തപുരം  | പാളയത്ത് കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ യാത്രക്ക് തടസ്സം വരുത്തിയ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി.കെ പി സി സി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാറാണ് പരാതി നല്‍കിയത്.

ഇരുവരുടേയും പ്രവര്‍ത്തി ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 27നാണ് പരാതിക്കിടയായ സംഭവം

മേയര്‍ ആര്യ രാജേന്ദ്രനും, സച്ചിന്‍ ദേവ് എം എല്‍ എ യും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം അവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു

പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അത് പരിഹരിക്കാന്‍ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്ന് പരാതിയില്‍ പറയുന്നു

 

Latest