feature
വേദനയുടെ മുനമ്പിൽ ഒരു പെരുന്നാൾ
ഇസ്്റാഈലി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഭൂരിഭാഗത്തിനും പലതവണ മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും മരിച്ചു വീഴുന്ന കുട്ടികളും സ്ത്രീകളും ധാരാളം. ഈ ദുരിതപർവത്തിനിടയിലാണ് ഇത്തവണ ഗസ്സ പെരുന്നാളിനെ വരവേൽക്കുന്നത്. ഭക്ഷണമുൾപ്പെടെ ഏകദേശം 1,70,000 മെട്രിക് ടൺ ആവശ്യ സാധനങ്ങൾ ഗസ്സയിൽ നിന്ന് ഏതാനും മൈലുകൾ അകലെ ട്രക്കുകളിലായി അതിർത്തിയിൽ കാത്തിരിക്കുകയാണ് ഇപ്പോഴും. വിഭവ സമ്പന്നമായ പെരുന്നാൾ കഴിക്കുന്ന നമുക്ക് ഈ കാത്തിരിപ്പിന്റെ വേദന തിരിച്ചറിയാൻ കഴിയുന്നുണ്ടോ?

ജൂൺ 5. വ്യാഴം. ഗസ്സയിൽ പെരുന്നാൾ. വേദനയുടെ മുനമ്പിൽ, പട്ടിണിയുടെ വക്കിൽ ഈദാഘോഷം. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ പ്രപഞ്ച നാഥനായ അല്ലാഹുവിനെ പ്രകീർത്തിച്ച് തക്ബീർ ധ്വനികൾ. നാമാവശേഷമായ തെരുവിൽ പെരുന്നാൾ നിസ്കാരം. ബലിയർപ്പിക്കാൻ മാംസമില്ലാതെ, കഷ്ടപ്പെട്ട് നേരത്തെ സമാഹരിച്ചുവെച്ച പരിമിതമായ ആഹാരം. പെരുന്നാളിന്റെ ഊഷ്മളതയും ത്യാഗവും നിറഞ്ഞു നിൽക്കുമ്പോഴും ഉള്ളിലെ വേദന കടിച്ചുപിടിച്ച് ഒരാഘോഷം. സന്ദർശിക്കാൻ ബന്ധുവീടുകൾ ഇല്ലാത്ത, സന്തോഷം പങ്കിടാൻ സ്വന്തം കുട്ടികളുടെ ഖബറിനരികിൽ പോകേണ്ടി വരുന്ന, ഒപ്പമുണ്ടായിരുന്ന പലരെയും നഷ്ടപ്പെട്ട, ഒരു ദീർഘ നിശ്വാസത്തോടെ മാത്രം ചിരിക്കാൻ കഴിയുന്ന ഈദാഘോഷം. അതാണ് കഴിഞ്ഞ ദിവസം ഗസ്സ സാക്ഷ്യം വഹിച്ച പെരുന്നാൾ.
യുദ്ധവും ഉപരോധവും മൂലം ഗസ്സ മുനമ്പ് തകർന്നതോടെ, ഏറ്റവും പ്രധാനപ്പെട്ട അവധി ദിനങ്ങളിലൊന്നായ പെരുന്നാൾ ആഘോഷിക്കാനാകാതെ ഫലസ്തീനികൾ വ്യാഴാഴ്ച പാടുപെട്ടു.
മുസ്‌ലിംകൾ പരമ്പരാഗതമായി ഒരു ആടിനെയോ മാടിനെയോ അറുത്ത്, അതിന്റെ ഒരു ഭാഗം ദരിദ്രർക്ക് ദാനധർമമായി നൽകിയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. തുടർന്ന് അവർ മധുര പലഹാരങ്ങൾക്കൊപ്പം ഒരു വലിയ കുടുംബ സദ്യ കഴിക്കുന്നു. കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനമായി ലഭിക്കുന്നു. ഗസ്സയിലും കഴിഞ്ഞ വർഷം വരെ മാംസ വിതരണം നടന്നിരുന്നു. പരിമിതികൾക്കിടയിലും പുതു വസ്ത്രങ്ങൾ അണിഞ്ഞ്, പെരുന്നാൾ നിസ്കരിച്ച്, സന്തോഷം പങ്കിട്ടിരുന്നു.
എന്നാൽ മാസങ്ങളായി ഗസ്സയിലേക്ക് പുതിയ മാംസം എത്തിയിട്ടില്ല. ഇസ്്റാഈൽ നടത്തുന്ന ക്രൂരമായ വംശഹത്യയുടെ ഭാഗമായി ഫലസ്തീൻ അതിർത്തിയിൽ ഭക്ഷണവും മറ്റ് സഹായങ്ങളും പൂർണമായും തടഞ്ഞു വെച്ചതിന്റെ ഫലം. 20 മാസത്തെ ഇസ്്റാഈലി ബോംബാക്രമണത്തിനും കരയാക്രമണത്തിനും ശേഷം പ്രദേശത്തെ മിക്കവാറും എല്ലാ നാടൻ ആടുകളും കന്നുകാലികളും ചത്തൊടുങ്ങി. ഗസ്സ ചാരമായി. ഗസ്സയിലെ മെഡിറ്ററേനിയൻ തീരത്തിന്റെ തെക്കൻ ഭാഗത്തുള്ള മുവാസിയിലെ വിശാലമായ ടെന്റ് ക്യാമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക തൊഴുത്തിലാണ് അവശേഷിച്ച ചില ചെറിയ കന്നുകാലികൾ വിൽപ്പനക്ക് വെച്ചിരുന്നത്. പക്ഷേ, ആർക്കും വാങ്ങാൻ പണമില്ലായിരുന്നു. കുറച്ച് ആളുകൾ ആടുകളെ കാണാൻ വന്നു, അതോടൊപ്പം അവിടെ ബാക്കിയായ ഒട്ടകങ്ങളെയും. കുട്ടികൾ മൃഗങ്ങളെ നോക്കി ചിരിച്ചു, പെരുന്നാളുമായി ബന്ധപ്പെട്ട പ്രാർഥനകൾ ചൊല്ലി. തക്ബീർ ഉറക്കെ ചൊല്ലി.
“എനിക്ക് ബ്രെഡ് വാങ്ങാൻ പോലും കഴിയില്ല. മാംസമില്ല, പച്ചക്കറികളില്ല. എങ്ങനെയാണ് ഞങ്ങൾ പെരുന്നാൾ ആഘോഷിക്കുക?” ഇസ്്റാഈൽ ആക്രമണത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട അബ്ദുറഹ്മാൻ മാദി പറഞ്ഞു. “വില ഭീമാകാരമാണ്. എല്ലാത്തിനും വലിയ വില. ആർക്കും താങ്ങാനാകുന്നില്ല.’
വിശ്വാസ പരീക്ഷണത്തിന്റെ ഭാഗമായി തന്റെ മകനായ ഇസ്മാഈൽ നബി (അ)യെ ബലിയർപ്പിക്കാനുള്ള നാഥന്റെ കൽപ്പന അനുസരിക്കുന്ന ഇബ്‌റാഹിം നബി (അ) യുടെ സന്നദ്ധതയും ത്യാഗവും അനുസ്മരിക്കുന്ന ആഘോഷമാണ് ബലിപെരുന്നാൾ. ലോക മുസ്‌ലിംകൾ ഗംഭീരമായി ആഘോഷിക്കുന്ന ദിവസം. നല്ല ഭക്ഷണവും നല്ല വസ്ത്രവും കടുംബ സന്ദർശനവും ഉള്ള ദിവസം. പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ദിനം.കുട്ടികൾക്ക് സാധാരണയായി സന്തോഷകരമായ ഒരു ദിവസം. കൂടാതെ എല്ലാവരും സാധനങ്ങളും സമ്മാനങ്ങളും വാങ്ങുമ്പോൾ വ്യാപരികൾക്ക് കച്ചവടം കുതിച്ചുയരുന്ന ദിവസം.
എന്നാൽ ഗസ്സയിൽ രണ്ടാഴ്ച മുമ്പ് ഉപരോധത്തിൽ ലഭിച്ച നേരിയ ഇളവിന്റെ ഭാഗമായി എല്ലാത്തിന്റെയും വില കുതിച്ചുയർന്നു. മാംസവും പഴങ്ങളും പച്ചക്കറികളും ആഴ്ചകൾക്ക് മുമ്പ് വിപണികളിൽ നിന്ന് അപ്രത്യക്ഷമായി.
അടുത്തുള്ള ഖാൻ യൂനിസ് നഗരത്തിലെ ഒരു തെരുവ് മാർക്കറ്റിൽ, ചില കടകളിൽ കളിപ്പാട്ടങ്ങളും മറ്റ് അവധിക്കാല വസ്ത്രങ്ങളും പഴയ വസ്ത്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ വില കണ്ട ശേഷം മിക്ക ആളുകളും ഒന്നും വാങ്ങാതെ തിരിച്ചു പോയി. ഗസ്സയിലേക്ക് സഹായങ്ങൾ എത്താതിരിക്കാൻ ഇസ്റാഈൽ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് ഇസ്റാഈൽ വ്യോമാക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ ഗസ്സയിലെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ കുഴപ്പങ്ങളുണ്ടായി. ആവശ്യ സാധനങ്ങൾക്ക് വില കുതിച്ചുയർന്നു.
“മുമ്പൊക്കെ എന്തൊരാഘോഷമായിരുന്നു ഇവിടെ? കുട്ടികളെല്ലാം വലിയ ആഘോഷത്തിൽ ആയിരിക്കും. ഈ വർഷം ഉപരോധം കാരണം റൊട്ടിയുണ്ടാക്കാൻ മാവുമില്ല, വസ്ത്രവുമില്ല, സന്തോഷവുമില്ല.’ ഭക്ഷണം എന്തെങ്കിലും തരപ്പെടുമോ എന്നന്വേഷിച്ച് മാർക്കറ്റിലെത്തിയ ഹാല അബു നക്വീറ എന്ന സ്ത്രീ പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് റൊട്ടിയുണ്ടാക്കാനുള്ള മാവ് കണ്ടെത്താൻ മാത്രമാണ് പോകുന്നത്. ന്യായമായ വിലയ്ക്ക് മാവ് തേടി ഞങ്ങൾ എല്ലാ ദിവസവും പുറത്തുപോകുന്നു, പക്ഷേ, അവിശ്വസനീയമായ വലിയ വിലയിൽ മാത്രമാണ് അത് പോലും കിട്ടുന്നത്.’
ഫലസ്തീൻ ജനതക്കെതിരെ ഇസ്്റാഈൽ നടത്തിയ ആക്രമണത്തിൽ ഗസ്സ ഏതാണ്ട് പൂർണമായും നശിച്ചുകഴിഞ്ഞു. ഐക്യ രാഷ്ട്ര സഭ ഔദ്യോഗികമായി പറയുന്നത് 96% കന്നുകാലികളും 99% കോഴികളും ചത്തുപോയി എന്നാണ്. യുദ്ധത്തിനു മുമ്പുള്ള ഗസ്സയിലെ 95% ത്തിലധികം കൃഷിഭൂമിയും ഉപയോഗശൂന്യമാണ്. ഒന്നുകിൽ വളരെയധികം കേടുപാടുകൾ സംഭവിച്ചു. അല്ലെങ്കിൽ ഇസ്്റാഈലി സൈനിക മേഖലകൾക്കുള്ളിൽ പ്രവേശനം പോലുമില്ലാത്ത വിധം അനുമതി നിഷേധിച്ചിരിക്കുന്നു. ഇതാണ് യു എന്നിന്റെ ഭക്ഷ്യ – കാർഷിക സംഘടന ഈ ആഴ്ച പ്രസിദ്ധീകരിച്ച ഒരു ഭൂസർവേയിൽ പറയുന്നത്. ഗസ്സയിലെ ബാക്കിയായ കൃഷിഭൂമികൾ പോലും അവസാനിച്ചിരിക്കുന്നു. താത്കാലികമായെങ്കിലും യുദ്ധം തീർന്ന് വീട്ടിൽ തിരിച്ചെത്തി കൃഷി ചെയ്ത് ജീവിതം തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥ.
രണ്ട് മാസത്തിലേറെയായി എല്ലാ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഗസ്സയിലേക്ക് പ്രവേശിക്കുന്നത് ഇസ്്റാഈൽ വിലക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഉപരോധം ലഘൂകരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭക്ക് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി സഹായ ട്രക്കുകൾ എത്താൻ അനുവദിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അതും നിലച്ചു.
ഇങ്ങനെ അപൂർവം എത്തുന്ന ട്രക്കുകളിലെ ഭക്ഷ്യവസ്തുക്കൾ, പ്രധാനമായും മാവ്, കൊള്ളയടിച്ചും പോകുന്നു. ഇസ്്റാഈലി സൈനിക നിയന്ത്രണങ്ങൾ കാരണം വരുന്ന സഹായങ്ങളിൽ ഭൂരിഭാഗവും കൃത്യമായി എത്തിക്കാൻ ബുദ്ധിമുട്ടാണെന്നും യു എൻ പറയുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം വരുന്ന മുഴുവൻ ജനങ്ങളെയും അവരുടെ വീടുകളിൽ നിന്ന് നിലവിൽ പുറത്താക്കിക്കഴിഞ്ഞു.
ഇസ്്റാഈലി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവരിൽ ഭൂരിഭാഗത്തിനും പലതവണ മാറിത്താമസിക്കേണ്ടി വന്നിട്ടുമുണ്ട്. അപ്പോഴും മരിച്ചു വീഴുന്ന കുട്ടികളും സ്ത്രീകളും ധാരാളം. ഈ ദുരിതപർവത്തിനിടയിലാണ് ഇത്തവണ ഗസ്സ പെരുന്നാളിനെ വരവേൽക്കുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിന് ഒരു കിലോമീറ്റർ അകലെ ഇസ്്റാഈൽ സൈന്യം വെടിയുതിർത്തു, മൂന്ന് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.അടുത്തുള്ള ഖാൻ യൂനിസ് നഗരത്തിലെ ഒരു തെരുവ് മാർക്കറ്റിൽ, ചില കടകളിൽ പെരുന്നാൾ സ്പെഷ്യൽ കളിപ്പാട്ടങ്ങളും മറ്റ് അവധിക്കാല വസ്ത്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ വില കണ്ട ശേഷം മിക്ക ആളുകളും സമ്മാനങ്ങളൊന്നും വാങ്ങാതെ തിരിച്ചുപോയി. ഇങ്ങനെ വെറും കൈയോടെ വീട്ടിലേക്ക് തിരിച്ചെത്തുന്ന ഫലസ്തീനികളുടെ വേദനയിലാണ് ഗസ്സയിൽ ഈദാഘോഷം.
“ഞാൻ ഉപേക്ഷിച്ചുപോയ ചില സ്വത്തുക്കൾ കണ്ടെത്തുന്നതിനായി, അടുത്തിടെ റഫയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങി വന്നു.
അവിടെ നിന്നാണ് എന്റെ കുടുംബം ഖാൻ യൂനിസിൽ അഭയം തേടിയതായി ഞാനറിയുന്നത്. ഈദ് സമ്മാനമായി എന്റെ രണ്ട് പെൺമക്കൾക്ക് ഞാൻ കൊണ്ടുവന്നത് കൈയിലുണ്ടായിരുന്ന കുറച്ച് വസ്ത്രങ്ങളും പിങ്ക് പ്ലാസ്റ്റിക് സൺഗ്ലാസുകളും വളകളും മാത്രമാണ്. ലോകം ഞങ്ങളുടെ ഈ ആഘോഷം കൺതുറന്നു കാണണം.’ റാഷ അബു സൗലൈമ പറഞ്ഞു. “എനിക്ക് അവർക്ക് പുതിയ വസ്ത്രങ്ങളോ മറ്റെന്തെങ്കിലുമോ വാങ്ങാൻ കഴിഞ്ഞില്ല.’ 38 കാരനായ അദ്ദേഹം പറഞ്ഞു. “അവർ സന്തോഷിക്കാൻ വേണ്ടി ഞാൻ ഈദിന് മാംസം കൊണ്ടുവരാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾക്ക് മാംസം കൊണ്ടുവരാൻ കഴിയില്ല, എന്റെ പെൺകുട്ടികൾക്ക് റൊട്ടി കൊടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.’
ഭക്ഷണമുൾപ്പെടെ ഏകദേശം 1,70,000 മെട്രിക് ടൺ ആവശ്യ സാധനങ്ങൾ ഗസ്സയിൽ നിന്ന് ഏതാനും മൈലുകൾ അകലെ ട്രക്കുകളിലായി അതിർത്തിയിൽ കാത്തിരിക്കുകയാണ് ഇപ്പോഴും. വിഭവ സമ്പന്നമായ പെരുന്നാൾ കഴിക്കുന്ന നമുക്ക് ഈ കാത്തിരിപ്പിന്റെ വേദന തിരിച്ചറിയാൻ കഴിയുന്നുണ്ടോ?