Kerala
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിന് രൂക്ഷ വിമർശനം; സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും ചൊവ്വാഴ്ച കോടതിയിൽ ഹാജരായില്ല.
അപകട സമയത്തെ സി സി ടി വി ദ്യശ്യങ്ങളടങ്ങിയ ഡി വി ഡി ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഡി വി ഡി ഹാജരാക്കാൻ പോലീസിനോടാണ് കോടതി നിർദ്ദേശിച്ചത്. രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം ഹർജി സമർപ്പിച്ചിരുന്നു.
കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹർജിയുമായി ശ്രീറാമിൻ്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.