Connect with us

Kerala

ജമാഅത്തെ ഇസ്‌ലാമി: യു ഡി എഫ് ഒടുക്കിയത് വലിയ പിഴ

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന് യു ഡി എഫ് നൽകിയത് വലിയ വില. സഖ്യത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട മുക്കം നഗരസഭയിൽ പോലും ഭരണം പിടിക്കാൻ യു ഡി എഫിനായില്ല. കൂട്ടുകെട്ടിൽ ലീഗിനും കോൺഗ്രസിനും പരുക്കേറ്റപ്പോൾ യു ഡി എഫ് വോട്ടുകൾ ഉപയോഗിച്ച് സീറ്റ് നേടിയെടുക്കാൻ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞു. സ്വതന്ത്രരായും സ്വന്തം ചിഹ്നത്തിലും മത്സരിച്ച് വെൽഫെയർ പാർട്ടി സംസ്ഥാനത്ത് 65 സീറ്റുകൾ നേടി. മലബാർ മേഖലയിൽ യു ഡി എഫിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മലപ്പുറം ജില്ലയിൽ അഞ്ച് മുൻസിപ്പാലിറ്റി, ഒരു ബ്ലോക്ക്, 19 ഗ്രാമപഞ്ചായത്ത് സീറ്റുകൾ വെൽഫെയർ പാർട്ടി നേടി. യു ഡി എഫ് വിജയിക്കുന്ന സീറ്റുകളാണ് ഇതിൽ മിക്കവയും. 300 സീറ്റുകളിൽ സ്ഥാനാർഥികൾ മത്സരിച്ചപ്പോഴാണ് 65 സീറ്റുകളിൽ വെൽഫെയർ പാർട്ടിക്ക് വിജയിക്കാനായത്.
സർക്കാറിനെതിരെയുള്ള ആരോപണങ്ങൾ വോട്ടാക്കാൻ ശ്രമിച്ച യു ഡി എഫിന് വെൽഫെയർ പാർട്ടി ബന്ധം വിലങ്ങുതടിയായി.

വെൽഫെയർ ബന്ധത്തിന്റെ പേരിൽ പ്രതിരോധത്തിലായ യു ഡി എഫിന് പല സീറ്റുകളും ഇതിന്റെ പേരിൽ നഷ്ടമായി. തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിലും കോൺഗ്രസിലും ഏറെ തർക്കങ്ങൾക്കിടയാക്കിയതാണ് വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട്. കൂട്ടുകെട്ടിനെ പരസ്യമായി പറയാൻ തയ്യാറാകാതെ രഹസ്യ ബാന്ധവം നിലനിർത്തുകയായിരുന്നു യു ഡി എഫ്. എന്നാൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായുള്ള യു ഡി എഫ് ബന്ധം എൽ ഡി എഫ് വലിയ തോതിൽ പ്രചാരണായുധമാക്കി. ഇത് യു ഡി എഫിന് ലഭിക്കേണ്ട ഇതര മതവിഭാഗങ്ങളുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി.

പുളിക്കൽ, എടവണ്ണ, മമ്പാട്, നിലമ്പൂർ എന്നിവിടങ്ങളിൽ ജമാഅത്ത് ബന്ധം കാരണം ലീഗിന് തിരിച്ചടിയുണ്ടായി. വിവിധ മുസ്‌ലിം സംഘടകൾ ലീഗിനെതിരെ തിരിഞ്ഞു. മലബാറിൽ പലയിടങ്ങളിലും ലീഗ് കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായത് ജമാഅത്ത് കൂട്ടുകെട്ടിന്റെ പ്രതിഫലനമാണ്. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ഒറ്റ സീറ്റ് പോലും നേടാൻ ലീഗിനായില്ല. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളാണ് ലീഗിന് നിലമ്പൂർ മുൻസിപ്പാലിറ്റിയിലുണ്ടായിരുന്നത്. വെൽഫെയർ കൂട്ടുകെട്ടാണ് ഇവിടെ ലീഗിന് വലിയ തിരിച്ചടി നൽകിയത്.
കായക്കൊടി, വേളം പഞ്ചായത്തുകളിലും വെൽഫെയർ ബന്ധം ലീഗിന് തിരിച്ചടിയായി.

സംസ്ഥാനത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 49 സീറ്റുകളാണ് വെൽഫെയർ പാർട്ടിക്ക് നേടാനായത്.
വരും ദിവസങ്ങൾ വെൽഫെയർ പാർട്ടി ബന്ധം യു ഡി എഫിൽ കൂടുതൽ ചർച്ചക്കിട നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഫലപ്രഖ്യാപനത്തിന് തലേദിവസം തന്നെ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഇക്കാര്യത്തിൽ വാഗ്വാദത്തിലേർപ്പെട്ടത് ഇതിന്റ സൂചനയായാണ് വിലയിരുത്തുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്