Connect with us

Covid19

മര്‍കസ് സൗജന്യ ചാര്‍ട്ടേഡ് വിമാനം നാളെ പറന്നുയരും

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം ജാമിഅ മര്‍കസ് ചാര്‍ട്ട് ചെയ്യുന്ന സൗജന്യ ഫ്‌ളൈറ്റ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് റാസ് അല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. നൂറ് ശതമാനം അവകാശികളായ 187 പേരാണ് സൗജന്യ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 76 പേര്‍ ദീര്‍ഘകാലമായി വിസ ക്യാന്‍സല്‍ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. ജോലി നഷ്ടപ്പെട്ട 89 പേര്‍, അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള എട്ട് പേര്‍, മൂന്ന് ഗര്‍ഭിണികള്‍, ബിസിനസ്സ് തകര്‍ന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 കുടുംബങ്ങള്‍, കുട്ടികള്‍, വൃദ്ധര്‍, വിസിറ്റ് വിസയിലെത്തിയവര്‍ എന്നിവരെയാണ് യാത്രക്ക് തിരഞ്ഞെടുത്തത്.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കാനാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്. കാന്തപുരം തന്നെ മുന്‍കൈയെടുത്ത് ഇതിനകം ആയിരക്കണക്കിന് പേര്‍ക്ക് മര്‍കസ്, ഐ സി എഫ് സംഘടനകള്‍ വഴി നാട്ടിലെത്താന്‍ അവസരം ഒരുക്കിയിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ മതിയായ പണം കണ്ടെത്താനാകാതെ പ്രയാസത്തിലും മാനസിക സംഘര്‍ഷത്തിലും കഴിഞ്ഞവര്‍ക്ക് ആശ്വാസമായാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയതെന്ന് മര്‍കസ് ഭാരവാഹികള്‍ പറഞ്ഞു. പി പി ഇ കിറ്റ് ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക.

മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, ഫസല്‍ മട്ടന്നൂര്‍, യഹ്‌യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, അബ്ദുര്‍റഹ്മാന്‍ സഖാഫി ഏഴൂര്‍, നസീര്‍ ചൊക്ലി, നിസാമുദ്ദീന്‍ നൂറാനി, മൂസ കുറുവന്തേരി, സമീര്‍ അവേലം എന്നിവരുടെ നേതൃത്വത്തില്‍ യാത്രികര്‍ക്ക് റാസ് അല്‍ ഖൈമ എയര്‍പോര്‍ട്ടില്‍ യാത്രയയപ്പ് നല്‍കും. സാഹചര്യങ്ങളുണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം നാട്ടില്‍ പോവാന്‍ കഴിയാത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ ഇനിയും ശ്രമങ്ങള്‍ തുടരുമെന്ന് ദുബൈ മര്‍കസ് പി ആര്‍ ഒ. ഡോ. അബ്ദുസ്സലാം സഖാഫി പറഞ്ഞു.

Latest