Connect with us

Covid19

മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവര്‍ സമൂഹത്തില്‍ വ്യാപകമായി ഇടപഴകി

Published

|

Last Updated

മലപ്പുറം | ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ നിരവധി പേരുമായി ഇടപഴകിയതായി റിപ്പോര്‍ട്ട്. ഇവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ 30കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് ഏഴിനും എട്ടിനും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ 30കാരന്‍ 12ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തി. പിന്നീട് അങ്കമാലിയില്‍ നിന്ന് കെ സെ് ആര്‍ ടി സി ബസില്‍ രാത്രി 12 മണിക്ക് പെരിന്തല്‍മണ്ണയിലെത്തി തബ്‌ലീഗ് പള്ളിയില്‍ താമസിച്ചു. 13ന് വള്ളുവമ്പ്രം, 15ന് വെള്ളൂര്‍, 19ന് ആലത്തൂര്‍പ്പടി എന്നിവിടങ്ങളില്‍ തബ്‌ലീഗ് പള്ളികളില്‍ സംഘമായി താമസിക്കുകയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തു. മാര്‍ച്ച് 24ന് നിലമ്പൂര്‍ ചുങ്കത്തറയിലെ തബ്‌ലീഗ് പള്ളിയില്‍ മൂന്ന് ദിവസം താമസിച്ചു. 27ന് അടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലേക്കും 31ന് രാവിലെ ചുങ്കത്തറയിലെ സ്വന്തം വീട്ടിലേക്കും മാറി. ഏപ്രില്‍ എട്ടിനാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ പരിശോധിച്ച് മടങ്ങിയത്.

കോട്ടക്കല്‍ കോഴിച്ചെനക്കടുത്ത് തെന്നല വാളക്കുളം സ്വദേശിയായ 48കാരന്‍ മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തു. 11ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് നാട്ടിലെത്തിയത്. മാര്‍ച്ച് 13ന് പെരിന്തല്‍മണ്ണയിലെ തബ്‌ലീഗ് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്തു. അന്ന് വൈകുന്നേരം പാലച്ചിറമാട് മദ്‌റസയിലും 14ന് കോഴിച്ചെനയിലും ലഹരി വിരുദ്ധ പരിപാടികളില്‍ പങ്കെടുത്തു. 19ന് കോട്ടക്കലിലുള്ള സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പം യോഗം ചേര്‍ന്നു. അന്ന് രാത്രി കോട്ടക്കല്‍ പള്ളിയിലും 20ന് ഉച്ചക്കും നൂറുകണക്കിന് പേര്‍ക്കൊപ്പം നിസ്‌കാരങ്ങളില്‍ പങ്കെടുത്തു. 21 മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇരുവരുമായി അടുത്ത് ഇടപഴകിയവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17 ആയി.