Connect with us

Kerala

കഴിച്ചത് തിരിച്ചെടുക്കാനാകില്ല; ഭക്ഷണത്തിന്റെ പണം തരാം: സോഹന്‍ റോയ്

Published

|

Last Updated

തിരുവനന്തപുരം | ലോക കേരളസഭാ സമ്മേളനത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പണം തിരികെ നല്‍കാന്‍ തയാറെന്നു സിനിമാ സംവിധായകനും ഏരിസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയി. രണ്ടാമതു ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂര്‍ത്ത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സോഹന്‍ റോയി ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇത്തവണത്തെ ലോക കേരള സഭക്കു പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ 500 രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കേറ്ററിംഗ് കന്പനികള്‍ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചെലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചത് ഇനി തിരിച്ചെടുക്കാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്കു ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി 2500 രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കുന്നതായിരിക്കും- സോഹന്‍ റോയി ഫേസ്ബുക്കില്‍ കുറിച്ചു.

സഭയില്‍ പങ്കെടുക്കാനെത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം ഒരു കോടി രൂപ ചെലവായതായുള്ള വിവരാവകാശ രേഖയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭക്ഷണത്തിനു മാത്രം 60 ലക്ഷമാണ് ചെലവായത്. സമ്മേളനത്തിനെത്തിയ പ്രതിനിധികളെല്ലാം ആഡംബര ഹോട്ടലുകളിലാണ് താമസിച്ചത്.

Latest