Connect with us

Travelogue

തണുപ്പിൻ താഴ്‌വരയിലൂടെ ഒരു സ്‌നേഹയാത്ര

Published

|

Last Updated

അന്നൊരു ഫെബ്രുവരി 14. ബാഗെല്ലാം പാക്ക് ചെയ്ത ശേഷം ഉച്ചയോടുകൂടി അമ്മയും ഞാനും കൊച്ചി വിമാനത്താവളത്തിൽ നിന്നും വാരാണസിയിലേക്ക് വിമാനം കയറി. വൈകീട്ട് ഏഴോടെ വാരാണസി വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയിൽ നേരെ കാശിയിലേക്ക്. ഏകദേശം മുക്കാൽ മണിക്കൂർ യാത്ര. ഹോട്ടൽ ഓൺലൈൻ ബുക്ക് ചെയ്തിരുന്നതിനാൽ അക്കാര്യത്തിൽ ചിന്തിക്കേണ്ടി വന്നില്ല. മുറിയിൽ എത്തി വേഗം കുളിച്ച് റെഡിയായി ഞങ്ങൾ പ്രസിദ്ധമായ കാശിയിലെ ഗാട്ടിലേക്ക് നടന്നു. നിശ്ശബ്ദമായ ആ ഇടവഴികളിൽ ഞാനും അമ്മയും. നിലാവിന്റെ നിറച്ചാർത്ത് ആ ചരിത്ര നഗരത്തെ കൂടുതൽ ശോഭയുള്ളതാക്കി. എല്ലാത്തിലുമുപരി അമ്മ കൂടെ ഉണ്ടെങ്കിൽ ഏത് ലോകവും സ്വർഗം തന്നെ! ഞങ്ങളുടെ നടത്തം അവസാനിച്ചത് ഒറ്റപ്പാലംകാരൻ ചേട്ടന്റെ കേരള കഫെയിൽ. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി അത് സർവ സാധാരണമാണല്ലോ. അങ്ങനെ രാത്രി ഭക്ഷണം അവിടെ നിന്ന് കഴിച്ചു. സ്വാധിഷ്ഠ ഭോജനമായിരുന്നു. പിന്നെ ഉറക്കത്തിലേക്ക്. അതിരാവിലെത്തന്നെ എണീറ്റു. നേരെ ഗംഗാനദിയിലെ ബോട്ട് സവാരി ലക്ഷ്യം വെച്ച് നീങ്ങി. ഗംഗാനദി കൂടുതൽ മനോഹരിയായിരിക്കുന്നു. മുമ്പ് വന്നപ്പോൾ മാലിന്യം നിറഞ്ഞൊഴുകിയിരുന്ന ആ നദിയുടെ അവസ്ഥ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചതാണ്. ബോട്ട് യാത്രക്ക് ശേഷം കാശി ക്ഷേത്ര പരിസരത്ത് തന്നെ സമയം ചെലവഴിച്ചു. ഞങ്ങളുടെ ലക്ഷ്യം ലോക പ്രസിദ്ധമായ ഗംഗാ ആരതി ആയതിനാലാണ് സത്യത്തിൽ മറ്റൊരിടത്തേക്കും പോകാഞ്ഞത്. അങ്ങനെ നടത്തമെല്ലാം അവസാനിപ്പിച്ച് മുറിയിൽപ്പോയി കുളിച്ച് ഗംഗാ ആരതിക്ക് തയ്യാറെടുത്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം കാശിയിലെ ക്ഷേത്ര സമുച്ചയങ്ങളും ഗ്രാമങ്ങളും മംഗളാരതിയുമൊക്കെയായി വാരാണസിയോട് വിട പറഞ്ഞ് മുഗർസാരായി റെയിൽവെ സ്റ്റേഷനിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറി.

അപ്രതീക്ഷിത സിംല യാത്ര

നാട്ടിലേക്കുള്ള യാത്രയായതുകൊണ്ട് കുറച്ച് നേരം ഉറങ്ങി. അപ്പോഴാണ് ടി ടി ഇ അടുത്തെത്തി ടിക്കറ്റ് ചോദിച്ചത്. സംസാരത്തിനിടക്ക് മലയാളിയാണെന്ന് മനസ്സിലായി. പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുന്നതിനിടയിൽ ട്രെയിൻ സിംലയിലേക്കാണെന്ന് പറഞ്ഞു. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല, ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്ത് ടി ടി ഇയോട് പറഞ്ഞ് ട്രെയിൻ ടിക്കറ്റ് കൊൽക്കത്തയിലേക്ക് നീട്ടി. അങ്ങനെ ഒരു ദിവസത്തെ യാത്രക്കൊടുവിൽ ഞങ്ങൾ കൊൽക്കത്തയിൽ എത്തി. അവിടെ നിന്ന് ഒരു ടാക്‌സി പിടിച്ച് നേരെ സിംലയിലേക്ക്, രണ്ട് മണിക്കൂർ നീണ്ട യാത്ര, ഞങ്ങൾ സിംല താഴ്്വരയിലെത്തി. സിംലയുടെ ഭംഗി മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ഒന്നാണ്. മുറിയെടുത്ത് ബാഗുകൾ വെച്ച് പുറത്തിറങ്ങി. സിംലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെല്ലാം കണ്ടു. മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ. യാത്രാ പ്ലാൻ ഇല്ലാതിരുന്നതിനാൽ കുറച്ച് വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങിച്ച് പിറ്റേ ദിവസം ടാക്‌സിയിൽ കസോളിലേക്ക്.

കസോൾ കാഴ്ചകൾ

മഞ്ഞിൻ തലപ്പാവണിഞ്ഞ മലനിരകളുടെ ലോകമാണ് കസോൾ. അന്ന് കസോളിൽ തങ്ങി. പിറ്റേ ദിവസം തൊട്ടടുത്ത സ്ഥലമായ മണികരണിലേക്ക്. ഒരു അത്ഭുത ലോകമാണിവിടം. ഇത്രയും തണുപ്പിൽ, 120 ഡിഗ്രിയിൽ തിളക്കുന്ന ചൂടുവെള്ളം ലഭിക്കുന്ന സ്ഥലം. അവിടെ ഒരു ദിവസം തങ്ങിയ ശേഷം ഞങ്ങൾ മണാലിയിലേക്ക് തിരിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ മണാലിയിൽ എത്തിയാൽ അവിടെ ഒരു ബൈക്ക് യാത്ര ഏതൊരു യാത്രികന്റെയും മോഹമാണ്. മുമ്പ് മണാലിയിൽ വന്നപ്പോൾ ബൈക്കെടുത്ത ചേട്ടായിയെ വിളിച്ചു. അദ്ദേഹം 500 സി സി ബുള്ളറ്റ് തരപ്പെടുത്തിത്തന്നു. പിന്നെ ഒട്ടും വൈകിയില്ല ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ പോകുന്നതിന്റെ ത്രില്ലിലായി, അമ്മയുമൊത്തൊരു ബൈക്ക് യാത്ര. ജീവിതത്തിൽ ഇതുവരെ ബൈക്കിൽ കയറാത്ത എന്റെ അമ്മ ആദ്യമായി ഈ അറുപതാമത്തെ വയസ്സിൽ എന്റെ ഒപ്പം ഭാരതത്തിന്റെ മറ്റൊരു കോണിൽ. ഞങ്ങൾ നേരെ റോത്തംഗ് പാസ് ലക്ഷ്യം വെച്ച് നീങ്ങി. യാത്രാ വേളയിൽ മനസ്സ് ആനന്ദത്തിമിർപ്പിലായിരുന്നു. ഒരിക്കലെങ്കിലും നടക്കുമോ എന്ന് ആശിച്ച സ്വപ്നം. അമ്മയുമൊത്തൊരു ബൈക്ക് യാത്ര , സ്വപ്നസാക്ഷാത്കാരം എന്നെ കൂടുതൽ സന്തോഷവാനാക്കി അതിലേറെ അഭിമാനവും. അമ്മയുടെ ആ സന്തോഷത്തിന് മുകളിൽ എനിക്കിനിയൊരു സ്വർഗമില്ല. അങ്ങനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയിൽ മാഗിയും ചായയുമെല്ലാം കഴിച്ച് ഞങ്ങൾ മഞ്ഞിന്റെ മായാ പ്രപഞ്ചത്തിലെത്തി. ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തിൽ തുള്ളിച്ചാടിയായ ഗീത രാമചന്ദ്രനിൽ ആ പഴയ 18 കാരിയായ ഗീതയെ എനിക്ക് കാണാൻ സാധിച്ചു. എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ഞങ്ങൾ ഇരുവരും മഞ്ഞിൽ മതിവരുവോളം കളിച്ചു. തണുപ്പിന്റെ കാഠിന്യം വർധിച്ചപ്പോൾ പതുക്കെ യാത്ര മണാലിയിലേക്ക് തിരിച്ചു. പിറ്റേ ദിവസം ബൈക്കിൽ മണാലിയിലെ മറ്റു സ്ഥലങ്ങൾ സന്ദർശിച്ചു. അങ്ങനെ നാല് ദിവസത്തെ യാത്ര പത്ത് ദിവസമായി കൈയിലെ പണം കഴിഞ്ഞ് തുടങ്ങിയപ്പോൾ തിരിച്ചുപോകുന്നതാണ് ബുദ്ധി എന്ന് തോന്നി. തത്കാലത്തേക്ക് യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക്. ഇനിയും യാത്രകൾ തുടരും.

Latest