National
ഗുജറാത്തിലെ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ നീക്കം
അഹമ്മദാബാദ്: ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ നീക്കം. കേസില്‍ സുപ്രധാന പ്രതികളായ ഗുജറാത്തിലെ മുന്‍ പോലീസ് ഓഫീസര്‍ ഡി ജി വന്‍സാര, നരേന്ദ്ര അമിന്‍ എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് അംഗീകരിക്കുകയാണെന്ന് സി ബി ഐ ഇന്നലെ പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു. ഫലത്തില്‍ സി ബി ഐ തന്നെ വ്യാജ ഏറ്റമുട്ടലാണെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് ഇനി ഒരു വിചാരണ പോലും നടത്താതെ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
ഇതോടെ കേസിലെ മറ്റ് നാല് പ്രതികളായ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജി എല്‍ സിംഗാള്‍, വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തരുണ്‍ ബറോട്ട്, ജെ ജി പാര്‍മര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനജു ചൗധരി എന്നിവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങളും ഒഴിവാകും. ഇത് കേസ് വിചാരണയില്ലാതെ അവസാനിപ്പിക്കുന്നതിനു വഴിവെക്കും.
സി ബി ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകാമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഇസ്രത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും ഗുജറാത്ത് പോലീസിലേയും ഇന്റലിജന്‍സ് ബ്യൂറോയിലേയും ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നായിരുന്നു ആറ് വര്‍ഷം മുമ്പ് നല്‍കിയ കുറ്റപത്രത്തില്‍ സി ബി ഐ പറഞ്ഞത്. സി ബി ഐ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ വന്‍സാരയേയും നരേന്ദ്ര അമിനേയും ക്രിമിനല്‍ നിയമ നടപടിയിലെ സെക്ഷന്‍ 197 പ്രകാരം വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോടതിയുടെ ഈ നടപടിയെ അംഗീകരിച്ചിരിക്കുന്നുവെന്നാണ് സി ബി ഐ ഇന്നലെ അറിയിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍സി കൊടേക്കറാണ് സി ബി ഐ ജഡ്ജി ആര്‍ കെ ചുദാവാലക്ക് മുമ്പാകെ സി ബി ഐ നിലപാട് അറിയിച്ചത്. ഈ കോടതി പുറപ്പെടുവിച്ച ഉത്തരവ് അന്വേഷണ ഏജന്‍സി അംഗീകരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെടുകയും സി ബി ഐ ഒരുപേജ് കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. നേരത്തെ, വന്‍സാരയ്ക്കും നരേന്ദ്ര അമിനും എതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു.
2013 ജൂലൈ മൂന്നിനാണ് ഇസ്രത് ജഹാന്‍ കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2004 ജൂണ്‍ 14നായിരുന്നു ഇസ്രത്ത് ജഹാനും, സുഹൃത്തായ ജാവേദ് ഷെയ്ക്ക് എന്ന പ്രാണേഷ് പിള്ളയും രണ്ട് പാക്കിസ്ഥാനി സ്വദേശികളും കൊല്ലപ്പെട്ടത്. ഇവരെ പിടികൂടി കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടലിലൂടെ വധിച്ചതായി വരുത്തിതീര്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്ക് പുറമെ ഐ ബി ഉദ്യോഗസ്ഥരുടെ പേരുകളും കുറ്റപത്രത്തിലുണ്ടായിരുന്നു.