Connect with us

National

ബി എസ് എന്‍ എല്ലിനെ റിലയന്‍സ് ജിയോക്ക് വില്‍ക്കുമോ? ഉന്നത യൂണിയന്‍ നേതാവ് പറയുന്നത് കേള്‍ക്കൂ

Published

|

Last Updated

ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ അടക്കമുള്ള ടെലികോ കമ്പനികളുടെ കാര്യത്തില്‍ രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ തുടരാന്‍ പോകുന്ന നയം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകടനം ശ്രദ്ധേയമാകുന്നു. ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി ചെല്ലപ്പ ദ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖം ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
ബി എസ് എന്‍ എല്ലിനെ

മുഖേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് വില്‍ക്കാനാണ് രണ്ടാം മോദി സര്‍ക്കാറിന്റെ പദ്ധതിയെന്ന് ചെല്ലപ്പ അഭിമുഖത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ആദ്യം അവര്‍ തൊഴിലാളികളുടെ എണ്ണം കുറക്കും. രണ്ടാമായി സ്ട്രാറ്റജിക് പാര്‍ട്ണര്‍ എന്ന നിലയില്‍ അവര്‍ വില്‍ക്കും. ഇന്ത്യയില്‍ തന്നെ ഇതിന് ഉദാഹരണമുണ്ട്.

വിദേശ് സര്‍ക്കാര്‍ നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി ഇവിടെയുണ്ടായിരുന്നു. ചെന്നൈയായിരുന്നു അതിന്റെ ആസ്ഥാനം. ഈ കമ്പനിയുടെ 26 ശതമാനം ഷെയറുകള്‍ ടാറ്റക്കു വിറ്റു. സ്ട്രാറ്റജിക് പങ്കാളി എന്ന നിലയിലാണ് ടാറ്റ ഇതുവാങ്ങിയത്.

1440 ആയിരം കോടി രൂപ നല്‍കിയാണ് ടാറ്റ ഇതുവാങ്ങിയത്. കുറച്ചുവര്‍ഷം കൊണ്ടുതന്നെ അദ്ദേഹം ഷെയറുകള്‍ മുഴുവന്‍ വിറ്റു. അദ്ദേഹത്തിന്റെ ഷെയറിന്റെ 50 ശതമാനം വിറ്റത് ഒറ്റയടിക്ക് 6000 കോടി രൂപക്കാണ്. നാലിരട്ടി ലാഭമാണ് ടാറ്റ നേടിയത്. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പതിയെ പതിയെ നൂറുശതമാനം ഷെയറുകളും വിറ്റു. വാങ്ങിയ ഉടനെ ടാറ്റ ഇത് വില്‍ക്കുകയാണുണ്ടായത്. ഇന്ന് പൊതുമേഖലാ കമ്പനികളില്‍ വി എസ് എന്‍ എല്‍ എന്ന ഒന്നില്ല. ടാറ്റയേയുള്ളൂ.

ഇത് തന്നെ ബി എസ് എന്‍ എല്ലിലും വരുമെന്നും അദ്ദേഹം പറഞ്ഞു.സ്ട്രാറ്റജിക് പാര്‍ടണറായി എത്തുന്ന ജിയോ ബി എസ് എന്‍ എല്‍ പിടിച്ചടക്കും.

ഇതിനെ എതിര്‍ക്കേണ്ടത് അനിവാര്യമാണ്.  ബി എസ് എന്‍ എല്‍ ഇന്ത്യന്‍ ജനതയുടെ മുതലാണ്. 100 വര്‍ഷം മുമ്പാണ് ഇത് രൂപംകൊണ്ടത്. രാജ്യമെമ്പാടുമായി ഇതിന് വലിയ തോതിലുള്ള ആസ്തിയുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങള്‍ പോലെയാണെന്നാണ് ഒരിക്കല്‍ നെഹ്‌റു പറഞ്ഞത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടണമെന്നാണ്- ചെല്ലപ്പ കൂട്ടിച്ചേര്‍ത്തു.