Connect with us

Kerala

ഇന്നാണ് പൂനെയില്‍ നിന്നുള്ള പരിശോധന ഫലം ഔദ്യോഗികമായി ലഭിച്ചത്; ഒരു മാധ്യമം ഇന്നലെ വാര്‍ത്തകള്‍ നല്‍കി- മന്ത്രി ശൈലജ

Published

|

Last Updated

കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇന്നലെ വാര്‍ത്ത നല്‍കിയ ഒരു മലയാളം ചാനലിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച രോഗ സ്ഥിരീകരണം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നലെ രാവിലെ മുതല്‍ രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത നല്‍കിയ ചാനലിനെതിരെ ആരോഗ്യമന്ത്രി പ്രതികരിച്ചത്.
ഒരു മീഡിയ ഒഴികെ മറ്റെല്ലാവരും മാധ്യമ ധര്‍മം പൂര്‍ണമായും പാലിച്ചെന്നും അച്ചടക്കത്തോടെയാണ് മറ്റെല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

“നിപ സംശയിക്കുന്നതായ വിവരം ഇന്നലെ തന്നെ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ ഞാന്‍ മാധ്യമങ്ങളെ അഭിനന്ദിക്കുകയാണ്. മിക്കവാറും എല്ലാവരും, ഒരു മീഡിയ ഒഴികെ മാധ്യമധര്‍മം അച്ചടക്കത്തോടെ പൂര്‍ണമായും പാലിച്ചു. ഇന്ന് രാവിലെ ഞാന്‍ കുറച്ച് പത്രങ്ങളൊക്കെ നോക്കി, ടി വിയും നോക്കി. ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവരില്‍ എത്തിക്കാന്‍ വേണ്ടി നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഞാന്‍ ആദ്യം തന്നെ അഭിനന്ദനം പറയുകയാണ്. കാരണം ഇത് ഗൗരവമേറിയ സാഹചര്യമാണ്. എന്നാല്‍ ജനങ്ങള്‍ ആകെ ഭീതിയിലാഴ്ത്തി അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ബുദ്ധിമുട്ടാകുന്ന രീതിയില്‍ എത്തിക്കേണ്ട ആവശ്യമില്ല- ” മന്ത്രി പറഞ്ഞു.

ഇന്നലെ തന്നെ നിപയാകാമെന്ന് സംശയിച്ചിരുന്നെന്നും എങ്കിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ അത് സ്ഥിതീകരിച്ച് അനൗണ്‍സ് ചെയ്യാന്‍ അധികാരമുള്ളൂ. ഇന്ന് രാവിലെ എന്‍ ഐ വിയില്‍ നിന്ന് നിപയാണെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് നിപയുടെ രോഗലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്ന് സ്വകാര്യ ലാബില്‍ നിന്നുള്ള ഫലം വന്നിരുന്നു. അത് പൂര്‍ണമായിരുന്നില്ല. ചിലത് പോസിറ്റീവ് എന്നും ചിലത് നെഗറ്റീവ് എന്നെല്ലാം കണ്ടു. പൂര്‍ണമായും ശരിയായ റിസള്‍ട്ട് എന്‍ ഐ വിയില്‍ നിന്ന് വന്നാല്‍ മാത്രമേ നമുക്ക് അത് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. റിസല്‍ട്ട് ഇന്ന് രാവിലെയാണ് വന്നതെന്നും മന്ത്രി പറഞ്ഞു.

Latest