Connect with us

Gulf

ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പൊയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

Published

|

Last Updated

കിസാഡില്‍ നിര്‍മിക്കുന്ന ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പൊയുടെ ശിലാസ്ഥാപനം മുഹമ്മദ് ജുമ അല്‍ ഷംസി, ട്രസ്റ്റ്് വര്‍ത്തി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലതീഫ്, സാമിര്‍ ചതുര്‍വേദി, മോഹന്‍ പണ്ഡിറ്റ്, റുവാന്‍ വൈദ്യരത്‌ന എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു

അബൂദബി: ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ (കിസാഡ്) നിര്‍മിക്കുന്ന ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പൊയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ദുബൈ ആസ്ഥാനമായുള്ള ട്രസ്റ്റ് വര്‍ത്തി ഗ്രൂപ്പാണ് കിസാഡ് പദ്ധതിക്കു പിന്നില്‍. ഇതോടൊപ്പം തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് കേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ആദ്യഘട്ടം ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും.14 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഡിപ്പൊ സജ്ജമാക്കുക.

നിലവില്‍ വര്‍ഷത്തില്‍ 15 ലക്ഷം കണ്ടെയ്‌നര്‍ ശേഷിയുള്ള ഖലീഫ പോര്‍ട്ട് അഞ്ചു വര്‍ഷത്തിനകം 85 ലക്ഷം കണ്ടെയ്‌നര്‍ ശേഷിയായി ഉയരുമ്പോള്‍ ഗുണം ചെയ്യുക ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോക്കായിരിക്കുമെന്ന് ട്രസ്റ്റ് വര്‍ത്തി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്വീഫ് പറഞ്ഞു.
ശ്രീലങ്കന്‍ ആസ്ഥാനമായുള്ള ഹെയ്ലി ഗ്രൂപ്പാണ് ഖലീഫ പോര്‍ട്ടിനോട് ചേര്‍ന്ന് ഡിപ്പോയും സംഭരണ കേന്ദ്രവും നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുക.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ വ്യാവസായിക മേഖലയായ കിസാഡില്‍ അഞ്ചു വര്‍ഷത്തിനകം 10 കോടി ഡോളര്‍ നിക്ഷേപിക്കുന്ന ട്രസ്റ്റ് വര്‍ത്തി കമ്പനി ഇതോടൊപ്പം മറൈന്‍ സര്‍വീസസ്, റീട്ടെയില്‍ കേന്ദ്രങ്ങള്‍, ഹോട്ടല്‍, തൊഴിലാളി താമസ കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ലോജിസ്റ്റിക് കേന്ദ്രം 2020ല്‍ സജ്ജമാകും. ഇതോടെ ചരക്കു ഗതാഗതവും സംഭരണവും എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.