Connect with us

Gulf

കേരളത്തിന്റെ വികസനത്തെ യുഎഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നത്: ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍

Published

|

Last Updated

ദുബൈ: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താത്പര്യപൂര്‍വം ചോദിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം ഷെയ്ഖ് മന്‍സൂര്‍ പ്രത്യേകം എടുത്തുപറഞ്ഞു. തന്റെ കുടുംബവും കേരളവും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ താത്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു.

കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു എ ഇ ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കുന്നിന്‍പുറങ്ങള്‍ കാണാന്‍ തനിക്ക് അതിയായ താത്പര്യമുണ്ടെന്നും പര്‍വതാരോഹണത്തില്‍ ഏറെ താത്പര്യമുള്ള ശൈഖ് മന്‍സൂര്‍ പറഞ്ഞുവെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.