Connect with us

Kerala

ആലപ്പാട്: ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ല; നിലപാട് കടുപ്പിച്ച് സമരസമിതി

Published

|

Last Updated

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി അവസാനിപ്പിക്കാതെ സര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന് ആലപ്പാട് സമര സമിതി. ചര്‍ച്ചക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖനനത്തിനെതിരെ പ്രദേശവാസികള്‍ നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച റിലേ നിരാഹാര സമരം 73 ദിവസം പിന്നിട്ടു. കരിമണല്‍ ഖനനം ആലപ്പാടും പരിസര പ്രദേശങ്ങളും തകര്‍ക്കുകയാണെന്നും എത്രയും വേഗം ഖനനം അവസാനിപ്പിക്കണമെന്നുമാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. സമരം ശക്തമായിട്ടും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം രൂപപ്പെട്ടിട്ടും ഖനനം നിര്‍ത്തുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഐ ആര്‍ ഇ എടുത്തിട്ടില്ല.
കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരദേശമേഖലയിലാണ് ആലപ്പാട് പഞ്ചായത്ത്. ഇവിടെയും തൊട്ടടുത്തുള്ള പന്‍മനയിലും നടക്കുന്ന കരി മണല്‍ ഖനനം അശാസ്ത്രീയമാണെന്നാണ് പ്രതിഷേധവുമായി രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 1960കളില്‍ ആരംഭിച്ച മണല്‍ ഖനനം ഗുരുതരമായ രീതിയില്‍ ആലപ്പാടിനെ ബാധിച്ചെന്നാണ് ഇവര്‍ പറയുന്നത്.

Latest