Connect with us

Kerala

എല്‍ ഡി എഫ് വിപുലീകരണം: ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. 2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ വിഭാഗം യു ഡി എഫിലേക്ക് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് യു ഡി എഫുമായി അകലുന്നത്. എല്‍ ഡി എഫുമായി വീണ്ടും അടുത്ത വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയാണ് മുന്നണി ബന്ധം ശക്തമാക്കിയത്.

ആര്‍ ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) ഇപ്പോള്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കെ ബി ഗണേഷ് കുമാറാണ് നിയമസഭയിലെ പാര്‍ട്ടിയുടെ ഏക പ്രതിനിധി. സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കാന്‍ പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ശബരിമല വിഷയം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ മുന്നണി പ്രവേശം വേഗത്തിലാക്കിയത്. മറ്റ് പാര്‍ട്ടികളുമായി ലയിക്കാതെ തന്നെ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാണി വിഭാഗത്തില്‍ നിന്ന് രാജിവച്ചാണ് 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്കരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍. രൂപവത്കരണഘട്ടം മുതല്‍ ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കാല്‍ നൂറ്റാണ്ടായി എല്‍ ഡി എഫിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ഐ എന്‍ എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്). കാസര്‍കോട് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഐ എന്‍ എല്ലിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു. ജെ എസ് എസ്, ആര്‍ എസ് പി (ലെനിനിസ്റ്റ്), ആര്‍ എസ് പി (ലെഫ്റ്റ്), ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ലാലു പ്രസാദ് യാദവിന്റെയും മുലായം സിംഗിന്റെയും പാര്‍ട്ടികള്‍, സി എം പിയിലെ ഒരു വിഭാഗം എന്നിവ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇവരെ തത്ക്കാലം മുന്നണിയിലെടുക്കില്ല.

കത്ത് നല്‍കിയ മറ്റുള്ള പാര്‍ട്ടികളെ ഘടകകക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവരുമായി സഹകരിക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഇപ്പോള്‍ നാല് പാര്‍ട്ടികളെ ഉള്‍കൊള്ളിക്കുന്നു. മറ്റുള്ളവരുമായി സഹകരിക്കും. പി ടി എ റഹിമിന്റെ പാര്‍ട്ടി എല്‍ ഡി എഫിലെ ഘടക കക്ഷിയല്ല. പി ടി എ റഹിം ഇടത് സ്വതന്ത്രനാണ്. അദ്ദേഹം പാര്‍ലിമെന്ററി പാര്‍ട്ടിയിലെ അംഗമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എ വിജയരാഘവന്‍ പറഞ്ഞു.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വലിയ വിജയം ലഭിക്കുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടി ഇപ്പോഴും എല്‍ ഡി എഫിന്റെ ഭാഗം തന്നെയാണ്. ആദ്യം മുതല്‍ തന്നെ എല്‍ ഡി എഫ് ജില്ലാ കമ്മറ്റിയുമായി സഹകരിക്കുന്നു. തീരുമാനത്തിന് നന്ദിയുണ്ട്. സംസ്ഥാന കമ്മറ്റി ജനുവരി 10ന് ചേര്‍ന്ന് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല. മന്ത്രിയാകാനായി മുന്നണിയില്‍ കയറാന്‍ ആഗ്രഹിച്ചിട്ടില്ല.

അയ്യപ്പ ജ്യോതിയില്‍ പാര്‍ട്ടി അംഗമല്ല. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടാണ് ഞങ്ങള്‍ക്കും. ഇടത് മുന്നണി എന്തൊക്കെ സമരത്തില്‍ പങ്കാളികയാകുമോ അതിലെല്ലാം പങ്കെടുക്കും. എന്‍ എസ് എസില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവരുണ്ട്. എന്‍ എസ് എസ് നിലപാടിന് വിരുദ്ധമായി മുമ്പ് നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇനിയും തീരുമാനങ്ങളെടുക്കേണ്ടി വന്നാല്‍ എടുക്കുമെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

ഘടക കക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിലും മുന്നണിക്ക് കരുത്ത് പകര്‍ന്നിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. എല്‍ ഡി എഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ലോക് താന്ത്രിക് ദളിന്റെ പ്രതികരണം. ദേശീയതലത്തിലും ഇടത് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടും. ഇടതുപക്ഷ ആശയങ്ങള്‍ കൂടുതല്‍ ദൃഢമാകുമെന്നും പാര്‍ട്ടി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.