Connect with us

Articles

ശബരിമല ബഹളത്തിനിടയിലെ മുതലെടുപ്പുകള്‍

Published

|

Last Updated

പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് കൂടി ശബരിമല സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടിതിവിധി പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണല്ലോ. പ്രതിപക്ഷം ഈ വിധി എങ്ങനെ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ സാധിക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതെങ്ങനെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നും ചിന്തിച്ചുകൊണ്ട് കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം, ആര്‍ എസ് എസ് പരസ്യമായി കോടതിവിധിയെ സ്വാഗതം ചെയ്‌തെങ്കിലും ചുവടുമാറ്റുകയാണിപ്പോള്‍.

തങ്ങളാണ് പുരോഗമന ചിന്താധാരയിലുള്ളവരെന്ന് സ്വയം കരുതുന്ന ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുഖ്യമന്ത്രിയുമെല്ലാം ഈ വിധിയെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു നാഴികക്കല്ലായി കാണുകയും അതിനെ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവഴി സ്ത്രീ സമൂഹത്തിന്റെ വന്‍തോതിലുള്ള പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കണക്ക് കൂട്ടുകയും ഇത് വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഏതായാലും ഇതിന്റെ രാഷ്ട്രീയ നേട്ടം ആര്‍ക്കാണെന്നത് കാത്തിരുന്ന് കാണാം. ഈ വിധി നേരിട്ട് ബാധിക്കുന്നത് ഹൈന്ദവ സമുദായത്തെയാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്.

ഇവിടെ ശബരിമല വിധിയെ മറയാക്കി മുസ്‌ലിം സ്ത്രീകള്‍ക്കുള്ള “പള്ളി വിലക്ക്” കൂടി കോടതി ഇടപെട്ട് എടുത്തുകളഞ്ഞ്, മുസ്‌ലിം സ്ത്രീകളെ സ്വതന്ത്രരാക്കണമെന്ന് ചിലര്‍ പറഞ്ഞതായി കണ്ടു. അതേ കുറിച്ച് ചിലത് പറയാതെ വയ്യ. വനിതാ ലീഗീന്റെ തലപ്പത്തെത്തിയ കാലം തൊട്ടേ മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി ആരാധന നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നും സമ്പൂര്‍ണ സ്ത്രീ പുരുഷ സമത്വമാണ് ഖുര്‍ആനിന്റെ നയമെന്നും ഖമറുന്നിസാ അന്‍വര്‍ പ്രസംഗിച്ചു നടന്നതാണ്. അതിപ്പോള്‍ ഒന്നുകൂടി ആവര്‍ത്തിച്ചത് സാഹചര്യം അനുകൂലമാകുമെന്ന് കരുതിയാകണം. പക്ഷേ, സ്വന്തം പാര്‍ട്ടിയില്‍ പോലും തുല്യപരിഗണനയോ സമത്വമോ അവസരമോ ലഭിക്കാത്തവരാണ് പള്ളിയിലെ അവസരത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്നതും കാണാതിരുന്നുകൂടാ.

മുസ്‌ലിം സ്ത്രീകളും പള്ളിയും എന്ന് പറയുമ്പോള്‍ ചിലത് മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. പണ്ട് അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശം തടഞ്ഞ കാലമുണ്ടായിരുന്നു. കോടതി ഇടപെട്ടും നിരന്തര സമരത്തിന്റെ ഫലമായും ക്ഷേത്രപ്രവേശനം അനുവദിച്ചുകിട്ടി. ചിലര്‍ ഇതിനോട് ചേര്‍ത്ത് കെട്ടി “സ്ത്രീപള്ളി പ്രവേശം” എന്ന ഒരു പ്രയോഗം തന്നെ നടത്തി വിപ്ലവത്തിനിറങ്ങി നോക്കി. സത്യത്തില്‍ സ്ത്രീ പള്ളിയില്‍ പ്രവേശിച്ചാല്‍ പള്ളി അശുദ്ധമാകുമെന്നോ അതിനവള്‍ കുറ്റക്കാരിയാകുമെന്നോ മുസ്‌ലിംകള്‍ക്കിടയില്‍ ആര്‍ക്കും വാദമില്ല. പുരുഷന്മാര്‍ക്ക് “വലിയ അശുദ്ധി”യുള്ളപ്പോള്‍ പ്രവേശിക്കല്‍ നിഷിദ്ധമായപോലെ, മെന്‍സസ് പോലെയുള്ള ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ പാടില്ല. വസ്തുത ഇതായിരിക്കെ അയിത്താചരണത്തിന്റെ ഭാഗമായി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശം തടഞ്ഞതിനോട് കൂട്ടിക്കെട്ടി സ്ത്രീകള്‍ക്ക് “പള്ളിപ്രവേശനം” അനുവദിക്കണമെന്ന് വാദിച്ചു പരാജയപ്പെട്ടവരാണിപ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി മുസ്‌ലിം സ്ത്രീകളുടെ പള്ളിയിലെ നിസ്‌കാരത്തെ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത്.

ദിവസവും അഞ്ച് നേരം പള്ളിയില്‍ വെച്ച് ജമാഅത്ത് നിസ്‌കാരം നടത്തുക എന്നത് ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു സാമൂഹിക ബാധ്യതയാണ്. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളിയാഴ്ച ഉച്ച സമയത്ത് ജുമുഅ നടത്തല്‍ വൈയക്തിക ബാധ്യതയും. സ്ത്രീകളോടുള്ള അങ്ങേയറ്റത്തെ ദയയും അനുകമ്പയും കാരണം, ഈ ബാധ്യതയില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ അല്ലാഹുവും റസൂലും ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. നബി(സ) പറഞ്ഞു, അടിമകള്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ ഒഴികെ എല്ലാ വിഭാഗം മുസ്‌ലിംകള്‍ക്കും സംഘടിതമായി ജുമുഅ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്.

സ്ത്രീകള്‍ക്ക് വീടുമായി ബന്ധപ്പെട്ട ധാരാളം ഉത്തരവാദിത്വങ്ങളുണ്ട്. പത്ത് മാസം ഗര്‍ഭം ചുമന്ന് പ്രസവം നടത്തുക, അത് കഴിഞ്ഞ് രണ്ട് വര്‍ഷം മുലപ്പാല്‍ നല്‍കുകയും തുടര്‍ന്നു മക്കളെ ശ്രദ്ധിച്ച് വളര്‍ത്തുകയും ചെയ്യുക. അവള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസിക്കാനുള്ള വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുകയും വീട്ടിലെത്തുന്ന അതിഥികളെയും മറ്റും മാന്യമായി സത്കരിക്കുകയും ചെയ്യുക. എന്നിവയൊക്കെ ചെയ്യുന്നത് സ്ത്രീകളാണ്. കൂടാതെ പല സ്ത്രീകളും പുറമെ ജോലികളിലും ഏര്‍പ്പെടുന്നു. ചുരുക്കത്തില്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത ഈ പാവങ്ങളോട് ഇടവിട്ട് അഞ്ച് സമയത്തായി ഗ്രാമത്തിലെ ഒരൊറ്റ കേന്ദ്രത്തില്‍ നടക്കുന്ന സംഘടിത നിസ്‌കാരത്തില്‍ പങ്കെടുക്കണമെന്ന് കൂടി ഒരു മതം കല്‍പ്പിച്ചാല്‍ അത് സ്വാതന്ത്ര്യമാണോ? അതോ പാരതന്ത്ര്യമോ? പ്രകൃതിയോടിണങ്ങുന്ന നിയമങ്ങളേ ഇസ്‌ലാമിലുള്ളൂ. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് സ്ത്രീകള്‍ക്ക് മേല്‍ ഇരട്ട ഭാരം ചുമത്തുകയാണ് മതനവീകരണ വാദികള്‍. സ്ത്രീകളുടെ സുരക്ഷ കൂടി പരിഗണിച്ചാണ് പള്ളിയിലെ നിസ്‌കാരത്തില്‍ നിന്നും ഇസ്‌ലാം സ്ത്രീകളെ ഒഴിവാക്കിയത്.

ഏറ്റവും മഹത്വമുള്ള സംഘടിത നിസ്‌കാരം പ്രഭാതസമയത്തെ സുബ്ഹി നിസ്‌കാരമാണ്. നെഞ്ചോട് ചേര്‍ന്ന് കിടന്ന് അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നുകൊണ്ടിരിക്കുന്ന കുഞ്ഞിനെ വേര്‍പെടുത്തി സൂര്യനുദിക്കും മുമ്പ് പള്ളിയിലേക്ക് എഴുന്നള്ളിക്കുന്ന രംഗം ഒന്നാലോചിച്ചുനോക്കൂ. നിങ്ങളുടെ ബുദ്ധി പറയുന്നുണ്ടോ ഇതൊരു പുണ്യകര്‍മമാണെന്ന്? പറയില്ല. പ്രമാണങ്ങളും പറയുന്നത് സ്ത്രീ ഈ കുഞ്ഞിന് മുലയൂട്ടി സ്വന്തം വീട്ടില്‍ വെച്ച് നിസ്‌കരിച്ചാല്‍ അതാണവള്‍ക്ക് കൂടുതല്‍ പ്രതിഫലാര്‍ഹം എന്ന് തന്നെയാണ്. നബി(സ) പറഞ്ഞു: സ്ത്രീകള്‍ക്ക് (നിസ്‌കരിക്കാന്‍) ഏറ്റവും ഉത്തമം അവരുടെ വീടാണ് (അബൂദാവൂദ്). സ്വന്തം വീട്ടിലെ ഇരുട്ടറയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു നിസ്‌കാരവും ഒരു സ്ത്രീയും നിസ്‌കരിച്ചിട്ടില്ല (ത്വബ്‌റാനി).

അന്യസ്ത്രീ പുരുഷന്മാര്‍ ഒരേ സ്ഥലത്ത് നിന്ന് നിസ്‌കരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുക ദൈവഭക്തിയാണോ അതോ മറ്റു വല്ല ചിന്തകളുമാകുമോ? ന്യായപക്ഷത്ത് നിന്ന് മറുപടി പറയുന്ന ഏതൊരാളും സമ്മതിക്കും ഈ ഇടകലര്‍ന്നുള്ള ആരാധനാ രൂപം വിലക്കപ്പെടേണ്ടതാണെന്ന്. അത് മാത്രമാണ് ഇസ്‌ലാമിന്റെ വിധിയും. അന്യപുരുഷന്മാര്‍ നടത്തുന്ന ജുമുഅ ജമാഅത്തുകളിലേക്ക് സ്ത്രീകള്‍ പുറപ്പെടേണ്ടതില്ല. അവര്‍ക്കോ പുരുഷന്മാര്‍ക്കോ ആത്മീയ സദാചാര കാര്യങ്ങളില്‍ കുഴപ്പത്തിന് ഹേതുവാകുന്ന ഘട്ടത്തില്‍ ഇത് നിഷിദ്ധവുമാണ്. എന്നല്ലാതെ സ്ത്രീ പള്ളിയില്‍ പ്രവേശിക്കല്‍ നിരുപാധികം ഇസ്‌ലാം വിലക്കിയിട്ടില്ല. വിഷയം “പ്രവേശന”ത്തിന്റെതല്ലെന്ന് ചുരുക്കം.

മുസ്‌ലിംകളുടെ കേന്ദ്രപള്ളി വിശുദ്ധ കഅബയാണ്. ഹജ്ജിനും ഉംറക്കും വേണ്ടി സ്ത്രീകളും അവിടെ പ്രവേശിക്കുന്നുണ്ട്. എന്നാല്‍, അങ്ങോട്ട് യാത്ര ചെയ്യുമ്പോള്‍ ഒരു മഹ്‌റം (വിവാഹം ചെയ്യാന്‍ പറ്റാത്ത അടുത്ത ബന്ധു) കൂടെ ഉണ്ടാകണം എന്ന നിബന്ധനയുണ്ട്. ഇതും സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചാണ്.

യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കാരത്തിന് വീട്ടിലെത്താന്‍ സാധിക്കാതെ വന്നാല്‍, പുരുഷന്മാര്‍ പള്ളിയില്‍ കയറി നിസ്‌കരിക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് തന്നെ സ്ത്രീകള്‍ക്കും മുസ്വല്ലന്നിസാഅ്- സ്ത്രീകള്‍ നിസ്‌കരിക്കുന്ന സ്ഥലം എന്ന നിലയില്‍ മിക്ക സ്ഥലത്തും സൗകര്യങ്ങളുണ്ട്. റോഡ് സൗകര്യങ്ങള്‍ നേരത്തെ പൂര്‍ത്തിയായ ഗള്‍ഫ് നാടുകളില്‍ പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്വല്ലന്നിസാഅ് ആരംഭിച്ചിരുന്നു. ഇടക്കാലത്ത് കേരളത്തിലും സ്ത്രീകള്‍ വ്യാപകമായി യാത്ര ചെയ്യുന്ന സാഹചര്യം വന്നപ്പോള്‍ ഇവിടെയും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, സ്ത്രീ പള്ളിപ്രവേശം, സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം എന്നിത്യാദി പദങ്ങളുച്ചരിച്ച് ബഹളം വെക്കുന്ന മതനവീകരണ വാദികള്‍ പള്ളിയിലെത്തിയാല്‍ എന്ത് സ്വാതന്ത്ര്യമാണ് അവര്‍ക്ക് കൊടുക്കുന്നത്?

അവരീ പറയുന്ന അവസര സമത്വവും സ്വാതന്ത്ര്യവും അവരുടെ പള്ളിയില്‍ സ്ത്രീകള്‍ക്ക് വകവെച്ചുകൊടുത്തിട്ടുണ്ടോ? സലഫിസ്റ്റുകളുടെയോ ജമാഅത്തെ ഇസ്‌ലാമിക്കാരുടെയോ പള്ളിയില്‍ നിസ്‌കരിക്കാനെത്തുന്ന സ്ത്രീക്ക് എവിടെയാണ് ഇടം ലഭിക്കുന്നത്? മുന്നിലെ സ്വഫ്ഫില്‍ നിന്ന് പ്രതിഫലം നേടിയെടുക്കാന്‍ അവരെ അനുവദിക്കുന്നുണ്ടോ? പോകട്ടെ, ഒരു സ്ത്രീ ആഗ്രഹിക്കുന്ന സ്ഥലത്ത് വെച്ച് നിസ്‌കരിക്കാന്‍ പോലും സമ്മതിക്കാതെ, ശുചീകണത്തൊഴിലാളിയുടെ ചൂല് അടുത്ത കാലത്തൊന്നും എത്തിയിട്ടില്ലാത്ത മറച്ചുകെട്ടിയ ഏരിയയിലല്ലേ ഇവര്‍ സ്ത്രീകളെ തളച്ചിടുന്നത്? ഇത് സമത്വമാണോ എന്ന് ഒരു മതയുക്തിവാദി ചോദിച്ചാല്‍ എന്താണ് നിങ്ങളുടെ മറുപടി?

ഇനി പള്ളിയില്‍ നടക്കുന്ന ജുമുഅ, ജമാഅത്ത് എന്നിവക്ക് നേതൃത്വം നല്‍കാന്‍ സ്ത്രീപുരഷ സമത്വവാദികളും പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കളും എന്തുകൊണ്ട് സ്ത്രീകളെ അനുവദിക്കുന്നില്ല? പൊതുസ്റ്റേജില്‍ പ്രസംഗിക്കുന്ന സ്ത്രീ പണ്ഡിതകള്‍ ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കി സ്വതന്ത്രരാകട്ടെ. പെണ്‍ശബ്ദത്തില്‍ എന്താണ് ഒരു ബാങ്ക് കേള്‍ക്കാത്തത്? മഹിളാ മണികള്‍ക്ക് ധൈര്യമില്ലാഞ്ഞിട്ടാണോ അതോ പുരുഷകേസരികള്‍ വിലങ്ങിട്ടുപിടിച്ചതുകൊണ്ടാണോ? വെറുതെ സ്വാതന്ത്ര്യം, സമത്വം എന്നൊക്കെ പറഞ്ഞ്, മതനിയമങ്ങളെ പൊളിച്ചെഴുതാമെന്ന് കരുതേണ്ട. ഇസ്‌ലാം അല്ലാഹുവിന്റെ ദീനാണ്. അതിന്റെ നിയമങ്ങള്‍ പ്രകൃതിക്കിണങ്ങുന്നതും സര്‍വകാലികവുമാണ്. കോടതിവിധികളുടെ മറപിടിച്ച് അതിനെ പൊളിച്ചെഴുതാമെന്നത് വ്യാമോഹം മാത്രമാണ്.

സ്ത്രീകള്‍ക്ക് പള്ളിയാണ് നിസ്‌കാരത്തിന് ഉത്തമമെന്നും, അല്ല പള്ളിയില്‍ വരല്‍ നിര്‍ബന്ധമാണെന്നും വാദിച്ച് സൗകര്യമൊരുക്കി കാത്തുനില്‍ക്കുന്ന പള്ളികളില്‍ ചെന്ന് ഒരു കണക്കെടുപ്പ് നടത്തുക. സുബ്ഹി നിസ്‌കാരത്തിന് എത്ര സ്ത്രീകള്‍ വരുന്നുണ്ട്? മറ്റു നിസ്‌കാരങ്ങള്‍ക്ക് എത്ര സ്ത്രീകള്‍ വരുന്നുണ്ട്? സുന്നീ പള്ളികളോട് ചേര്‍ന്നുള്ള മുസ്വല്ലന്നിസാഇലുള്ള അത്ര പോലും സ്ത്രീകള്‍ ഈ പള്ളികളിലേക്ക് കയറാറില്ല എന്നതല്ലേ സത്യം? ജുമുഅയുടെ അവസ്ഥയും മറിച്ചല്ല. സ്ത്രീ പ്രകൃതിയോട് ഇണങ്ങാത്ത നവീനവാദമായതാണിത് പരാജയപ്പെടാന്‍ കാരണം.

വാല്‍കഷണം: ശബരിമല വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പുരുഷ നേതൃത്വം വിശ്വാസികളോടൊപ്പമാണെന്നാണ് വാര്‍ത്ത. അങ്ങനെത്തന്നെയാണത്രേ സ്ത്രീകളുടെ “പള്ളിപ്രവേശന” കാര്യത്തിലും. ഇനി തീരുമാനമാകേണ്ടത് ആരാണ് വിശ്വാസികള്‍ എന്നു മാത്രമാണ്. സുന്നികളോ അതോ വഹാബികളോ?