Connect with us

National

ആസൂത്രിതം; തൂത്തുക്കുടി പോലീസ് വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ചെന്നൈ: തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയത് ആസൂത്രിത വെടിവെപ്പെന്ന ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസിന് മുകളില്‍ കയറിയ കമാന്‍ഡോ സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും ന്യൂസ് 18 ചാനലുമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രക്ഷോഭകര്‍ക്ക് മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ മഫ്ടിയില്‍ തോക്ക്ധാരിയായ പോലീസുകാരന്‍ നിലയുറപ്പിക്കുന്നു. ഇയാളുടെ പിന്നിലായി കമാന്‍ഡോ എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു പോലീസുകാരന്‍ അതിവേഗം ഇഴഞ്ഞെത്തുന്നു. ആദ്യത്തെയാള്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് കമാന്‍ഡോയെന്ന് തോന്നിപ്പിക്കുന്നയാള്‍ക്ക് കൈമാറുകയും ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുന്നറിയിപ്പെന്ന നിലയില്‍ ആദ്യം ആകാശത്തേക്ക് വെടിവെക്കാത്തതും സംശങ്ങള്‍ ശക്തമാക്കുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം വ്യാപകമായി. സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേരാണ് മരിച്ചത്. വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. പാരിസ്ഥിതിക മലിനീകരണം ചൂണ്ടിക്കാട്ടി തുറമുഖ നഗരമായ തൂത്തുക്കുടിയിലുള്ള കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റെര്‍ലെറ്റ് പ്ലാന്റിലേക്ക് നടത്തിയ സമരമാണ് അക്രമാസക്തമായത്. സംഘര്‍ഷത്തിനിടെ കലക്ടറേറ്റിന് നേരെയും അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. കോപ്പര്‍ പ്ലാന്റിനെതിരെയുള്ള സമരം നിരോധനാജ്ഞ ലംഘിച്ച് നൂറാം ദിവസവും തുടരുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. കലക്ടറേറ്റ് പരിസരം യുദ്ധഭൂമിക്ക് സമാനമായി. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനുള്‍പ്പെടെ സമരക്കാര്‍ തീയിട്ടു. പ്രദേശത്ത് നിന്ന് തീയും പുകയും ഉയര്‍ന്നു. പോലീസുകാര്‍ക്ക് നേരെ കല്ലേറുണ്ടായി. ഇരുപതിനായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സാമൂഹിക പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായി. മരിച്ചവരുടെ അടുത്ത ബന്ധുവിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നിസാര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗത്തിന് അവരുടെ യോഗ്യതയനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവെക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡി എം കെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടു. സംഭവത്തെ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ അപലപിച്ചു. സമരക്കാര്‍ക്ക് കമല്‍ഹാസനും രജനികാന്തും പിന്തുണ പ്രഖ്യാപിച്ചു. കമലഹാസന്‍ ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest