Connect with us

Kerala

പ്രതിഭകളുടെ വരവ് തുടങ്ങി; സാഹിത്യോത്സവ് ഇന്ന് തുടങ്ങും

Published

|

Last Updated

ഓരോ യൂണിറ്റും സമാഹരിച്ച വിഭവങ്ങള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഡിവിഷനുകളില്‍ നിന്നും സമ്മേളന നഗരിയിലേക്ക്…

കൊല്ലം: സര്‍ഗാത്മകതയുടെ ബഹുമുഖതലങ്ങള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഇന്ന് കൊടിയേറും. ഇനി രണ്ടുനാള്‍ എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം തുടങ്ങി വിവിധ ഇനങ്ങളില്‍ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. തഴുത്തല ഖാദിസിയ്യ ക്യാമ്പസിലാണ് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്. വിശാലമായ പന്തലും മറ്റ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സാഹിത്യോത്സവിന്റെ വരവ് അറിയിച്ച് വിവിധ പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലത്ത് നടന്നത്.
കൊടി ഉയരുംമുമ്പേ സാഹിത്യോത്സവിനെ കൊല്ലം നെഞ്ചേറ്റിയതിന് തെളിവായി അനുബന്ധ പരിപാടികള്‍ക്ക് ലഭിച്ച ജനപിന്തുണ. ഇതില്‍ കാരണവന്‍മാരുടെ പഴമപ്പാട്ട് മത്സരം വേറിട്ട അനുഭവമായി. പഴയ തലമുറയിലെ പ്രമുഖര്‍ അണിനിരന്ന മത്സരത്തില്‍ തഴവ ഉസ്താദിന്റെ അല്‍മവാഹിബുല്‍ ജലിയ്യയുടെയും തക്കല പീര്‍ മുഹമ്മദ് സാഹിബിന്റെ തമിഴ് മലയാളം ജ്ഞാനപുകഴ്ച്ച തിരുപ്പാടലിന്റെയും ഇമ്പമാര്‍ന്ന അവതരണം കേള്‍വിക്കാര്‍ക്ക് നവ്യാനുഭവമായി.

അറബന, ദഫ് മുട്ട് മാപ്പിളപ്പാട്ട്, ഭക്തിഗാനം, മദ്ഹ് ഗാനം, ഭാഷാ പ്രസംഗം, എഴുത്ത്, കാലിഗ്രഫി, സ്‌പോട്ട് മാഗസിന്‍ തുടങ്ങി നൂറിലേറെ ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രമുഖ മലയാള സാഹിത്യ കൃതികളുടെ ആവിഷ്‌കാരമാണ് ഓരോ വേദിയുടെയും പ്രത്യേകത. യൂനിറ്റ്്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ ഘടകങ്ങളില്‍ മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.
ഇന്ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാന പ്രസിഡന്റ ് മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷനാകും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക് ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് സമ്മാനിക്കും. നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍, കവി വീരാന്‍ കുട്ടി, എം നൗഷാദ് എം എല്‍ എ, എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ശൗക്കത്ത് ബുഖാരി, ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ്, ഡോ എന്‍ ഇല്യാസ് കുട്ടി പ്രഭാഷണം നടത്തും.

സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.