Connect with us

Kerala

മലപ്പുറത്തിന് വര്‍ഗീയതയുടെ ചരിത്രമില്ല: കെ സേതുരാമന്‍ ഐപിഎസ്

Published

|

Last Updated

മലപ്പുറം: മലപ്പുറത്തെ മുസ്‌ലിംകളെ കുറിച്ചുള്ള മുന്‍ ജില്ലാ പോലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സ്ഥാനമൊഴിഞ്ഞ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ വിമര്‍ശനം ശക്തമാകുമ്പോഴാണ് നാല് വര്‍ഷം മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയായി സേവനം ചെയ്ത കാലയളവിലുണ്ടായ അനുഭവങ്ങള്‍ കെ സേതുരാമന്‍ ഐ പി എസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

പോലീസ് ഉദ്യാഗസ്ഥനെന്ന നിലയില്‍ സംസ്ഥാനത്തെ പല ജില്ലകളിലൂടെയുളള യാത്രയില്‍ അവിടെയുള്ള ജനങ്ങളെപ്പറ്റി മനസിലാക്കുകയും ചെയ്തിട്ടുണ്ട്. എവിടെയും എനിക്ക് കാണാന്‍ സാധിച്ചത് ഹിന്ദുക്കളെയും മുസ്‌ലിംകളെയും നായരെയും ഈഴവരെയും ക്രിസ്ത്യാനികളെയും ദളിതരെയുമാണ്.
എന്നാല്‍ മലപ്പുറത്ത് മാത്രമാണ് പച്ചമലയാളികളെ കാണാന്‍ സാധിച്ചത്. ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരാണ്. പരസ്പരം സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. മുസ്‌ലിം ജനസംഖ്യ ഉയര്‍ന്നാല്‍ തീര്‍ച്ചയായും അത് മലയാളിത്തവും യുവത്വവുമായിരിക്കും ഉയര്‍ത്തുക. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായ ഇവിടെ വര്‍ഗീയ ലഹളകളുടെ ചരിത്രം പറയാനില്ല. ജനങ്ങള്‍ വളരെയധികം നിയമങ്ങള്‍ പാലിക്കുന്നവരും സ്‌നേഹത്തോടെയും സഹായ മനസ്‌കതയോടെയും പെരുമാറുന്നവരുമാണ്.
വര്‍ഗീയതയും ജാതീയതയും ഒഴിവാകുകയും ചെയ്യും.

കേരളം സാംസ്‌കാരികമായി സമ്പന്നമാവുകയാണ്. ബശീറിനെ പോലോത്തവര്‍ ഇനിയും ഇവിടെ ഉയര്‍ന്നുവരണം. ബഹുഭാഷയില്‍ അവഗാഹമുള്ള സമദാനി സാഹിബിന്റെ പ്രസംഗം ഏതൊരു മതേതര മലയാളിയെയും ആകര്‍ഷിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശില്‍ അഞ്ച് കോടിയിലധികം മുസ്‌ലിംകളുണ്ട്. എന്നിട്ടും ജനസംഖ്യാനുപാതികമായി ഇവിടെ എം എല്‍ എമാരും എം പിമാരുമില്ല.

എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ മുഖ്യപങ്കാണുള്ളത്. അവരുടെ വീക്ഷണ ഗതിക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. മലപ്പുറത്തെ യുവജനത വിദ്യാഭ്യാസ മേഖലയിലും മറ്റും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇത് ബുദ്ധി ശാലികളായ ശാസ്ത്രജ്ഞന്മാരെയും ഡോക്ടര്‍മാരെയും വ്യവസായ സംരംഭകരെയും കലാകാരന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരും.
ദേശീയ വികസനത്തിന് ഇത് വളരെയധികം സഹായിക്കും. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്‍ എസ് എസ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ആശങ്കയെന്നും ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിനിടെ മുന്‍ ഡി ജി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Latest