Connect with us

Gulf

സഊദിയിൽ പൊതുമാപ്പ്‌; ഹുറൂബായവർക്കും പുതിയ വിസയിൽ വരാം

Published

|

Last Updated

ദമ്മാം: പലകാരണങ്ങളാൾ താമസ രേഖകകളില്ലാതെ രാജ്യത്ത്‌ തങ്ങുന്നവർക്ക്‌ പിഴ കൂടാതെ രാജ്യം വിടാനുള്ള കാമ്പയിൻ(പൊതുമാപ്പ്) സഊദി ജവാസാത്ത്‌ പ്രഖ്യാപിച്ചു. ഈ മാസം 29-നാണ് പൊതുമാപ്പ് പ്രാബല്യത്തിൽ വരിക. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നിർദേശാനുസരണമാണ് പാസ്‌പോർട്ട്‌ ഡയറക്ടറേറ്റ് ഇളവ്‌ നൽകിയിട്ടുള്ളത്‌. താമസ, തൊഴിൽ രേഖകളില്ലാതെയോ കാലാവധി കഴിഞ്ഞോ രാജ്യത്ത്‌ തങ്ങുന്നത്‌ നിയമലംഘനമായാണ്‌ കണക്കാക്കുന്നത്‌. സന്ദർശന വിസ, ഹജ്, ഉംറ വിസകളിൽ സഊദിയിൽ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും ചെക്ക്‌ പോസ്റ്റുകളും അടക്കമുള്ള അതിർത്തികളിൽ ജവാസാത്ത് കൗണ്ടറുകളിൽ നിന്ന് ഫൈനൽ എക്‌സിറ്റ് നൽകും. പൊതുമാപ്പ്‌ പ്രഖ്യാപിച്ച്‌ 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുക. സ്‌പോൺസർമാർ ഹുറൂബാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കും.

വിരലടയാളവും കണ്ണും പരിശോധിച്ച് കേസുകളിലും മറ്റും ഉൾപ്പെട്ടവരല്ലെന്ന് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ച ശേഷമാണ്‌ നിയമ ലംഘകർക്ക് എക്‌സിറ്റ് നൽകുക. അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകൾക്കു കീഴിലെ വിദേശി വകുപ്പുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവരെ നാടുകടത്തപ്പെട്ടവർ എന്ന ഗണത്തിൽ കരിമ്പട്ടികയിൽ പെടുത്തില്ല. ഇതുമൂലം പുതിയ വിസയിൽ സൗദിയിൽ വീണ്ടും വരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ല.
പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചു. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷവും നിയമ ലംഘകർകരായി തുടരുന്നവർക്കെതിരെ സുരക്ഷാ വകുപ്പുകൾ രാജ്യമെങ്ങും പരിശോധന ശക്തമക്കും. വർഷങ്ങൾക്കു ശേഷമാണ്‌ സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്‌.

Latest