Connect with us

Kerala

പത്മ പുരസ്‌കാരം ലഭിച്ച മൂന്ന് പേര്‍ കേരളത്തിന്റെ പട്ടികയില്‍ ഇടം പിടിക്കാത്തവര്‍

Published

|

Last Updated

തിരുവനന്തപുരം: പത്മപുരസ്‌കാര പ്രഖ്യാപനത്തിലും സംസ്ഥാനം നല്‍കിയ പട്ടിക കേന്ദ്രം തിരുത്തി. സംസ്ഥാന സര്‍ക്കാര്‍ 24 പേരുകള്‍ ശിപാര്‍ശ ചെയ്തപ്പോള്‍ ഇതില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് പുരസ്‌കാരം നല്‍കിയത്. പട്ടികയിലില്ലാത്ത മറ്റുമൂന്ന് മലയാളികളെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പരിഗണിച്ച് പുരസ്‌കാരം നല്‍കി. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ പട്ടികയിലില്ലാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കുന്നത് അപൂര്‍വമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫീസ് നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നത്.

സംസ്ഥാനം നല്‍കിയ 24 പേരുടെ പട്ടികയില്‍ നിന്ന് പത്മവിഭൂഷണ്‍ ലഭിച്ച കെ ജെ യേശുദാസും പത്മശ്രീ ലഭിച്ച അക്കിത്തം, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ മാത്രമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. കേരളം നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്ന പാറശ്ശാല ബി പൊന്നമ്മാള്‍, മീനാക്ഷിയമ്മ, പി ആര്‍ ശ്രീജേഷ് എന്നിവര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കിയത്.

ഡോ. കെ ജെ യേശുദാസിനും അക്കിത്തത്തിനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും പുറമെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, വെള്ളായണി അര്‍ജുനന്‍, പി ജയചന്ദ്രന്‍, കെ ജി ജയന്‍, ഡോ. കെ ഓമനക്കുട്ടിയമ്മ, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പ്രൊഫ. കെ എന്‍. പണിക്കര്‍, ഐ എം വിജയന്‍, ഡോ. ടി കെ ജയകുമാര്‍, ഡോ. എം ആര്‍ രാജഗോപാല്‍, ഡോ. ബി ഇക്ബാല്‍, കെ രവീന്ദ്രനാഥന്‍ നായര്‍, ഫാ. ഡേവിസ് ചിറമേല്‍, കെ ഇ മാമ്മന്‍, കെ മാധവന്‍, പി രമേശന്‍, എം കെ അര്‍ജുനന്‍, എം കെ സാനു, ടി പത്മനാഭന്‍, കെ എന്‍ ഗോപാലകൃഷ്ണ ഭട്ട് എന്നിവരാണ് സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ സെര്‍ച്ച് കമ്മിറ്റിയാണ് 2017ലെ പത്മാ അവാര്‍ഡുകള്‍ക്ക് ശിപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാറിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കിയിരുന്നത്. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവരായിരുന്നു അംഗങ്ങള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലാണ് വിവരവാകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചത്.

 

---- facebook comment plugin here -----

Latest