Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് പുതിയ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസറായിരിക്കും.
ആദ്യഘട്ടമായി ഈമാസം 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും. അടുത്തമാസം ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തില്‍ കീഴില്‍ വരും. ഈ തീയതി മുതല്‍ ട്രഷറിയില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. ഡിസംബര്‍ ഒന്ന് മുതല്‍ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ല് തയ്യാറാക്കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കും. എന്നിരുന്നാലും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ബില്ലുകള്‍ സ്പാര്‍ക്ക് ലോഗിന്‍ സംവിധാനത്തിലൂടെ വീക്ഷിക്കാം.
പുതിയ സംവിധാനത്തില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം ശമ്പള ബില്ലുകള്‍ ഡി ഡി ഒമാര്‍ തയ്യാറാക്കും. രണ്ട് ബില്ലുകളും പരിഷ്‌കരിച്ച റ്റി ആര്‍ 51 ലാണ് തയ്യാറാക്കുക. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പള ബില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന ഫാറം റദ്ദാക്കപ്പെടും. അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പേ സ്ലിപ്പിനെ അടിസ്ഥാനപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പള ബില്‍ തയ്യാറാക്കുന്നത് തുടരും. ഭാവിയില്‍ എ ജിയില്‍ നിന്ന് പേ സ്ലിപ്പുകള്‍ ട്രഷറിയിലേക്ക് നല്‍കുന്നതിന് പകരം ബന്ധപ്പെട്ട ഡി ഡി ഒമാര്‍ക്കാവും നല്‍കുക. എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് എ ജിയില്‍ നിന്ന് അനുമതി ആവശ്യമുണ്ടായിരിക്കില്ല. ഗസറ്റഡ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും എന്‍ എല്‍ സി, എല്‍ പി സി, സഹകരണ സംഘങ്ങളിലേക്കുള്ള കുടിശിക ഈടാക്കല്‍, റ്റി ഡി എസ് റിട്ടേണ്‍ ഫയലിംഗ് മുതലായവ ഡി ഡി ഒമാരുടെ ഉത്തരവാദിത്തത്തിലായിരിക്കും.