Connect with us

Kerala

കോഴിക്കോട്ടെ ജനസമ്പര്‍ക്കം ഇന്ന്‌

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ രാവിലെ 8.45ന് തന്നെ മുഖ്യമന്ത്രി പരാതിക്കാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. ഇതുവരെ 10,065 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമാവാത്ത പരാതികള്‍ക്കു പുറമെ ഇന്ന് പുതിയ അപേക്ഷകരില്‍ നിന്നും മുഖ്യമന്ത്രി പരാതി സ്വീകരിക്കും.

മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ഡോ. എം കെ മുനീര്‍, എ പി അനില്‍കുമാര്‍, പി കെ അബ്ദുര്‍റബ്ബ്, എം പിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കും.
പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ക്രമീകരിച്ചത്. ഒരേ സമയം എല്ലാ അപേക്ഷകരും എത്തിയാലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് അപേക്ഷകര്‍ ഗ്രൗണ്ടില്‍ എത്തിയാല്‍ മതി. ഉച്ചക്ക് ഒന്നു മുതല്‍ രണ്ട് വരെയും മൂന്ന് മണിക്ക് ശേഷവും മുഖ്യമന്ത്രി പുതിയ അപേക്ഷകരുടെ പരാതി സ്വീകരിക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് റേഷന്‍ കാര്‍ഡിലെ അപാകത സംബന്ധിച്ചുളളതാണ്. 5037 അപേക്ഷകളാണ് ഈ വിഭാഗത്തിലുളളത്. ചികിത്സാ സഹായത്തിനായി മുവ്വായിരത്തോളം അപേക്ഷകളുണ്ട്. ഇവര്‍ക്കുളള ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

പുതിയ പരാതികള്‍ക്ക് സമയം ക്രമീകരിച്ചു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പുതിയ പരാതികള്‍ ഒരു മണി മുതല്‍ രണ്ട് മണിവരെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി ടി ചാക്കോ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ച് പരാതി ബോധിപ്പിക്കാനുളളവര്‍ വൈകുന്നേരം ആറ് മണിക്ക് ശേഷം മാത്രമാണ് വേദിയില്‍ എത്തേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.