Connect with us

Gulf

സിസേറിയനെത്തുടര്‍ന്ന് മരണം: അന്വേഷിക്കാന്‍ ആശുപത്രി പ്രത്യേക സംഘത്തെ നിയോഗിച്ചു

Published

|

Last Updated

ഷാര്‍ജ: സിസേറിയന്‍ കഴിഞ്ഞ് രണ്ടാഴ്ചക്കു ശേഷം 30 കാരിയായ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ചികിത്സയില്‍ വീഴ്ച സംഭവിച്ചോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു സൂഡാന്‍ വംശജയായ യുവതി മരിച്ചത്. രക്തത്തില്‍ സംഭവിച്ച അണുബാധയാണ് മരണ കാരണമെന്നായിരുന്നു റിപോര്‍ട്ട്.
ഷാര്‍ജ പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മരണ കാരണം അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ റിപോര്‍ട്ട് ഷാര്‍ജ പ്രോസിക്യൂഷന് കൈമാറുമെന്ന് അല്‍ ഖാസിമി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സഫിയ സെയ്ഫ് അല്‍ ഖാജിഹ് വ്യക്തമാക്കി.
പനിക്കൊപ്പം പാന്‍ക്രിയാസില്‍ സംഭവിച്ച അണുബാധയും രക്തത്തില്‍ ഹീമോഗ്ലോബിന്‍ ക്രമാതീതമായി കുറഞ്ഞതുമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇത് സംഭവിക്കാന്‍ ഇടയായ കാരണമാണ് പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കുന്നതെന്നാണ് സൂചന.
അല്‍ ഖലീജ് ചീഫ് ഫോട്ടോഗ്രാഫറായ യുവതിയുടെ പിതാവ് ഹൈദര്‍ ഫഹൂദ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകള്‍ അരീജയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഇദ്ദേഹം പരാതിയില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 21 ആയിരുന്നു പ്രസനത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. വീട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വളരെ വേഗം പരക്കുകയും ജീവന് അപകടം വരുത്തുകയും ചെയ്യുന്ന സെപ്റ്റിക്കാമിയ എന്ന പഴുപ്പാണ് യുവതിയുടെ മരണത്തിന് ഇടയാക്കിതെന്നായിരുന്നു ആശുപത്രി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റാന്‍ ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞി ദിവസം ഉത്തരവിട്ടിട്ടിരുന്നു. അല്‍ ഹിറ പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Latest