Connect with us

National

ആരാകും 'സെമി' ജേതാക്കള്‍; നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ജനം ആരെ തുണയ്ക്കുമെന്നാണ് അറിയാനിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്നറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ജനം ആരെ തുണയ്ക്കുമെന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനിരിക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍.

‘സെമി ഫൈനല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പുകളാണ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തുവരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ താത്പര്യത്തോടെയാണ് രാഷ്ട്രീയ ലോകം ഈ തിരഞ്ഞെടുപ്പുകളെ നോക്കിക്കാണുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി ജെ പി-കോണ്‍ഗ്രസ് നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. തെലങ്കാനയില്‍ ബി ആര്‍ എസിനാണ് സ്വാധീനം. എന്നാല്‍, ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമാണ് ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ 20 മണ്ഡലങ്ങളിലും രണ്ടാമതായി 70 മണ്ഡലങ്ങളും വിധിയെഴുതി. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 199 സീറ്റിലേക്ക് രാജസ്ഥാനും വിധിയെഴുതി. തെലങ്കാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള് ബി ആര്‍ എസ്.

മിസോറമിലും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇന്ന് വിശേഷ ദിവസമായതിനാല്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഫലത്തില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അധികാരം നിലനിര്‍ത്താനും മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്താനും മിസോറാമില്‍ സഖ്യകക്ഷിയോടൊപ്പം അധികാരം നേടാനുമാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം, തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നിലെങ്കിലും ആധിപത്യം നേടി ശുഭാപ്തി വിശ്വാസത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോകാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.

 

 

 

Latest