Connect with us

Editorial

പ്രജ്വല്‍ രേവണ്ണക്ക് സംരക്ഷണമൊരുക്കുന്നത് ആരൊക്കെ?

സ്ത്രീ സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് വല്ല ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പ്രജ്വല്‍ രേവണ്ണയെയും അയാളെ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ കര്‍ണാടക സര്‍ക്കാറിന്റെ കൂടെ നില്‍ക്കുകയാണ് വേണ്ടത്.

Published

|

Last Updated

ജനതാ ദള്‍ സെക്യുലര്‍ എം പിയും ഹാസനില്‍ നിന്നുള്ള എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനോട് സി ബി ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി ലൈംഗിക പീഡന കേസുകളില്‍ കുറ്റാരോപിതനാണ് പ്രജ്വല്‍. വലിയ സ്വാധീനശക്തിയുള്ള നേതാവാണ് അയാള്‍. അയാളുടെ പാര്‍ട്ടി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി സഖ്യത്തിലാണ്. പിതാവ് എച്ച് ഡി രേവണ്ണ സംസ്ഥാന നിയമസഭാംഗമാണ്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ കൊച്ചുമകനുമാണ് പ്രജ്വല്‍. വീട്ടില്‍ ഗാര്‍ഹിക ജോലിക്ക് വന്ന അകന്ന ബന്ധുവിനെയും ഹാസന്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗത്തെയുമടക്കം നിരവധി പേരെ ബലാത്സംഗം ചെയ്തുവെന്നും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. ഇരകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ഇയാള്‍ ചിത്രീകരിച്ചെന്ന് പറയുന്ന ചിത്രങ്ങളടങ്ങിയ പെന്‍ഡ്രൈവ് പുറത്തു വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ചൂടുപിടിച്ചത്. പ്രജ്വല്‍ രേവണ്ണ മത്സരിച്ച ഹാസനില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തൊട്ടുമുമ്പാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്.

പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് മുന്നോട്ട് പോകാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ അറസ്റ്റ് ഭയന്ന പ്രജ്വല്‍ രാജ്യം വിട്ടുവെന്നാണ് വിവരം. ജര്‍മനിയിലേക്കാണത്രെ കടന്നത്. രാഷ്ട്രീയ പരിരക്ഷ പ്രജ്വലിന് ലഭിക്കാതെ ഇത്ര വിദഗ്ധമായ മുങ്ങല്‍ അസാധ്യമാണ്.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുയരുന്നത് പുതിയ കാര്യമൊന്നുമല്ല. അധികാരവും സ്വാധീനവും ഉപയോഗിച്ച് ഇത്തരം ചൂഷണങ്ങള്‍ നടത്തിയവരും പണമെറിഞ്ഞും രാഷ്ട്രീയ മേധാവിത്വം ഉപയോഗിച്ചും നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കിയവരും നിരവധിയുണ്ട്. ചിലപ്പോള്‍ ഇത്തരം കേസുകള്‍ ഒരാളെ രാഷ്ട്രീയമായി തകര്‍ക്കാനായി കെട്ടിച്ചമച്ചതുമാകാം. എന്നാല്‍ ആരോപണമുയരുമ്പോള്‍ അന്വേഷണത്തോട് സഹകരിക്കാനും നിയമ വ്യവസ്ഥയോട് കീഴ്‌പ്പെടാനും എല്ലാവരും തയ്യാറാകേണ്ടതുണ്ട്. പ്രജ്വലിനെപ്പോലെ നാടുവിട്ടും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിനെപ്പോലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും അന്വേഷണം തടസ്സപ്പെടുത്തുകയല്ല വേണ്ടത്. പുറത്ത് വന്ന ചിത്രങ്ങളെല്ലാം മോര്‍ഫ് ചെയ്തതാണെന്നും ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാണെന്നും ജെ ഡി എസ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്നതിനെ പിന്തുണക്കാന്‍ സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിലെ നല്ലൊരു ശതമാനം തയ്യാറല്ല.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസുമായി സഖ്യമുണ്ടാക്കരുതെന്ന് ഇവര്‍ പറഞ്ഞിരുന്നുവത്രെ. ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനെതിരെ ബി ജെ പിയുടെ ഉന്നത നേതാക്കള്‍ നിലപാടെടുത്തിരുന്നുവെന്നും ഇപ്പോള്‍ പറയുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഹാസനില്‍ വന്ന് പ്രജ്വല്‍ രേവണ്ണയെ വാനോളം പുകഴ്ത്തിയത് ആരും മറന്നിട്ടില്ല. പ്രാദേശിക നേതൃത്വം എന്തൊക്കെ പറഞ്ഞാലും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശ പ്രജ്വലിന് ലഭിച്ചുവെന്ന് തിരിച്ചറിയാന്‍ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. ഈ ഒത്താശ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പൊതുജന മധ്യത്തില്‍ വിവസ്ത്രരാക്കുന്നുണ്ട്. നാരീ ശക്തിയെ കുറിച്ച് വാചാലരാകുന്നവരാണ് ഇവര്‍. ബേഠി ബചാവോ, ബേഠി പഠാവോ എന്നാണ് മുദ്രാവാക്യം. മംഗല്യസൂത്രമെന്നൊക്കെ മൊഴിഞ്ഞ് ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളില്‍ മുസ്‌ലിം വിദ്വേഷം കുത്തിവെക്കുന്നവരാണിവര്‍. എന്നിട്ടിപ്പോള്‍ സ്വന്തം സഖ്യ കക്ഷിയിലെ നേതാവിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മൗനത്തിലഭയം തേടുന്നു. എന്തുകൊണ്ടാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ കേസുകളിലും നടപടികളിലും മോദിയും അമിത് ഷായും ഒരക്ഷരം മിണ്ടാത്തത്? ജെ ഡി എസുമായുള്ള സഖ്യം തുടരുന്നതിന്റെ ന്യായമെന്താണ്? രാജ്യം വിടാന്‍ ആരൊക്കെയാണ് ഇയാളെ സഹായിച്ചത്? ഗത്യന്തരമില്ലാതെ പ്രജ്വല്‍ തിരിച്ചെത്തിയാലും ഈ ചോദ്യങ്ങള്‍ അപ്രസക്തമാകുന്നില്ല.

പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണ കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. ബലാത്സംഗ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് രേവണ്ണയുടെ അറസ്റ്റ്. വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് രേവണ്ണക്കും പ്രജ്വലിനുമെതിരെ ഏപ്രില്‍ 28ന് ഹൊളെനരസിപുര ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രജ്വല്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഹാസന്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീയെ രേവണ്ണയും സഹായിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നതാണ് മൂന്നാമത്തെ കേസ്.
ഈ കേസുകളിലെല്ലാം മുഖം നോക്കാതെയുള്ള അന്വേഷണവും നടപടികളും വേണം. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സ്വന്തം സഖ്യ കക്ഷി നേതാവിനെതിരെ ആത്മാര്‍ഥമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി. എം പിയുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇത് രാജ്യം കണ്ടതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. എത്ര വലിയ സംരക്ഷണ വലയമാണ് അയാള്‍ക്ക് വേണ്ടി ഒരുങ്ങിയത്. ഫെഡറേഷന്റെ തലപ്പത്ത് നിന്ന് ബി ജെ പി. എം പിയെ നീക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തെ എല്ലാ അര്‍ഥത്തിലും അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഒടുവില്‍ അദ്ദേഹം സ്ഥിരമായി മത്സരിക്കുന്ന കൈസര്‍ഗഞ്ജ് മണ്ഡലത്തില്‍ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിന് ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ബി ജെ പി. ഇതുസംബന്ധിച്ച് ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞത് ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്: ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ് ഭൂഷണ്‍ വിജയിച്ചു. ഞങ്ങള്‍ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, നീതി മാത്രം ആവശ്യപ്പെടുന്നു. മകന് ടിക്കറ്റ് നല്‍കിയതിലൂടെ നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം തകര്‍ത്തു’. സ്ത്രീ സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് വല്ല ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പ്രജ്വല്‍ രേവണ്ണയെയും അയാളെ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ കര്‍ണാടക സര്‍ക്കാറിന്റെ കൂടെ നില്‍ക്കുകയാണ് വേണ്ടത്.

---- facebook comment plugin here -----

Latest