Connect with us

Web Special

ഇന്ന് ലോക പുസ്തക ദിനം: വായന മരിച്ചിട്ടില്ല പുസ്തകങ്ങളും

ഇൻസ്റ്റഗ്രാമിലും ഫ്രീ ഫയറിലും ഒക്കെ സമയം ചിലവഴിച്ചിരുന്ന ഒരു തലമുറയെ പോലും വായിപ്പിക്കുന്ന പുസ്തകങ്ങൾ ഇക്കാലത്ത് ഒരുപാടുണ്ടായി എന്നത് തന്നെയാണ് ഈ പുസ്തക ദിനത്തിന്റെ പ്രത്യേകത. അഖിൽ പി ധർമ്മജൻ എഴുതിയ റാം കെയർ ഓഫ് ആനന്ദിയും, എൻ മോഹനന്റെ ഒരിക്കലും ഒക്കെ റീലുകളിൽ മാത്രം ഭ്രമിച്ചുകൊണ്ടിരുന്ന ഒരു തലമുറയെ പോലും വായനക്കാരൻ ആക്കി എന്നത് ഒരു വലിയ വിജയം തന്നെയാണ്.

Published

|

Last Updated

ഇന്ന് ലോക പുസ്തക ദിനം. വായനയും നല്ല വായനക്കാരനും മരിച്ചെന്ന സാമൂഹ്യ മാധ്യമങ്ങളിലെ മുറവിളിക്കൂട്ടലിന് ഒരുപാട് മാറ്റം വന്ന ഒരു കാലത്താണ് ലോക പുസ്തക ദിനം എത്തുന്നത്. ഇൻസ്റ്റഗ്രാമിലും ഫ്രീ ഫയറിലും ഒക്കെ സമയം ചിലവഴിച്ചിരുന്ന ഒരു തലമുറയെ പോലും വായിപ്പിക്കുന്ന പുസ്തകങ്ങൾ ഇക്കാലത്ത് ഒരുപാടുണ്ടായി എന്നത് തന്നെയാണ് ഈ പുസ്തക ദിനത്തിന്റെ പ്രത്യേകത. അഖിൽ പി ധർമ്മജൻ എഴുതിയ റാം കെയർ ഓഫ് ആനന്ദിയും, എൻ മോഹനന്റെ ഒരിക്കലും ഒക്കെ റീലുകളിൽ മാത്രം ഭ്രമിച്ചുകൊണ്ടിരുന്ന ഒരു തലമുറയെ പോലും വായനക്കാരൻ ആക്കി എന്നത് ഒരു വലിയ വിജയം തന്നെയാണ്. നല്ല പുസ്തകങ്ങൾക്കും നല്ല എഴുത്തുകൾക്കും മരണമില്ല എന്നാണ് ഇത് തെളിയിക്കുന്നത്. ഷേക്സ്പിയറും ഷെല്ലിയും വേഡ്സ്വെർത്തും ഗബ്രിയേൽ ഗാർസ്യ മാർക്കേസും എല്ലാം ആളുകളുടെ മനസ്സിൽ ഇന്നും ഇടംപിടിക്കുന്നത് പുസ്തകം എന്ന ഒറ്റ മാധ്യമത്തിലൂടെയാണ്.

പുത്തൻ കാര്യങ്ങൾ അകത്തുള്ളത് എന്നാണ് പുത്തകത്തിന് കുഞ്ഞുണ്ണി മാഷിൻ്റെ അമരകോശം നൽകുന്ന പര്യായപദം. 40 ലക്ഷം പുതിയ പുസ്തകങ്ങളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. കോവിഡിന് മുമ്പ് 80 കോടി പുസ്തകക്കോപ്പികൾ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ 125ലേറെ കോടി പതിപ്പുകളിലേക്ക് വളർച്ച കുതിക്കുകയാണ്

വായന മരിക്കുന്നുവെന്ന് മുറവിളികൂട്ടുന്നവരോട് വായന മരിച്ചില്ലെന്ന് വിളിച്ചോതി കൊണ്ടാണ് ഈ വർഷത്തെ ലോകം പുസ്തകദിനം ആചരിക്കുന്നത് . 1923 ഏപ്രിൽ 23ന് സ്പെയിനിലാണ് ആദ്യമായി വായനാദിനം ആചരിച്ചു തുടങ്ങിയത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.

ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ.

ലോകത്തെവിടെയാണെങ്കിലും നല്ല പുസ്തകങ്ങൾക്ക് എന്നും സ്വീകാര്യത ഉണ്ടെന്നതാണ് സത്യം. അതിന് ജാതിമത പ്രായ ലിംഗ ഭേദമില്ല. എല്ലാ പുസ്തക പ്രേമികൾക്കും അത്രമേൽ അഭിമാനത്തോടെ ആചരിക്കാവുന്ന ഒരു ദിനമാണ് പുസ്തക ദിനം