Connect with us

Kerala

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണം; കേന്ദ്ര നിര്‍ദേശം

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം കേരളം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി|പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രായം നഴ്സറി, കെജി തലമാണ്.

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി അര്‍ച്ച ശര്‍മ ആവസ്തി വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാര്‍ഗ രേഖ പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയാകണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 14 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് ആക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം കേരളം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായി സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്നും പല നിര്‍ദ്ദേശങ്ങളിലും വിയോജിപ്പുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രായപരിധി ആറ് വയസാക്കണമെന്ന നിര്‍ദ്ദേശം പെട്ടെന്നു നടപ്പാക്കിയാല്‍ പ്രത്യഘാതങ്ങളുണ്ടാകാം.മുന്‍പും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അയച്ചതായി പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.