Connect with us

lockdown easing

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലാണ് ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്. അവശ്യ സര്‍വീസുകളും അടിയന്തര യാത്രകളും മാത്രമാണ് അനുവദിച്ചിരുന്നത്. ഈ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൊവിഡ് അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. ഫെബ്രുവരി നാലിലെ വര്‍ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.

ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കൊവിഡാനന്തര രോഗവിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കൊവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡി എം ഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തേ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

---- facebook comment plugin here -----

Latest