Connect with us

vizhinjam port

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഞായറാഴ്ച എത്തും

പ്രൗഢഗംഭീര ചടങ്ങില്‍ സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം | 10 ലക്ഷം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഞായറാഴ്ച എത്തും. ഞായറാഴ്ച നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ അറിയിച്ചു.

ചൈനയുടെ ഷെന്‍ഹുവ-15 കപ്പലാണ് ആദ്യമായി തുറമുഖത്ത് നങ്കൂരമിടുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്ത് അടുത്ത ശേഷം വിഴിഞ്ഞത്തേക്കു പുറപ്പെട്ട കപ്പല്‍ പുറം കടലില്‍ എത്തിക്കഴിഞ്ഞു. തുറമുഖത്തിനാവശ്യമായ മൂന്ന് കൂറ്റന്‍ ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്. വരും മാസങ്ങളിലായി തുറമുഖത്തിന് ആവശ്യമായ ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകള്‍ എത്തും.

സംസ്ഥാനത്തെ വികസന രംഗത്തു വരാനിരിക്കുന്നതു മാറ്റത്തിന്റെ നാളുകളാണെന്നും കപ്പലെത്തുന്ന ഞായറാഴ്ച മലയാളികള്‍ക്ക് ആഹ്ലാദ ദിനമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖത്തിന്റെ കമ്മീഷനിങ്ങും തുടര്‍ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ കപ്പലിനെ സ്വീകരിക്കാനായി തുറമുഖം ഒരുങ്ങിക്കഴിഞ്ഞു.